ലോക കിരീടത്തിൽ കണ്ണും നട്ട് ഇന്ത്യ

gautamvishnu

Download the Fanport app now!
Appstore Badge
Google Play Badge 1

കഴിഞ്ഞ വർഷത്തെ ജൂൺ ജൂലൈ മാസങ്ങൾ കാൽപന്ത് കളിയുടെ ലോക മാമാങ്കത്തിനാണ് നമ്മൾ സാക്ഷ്യം വഹിച്ചതെങ്കിൽ ഇനി അവരുടെ ഊഴമാണ്. തെങ്ങിൻ പട്ട വെട്ടി അതിൽ എം. ആർ. എഫ്. എന്നും റീബോക് എന്നും എഴുതി വച്ചു പാടത്തു കളിക്കാനിറങ്ങാൻ ഒരു ജനതയെ പ്രേരിപ്പിച്ചവരുടെ പിന്ഗാമികളുടെ.
ലോകത്തിൽ ഫുട്ബോൾ കഴിഞ്ഞാൽ ഏറ്റവും ജനപ്രീതി ഉള്ള കായികയിനമായ ക്രിക്കറ്റിലെ അതികായർ കൊമ്പ് കോർക്കുന്ന മഹാമേള.

ആധുനിക ഇതിഹാസം എന്ന നിലയിലേക്ക് ദിനം പ്രതി ഉയർന്നു കൊണ്ടിരിക്കുന്ന കോഹ്‌ലിയും തന്റേതായ ദിവസം ഏത് ബൗളിംഗ് നിരയെയും അതിർത്തി വരക്കപ്പുറത്തേക്ക് എത്ര തവണ വേണമെങ്കിലും നിഷ്കരുണം പറഞ്ഞു വിടുന്ന രോഹിതും ഇംഗ്ലണ്ടിന്റെ ക്രിക്കറ്റ്‌ പൈതൃകത്തെ തന്റെ ക്ലാസ്സിക്‌ ശൈലിയിലൂടെ നിലനിർത്തി കൊണ്ട് പോകുന്ന റൂട്ടും തന്ത്രങ്ങളിലൂടെ എതിരാളികളെ മുട്ട് കുത്തിക്കാൻ പോന്ന ന്യൂസിലാൻഡ് നായകൻ വില്യംസണും നാട്ടിലുണ്ടായിട്ടുള്ള തീവ്രവാദ പ്രവർത്തനങ്ങളുടെ പ്രതിപ്രവർത്തനം എന്ന നിലയിൽ ക്രിക്കറ്റിങ് ഭൂപടത്തിൽ നിന്നും അപ്രത്യക്ഷമായി കൊണ്ടിരുന്ന പാകിസ്താനെ പിടിച്ചു നിർത്തുന്ന ബാബറും എല്ലാം വിശ്വരൂപം പുറത്തെടുക്കാൻ പോകുന്ന ആ ഒരു മാസക്കാലം… 4 വർഷത്തിലൊരിക്കൽ വിരുന്നെത്തുന്ന ലോകം പിടിച്ചടക്കുന്നതിനായുള്ള പോരാട്ടം…

ഒരുപാട് പ്രതീക്ഷകളുമായാണ് ഇന്ത്യ ഈ തവണയും ലോക വേദിയിലേക്ക് പോകാൻ തയ്യാറെടുക്കുന്നത്… 2011 ൽ നേടി 2015 ൽ കങ്കാരുക്കൾക്ക് അടിയറ വെക്കേണ്ടി വന്ന ആ പൊൻകിരീടം തിരിച്ചു ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ എത്തിക്കാൻ വെമ്പൽ കൊള്ളുകയാണ് ക്രിക്കറ്റ് ആസ്വാദകരായ ഓരോ ഭാരതീയനും… അവരുടെ പ്രതീക്ഷകൾ സഫലമാക്കുക എന്ന വലിയ ദൗത്യവുമായാണ് കോഹ്‌ലിയും സംഘവും ഇംഗ്ലണ്ടിലേക്ക് ഫ്ലൈറ്റ് കയറുക…

ആ അവസരത്തിൽ ഇന്ത്യയുടെ ആവനാഴിയിലെ അസ്ത്രങ്ങൾ വിലയിരുത്തപ്പെടുകയാണ് ഇവിടെ… മുൻപെങ്ങും കണ്ടിട്ടില്ലാത്ത ഒരു സംതുലിതമായ സംഘത്തിനെയാണ് ഇന്ത്യ അയക്കാനൊരുങ്ങുന്നത്…അന്തിമ സംഘത്തെ തിരഞ്ഞെടുത്തിട്ടില്ലെങ്കിലും ആരൊക്കെ ടീമിലുണ്ടാകുമെന്നു ഒരു വിധം ധാരണ ഉണ്ടാക്കും വിധമാണ് ഇപ്പോൾ നടക്കുന്ന മത്സരങ്ങൾ മുന്നോട്ട് പോകുന്നത്… പീജിയൻ ഹോൾ തിയറി പോലെ ഓരോ ഹോളിലും നിയോഗിക്കാവുന്നവർ ഇന്നത്തെ ടീമിലുണ്ടെന്നതാണ് നേരത്തെ പറഞ്ഞ സന്തുലിതാവസ്ഥയുടെ മുഖ്യ ഘടകം… ഗാംഗുലിയും സച്ചിനും, സച്ചിനും സെവാഗും, സെവാഗും ഗംഭീറുമെല്ലാം തുടർന്ന് പോന്ന ഓപ്പണിങ് പാരമ്പര്യത്തിന്റെ പുതിയ വക്‌താക്കളായ രോഹിതും ധവാനും തന്നെയായിരിക്കും ഇന്ത്യയുടെ ഓപ്പണിങ് ജോടികൾ… ഇപ്പോഴും കളിച്ചു കൊണ്ടിരിക്കുന്നതിൽ ഏറ്റവും മികച്ച ഓപ്പണിങ് ജോഡി എന്ന് കണക്കുകൾ തെളിയിക്കുന്ന ഇരുവരും…

ഓപ്പണിങ്

രോഹിത്

വെസ്റ്റ് ഇൻഡീസിലെയും ന്യൂസിലന്റിലെയും ഓരോ ബാറ്റ്സ്മാൻമാർക്കും ഇന്ത്യയിലെ മൂന്ന് ബാറ്റ്സ്മാൻമാർക്കും മാത്രം കൈ പിടിയിലൊതുക്കാൻ കഴിഞ്ഞിട്ടുള്ള ഏകദിന ഇരട്ടശതകം എന്ന മാന്ത്രിക സംഖ്യാ ലോകത്തേക്ക് മൂന്ന് വട്ടം നിർഭയം കയറി ചെന്നിട്ടുള്ള,സാധാരണ ഒരു ഏകദിനത്തിൽ ഒരു ടീം എടുക്കുന്ന ശരാശരി റൺസ് ആയ 264 ഒറ്റക്കെടുത്ത് ലോകത്തെ വിസ്മയിപ്പിച്ച അദ്ദേഹത്തിന് നല്ലൊരു തുടക്കം ലഭിച്ചാൽ ഇന്ത്യയുടെ ബാറ്സ്മാന്മാർക്ക് പണി എളുപ്പമായി… ഇന്നിങ്‌സിന്റെ തുടക്കത്തിൽ കാണിക്കുന്ന കുറച്ചു അലസത മാറ്റി വച്ച് തന്റെ പതിവ് ശൈലി രോഹിത് അവലംബിച്ചു കഴിഞ്ഞാൽ പിന്നെ പൂരം അദ്ദേഹം ഒറ്റക്ക് നടത്തിക്കോളും.. സഹകളിക്കാർക്കുൾപ്പെടെ അദ്ദേഹത്തെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുക എന്ന ഒരു ദൗത്യമേ ഉണ്ടാകൂ… സച്ചിന് ശേഷം മികച്ച ടെക്‌നിക്കിൽ ബാറ്റ് ചെയ്യുന്ന ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ കൂടി ആയ അദ്ദേഹം മികച്ചൊരു ഫീൽഡറും ആവശ്യ സമയങ്ങളിൽ ബൗളർമാർക്ക് ഉപദേശങ്ങൾ നൽകി ബ്രേക്ക്‌ ത്രൂ കണ്ടെത്താനും മിടുക്കനാണ് എന്ന് പല കുറി തെളിയിച്ചതാണ്…

ധവാൻ

രോഹിത് ഇന്നിങ്‌സിന്റെ ആദ്യ ഓവറുകളിൽ സെറ്റ് ആവാൻ എടുക്കുന്ന സമയത്ത് സ്കോർ ബോർഡ്‌ ചലിപ്പിക്കാൻ കഴിയുന്ന അദ്ദേഹവും തന്റെ സ്വതസിദ്ധമായ ശൈലിയിൽ ഫീൽഡിൽ പിഴവുകൾ കണ്ടെത്തി തന്റെ സ്ട്രോക്ക് പ്ലേയിലൂടെ അതിർത്തി വരയെ തേടി പിടിക്കാൻ തുടങ്ങിയാൽ അത് ഒരു കളിയാസ്വാദകനെ ഹരം കൊള്ളിക്കും… ഇന്നിങ്‌സിന്റെ തുടക്കത്തിൽ തന്നെ ആക്രമിച്ചു കളിക്കാൻ ധൈര്യം കാണിക്കുന്ന ഈ ഇടം കയ്യൻ ഫീൽഡിലും വിശ്വസ്തനാണ്… ചോരാത്ത ആ കൈകളിലേക്ക് ഓരോ തവണ ക്യാച്ചുകൾ പറന്നിറങ്ങുമ്പോഴും അദ്ദേഹത്തിന്റെ പ്രശസ്തമായ “ഗബ്ബാർ സെലിബ്രേഷന് “(തുടയിലടിച്ച് ശക്തി കാണിക്കുന്ന ഗുസ്തിക്കാരുടേതിന് സമാനമായത് ) ഓരോ ആരാധകനും കാത്തിരിക്കുന്നു…

വൺ ഡൗൺ

വിരാട്

ഇന്ത്യയുടെ നട്ടെല്ല് എന്ന് നിസംശയം വിശേഷിപ്പിക്കാവുന്ന വ്യക്തി… ക്രിക്കറ്റിനെ ഒരു യുദ്ധമായി കണ്ടാൽ എതിർസൈന്യം ഇന്ത്യൻ നിരയിൽ ഉന്നം വയ്ക്കുന്ന ഏറ്റവും ആദ്യത്തെ തല അദ്ദേഹത്തിന്റെയായിരിക്കും… ഇന്നിങ്‌സിന്റെ തുടക്കത്തിൽ ഫോർത്ത് സ്റ്റമ്പിന് നേരെ വരുന്ന പന്തുകളോടുള്ള ഒരു ദൗർബല്യം മാറ്റി നിർത്തിയാൽ,ക്രിക്കറ്റിന്റെ തന്നെ ഭാഷയിൽ പറഞ്ഞാൽ മാർജിൻ ഓഫ് എറർ തീരെ കുറഞ്ഞ കളിക്കാരൻ… സ്ഥിരതയാണ് ഇദ്ദേഹത്തിന്റെ മുഖമുദ്ര… ഈ ചെറിയ പ്രായത്തിൽ തന്നെ 39 ശതകങ്ങൾ കുറിച്ച് സെഞ്ചുറിയുടെ വില കളഞ്ഞവൻ എന്ന വിശേഷണത്തിനുടമ.. ആരും കയറി ചെല്ലാൻ മടിക്കുന്ന സച്ചിന്റെ ശതകസിംഹാസന പടവുകൾ ഓരോന്നായി കയറിക്കൊണ്ടിരിക്കുന്ന “അഹങ്കാരി “…ധോനിയെ പോലെ കൂൾ ആയി നിൽക്കാനറിയില്ലെങ്കിലും തന്റെ ടീമിനെ മൊത്തത്തിൽ ഉത്തേജിപ്പിച്ച് കളി ജയിച്ചേ തീരൂ എന്ന ത്വര ഉണ്ടാക്കി എടുക്കുന്നവൻ… മികച്ച ഒരു ഫീൽഡർ കൂടെയായ ഈ ചെയ്‌സിങ് മാസ്റ്ററിൽ ഭദ്രമാണ് ഇന്ത്യയുടെ ബാറ്റിംഗിലെ മൂന്നാം സ്ഥാനം…

നമ്പർ 4

ഇന്ത്യക്ക് ഇപ്പോഴും ഉത്തരം കിട്ടാത്ത ഒരു ചോദ്യമുണ്ടെങ്കിൽ അത് ഈ സ്ഥാനത്തെ ചൊല്ലിയാണ്… പലരെയും ഈ സ്ഥാനത്ത് മാറി മാറി പരീക്ഷിച്ച ഇന്ത്യ ഇപ്പോൾ എത്തി നിൽക്കുന്നത് റായുഡു വിൽ ആണ്…
ഒരു കാലത്ത് ഇന്ത്യയുടെ ഭാവി വാഗ്ദാനം എന്നറിയപ്പെട്ടിരുന്ന അദ്ദേഹത്തിന് പക്ഷെ ഈ അവസാന കാലത്താണ് ഇന്ത്യൻ ടീമിൽ അവസരങ്ങൾ കിട്ടുന്നത്… കഴിഞ്ഞ ഐ.പി. എൽ സീസണിൽ പുറത്തെടുത്ത അസാമാന്യ പ്രകടനത്തിന്റെ ബലത്തിലാണ് അദ്ദേഹം ടീമിലെത്തിയത്… മധ്യനിരയിൽ മികച്ചൊരു സാന്നിധ്യമാണെങ്കിലും റൺ നിരക്ക് ഉയർത്താൻ ശ്രമിക്കുമ്പോൾ പരാജയപ്പെടുന്നത് ഇപ്പോഴും പതിവ് കാഴ്ചയാകുന്നു.. പ്രത്യേകിച്ചും വിദേശ മണ്ണിൽ വേണ്ടത്ര മത്സര പരിചയമോ അവിടുത്തെ സ്ഥിതിക്കനുസരിച്ച് തന്റെ ശൈലിയിൽ മാറ്റം വരുത്താനോ ശ്രമിക്കുന്നില്ല എന്നതും ഒരു ന്യൂനതയാണ്…

ധോണി

ധോനിയെ നാലാം നമ്പറിൽ പരീക്ഷിക്കണം എന്ന രോഹിതിന്റെ അഭിപ്രായം തികച്ചും ശരിയാണ്… പ്രായം തളർത്തിയെങ്കിലും വിക്കറ്റിനിടയിൽ ഒരു ചീറ്റപ്പുലിയെ പോലെ കുതിച്ചു പാഞ്ഞു ഇല്ലാത്ത റൺസ് പോലും ഓടി എടുക്കുന്ന അദ്ദേഹത്തിന് ആ സ്ഥാനത്തിറങ്ങിയാൽ കൊടുക്കാൻ കഴിയുന്ന സംഭാവനകൾ ഏറെയാണ്… ഒരു ഫിനിഷർ എന്ന നിലക്ക് പഴയ നിലവാരത്തിലേക്ക് എത്താൻ ഇനി കഴിയില്ല എന്നുറപ്പുള്ള അദ്ദേഹത്തെ ഉപയോഗിക്കാൻ ഇന്ത്യക്ക് ഇതിലും നല്ലൊരു സ്ഥാനമില്ല… വിക്കറ്റിന് പിന്നിൽ മാസ്മരികത തുളുമ്പുന്ന ക്യാച്ചുകൾ എടുത്തും കണ്ണഞ്ചിപ്പിക്കുന്ന സ്റ്റമ്പിങ് മികവിലൂടെയും ബൗളർമാർക്ക് ഓതി കൊടുക്കുന്ന ചാണക്യതന്ത്രങ്ങളിലൂടെയും മറ്റൊരു ടീമിനും അവകാശപ്പെടാനില്ലാത്ത ഒരു എക്സ് ഫാക്ടർ ആയി അദ്ദേഹം നിലകൊള്ളുന്നു…

അഞ്ചാം സ്ഥാനം

ജാദവ്

സുനിൽ ഗവാസ്കറുടെ ഭാഷയിൽ പറഞ്ഞാൽ “സ്ട്രീറ്റ് സ്മാർട്ട്‌ ക്രിക്കറ്റെർ”…രോഹിത്തിനെയോ കൊഹ്‍ലിയെയോ പോലെ മികച്ച ടെക്‌നിക്കൊന്നും അവകാശപ്പെടാനില്ലെങ്കിലും,പൊക്കമില്ലായ്മ അടക്കമുള്ള തന്റെ ദൗർബല്യങ്ങളെ സധൈര്യം മറികടന്നു ആരും പ്രതീക്ഷിക്കാത്ത സ്ഥലത്തേക്ക് ഷോട്ടുകൾ കളിക്കാൻ കഴിയും എന്നതാണ് അദ്ദേഹത്തിന്റെ സവിശേഷത… ഇന്നിങ്സിന്റെ അവസാനത്തിൽ അദ്ദേഹത്തിന്റെ ഈ കഴിവ് ഇന്ത്യക്ക് ഉപയോഗപ്പെടുത്താവുന്നതാണ്… ആവശ്യമെങ്കിൽ ബൗളിങ്ങിലും ഒരു കൈ നോക്കാം എന്ന് തെളിയിച്ച അദ്ദേഹം ഇന്ത്യയുടെ മുൻനിര ബൗളെർമാർ വിക്കറ്റ് എടുക്കാൻ ബുദ്ധിമുട്ടിയപ്പോൾ രക്ഷകനായി അവതരിച്ചിട്ടുണ്ട്…ഒരു ശരാശരി ഫീൽഡർ മാത്രമാണ് എന്നതും ഏത് നിമിഷവും പരിക്കിനടിമപ്പെടാൻ സാധ്യതയുണ്ട് എന്നതുമാണ് അദ്ദേഹത്തെ പിന്നോട്ടടിക്കുന്നത്…
ആറാം സ്ഥാനം

കാർത്തിക്

ധോണി എന്ന മഹാമേരുവിനു മുന്നിൽ വഴി മാറേണ്ടി വന്നു ടീമിലെ സ്ഥിരക്കാരനാവാൻ ഇത്ര വർഷം കാത്തിരിക്കേണ്ടി വന്ന നിര്ഭാഗ്യൻ… കുട്ടിക്രിക്കറ്റിന്റെ വരവോടു കൂടെയാണ് അദ്ദേഹത്തിന്റെ ഭാഗ്യം തെളിഞ്ഞത്… തന്റെ കേളീശൈലി തന്നെ മാറ്റി നൂതനമായ ഷോട്ടുകൾ കളിക്കുന്ന ഡിവില്ലിയേഴ്‌സിനെ പല കുറി അനുസ്മരിപ്പിക്കുന്ന വ്യക്തിയിലേക്കുള്ള ചുവടുമാറ്റമാണ് ഇന്നദ്ദേഹത്തെ ടീമിൽ പിടിച്ചു നിർത്തുന്നത്… ധോണിക്ക് പകരം ഫിനിഷിങ് റോൾ കൈകാര്യം ചെയ്യാൻ താൻ എന്ത് കൊണ്ടും യോഗ്യൻ എന്ന് നിദാഹാസ് ട്രോഫി ഫൈനലിൽ ബംഗ്ലാ കടുവകൾക്കെതിരെ തെളിയിച്ച അദ്ദേഹം ധോണിക്ക് പറ്റിയ ബാക്ക് അപ്പ്‌ കീപ്പർ കൂടെയാണ്…

ഏഴാം സ്ഥാനം

ഹർദിക്

കോഫീ വിത്ത്‌ കരൺ എന്ന പരിപാടിയിലൂടെ പുലിവാല് പിടിച്ച അദ്ദേഹത്തെ ബി. സി. സി. ഐ. വിലക്കിയപ്പോഴാണ് അദ്ദേഹം ടീമിന് നൽകിയിരുന്ന ബാലൻസ് എത്രയായിരുന്നു എന്ന് നമുക്ക് മനസിലാവുന്നത്.. കപിൽ ദേവിന് ശേഷം ഇന്ത്യക്ക് ലഭിച്ച ഫാസ്റ്റ് ബൗളിംഗ് ഓൾ റൗണ്ടർ ആയ അദ്ദേഹം ബോളിങ്ങിലൂടെ നിർണായക ഓവറുകൾ തീർക്കാനും ബാറ്റിങ്ങിൽ ഒരു വമ്പനടിക്കാരന്റെ റോളിലും തിളങ്ങുന്ന വ്യക്തി ആണ്… അഭ്യാസിയായ ഒരു ഫീൽഡർ കൂടെയായ അദ്ദേഹം ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ചിരവൈരികളായ പാകിസ്താനെതിരെ മുൻനിര തകർന്നടിഞ്ഞിട്ടും നടത്തിയ ഒറ്റയാൾ പോരാട്ടം മാത്രം മതി അദ്ദേഹം ആരാണെന്നും എന്താണെന്നും മനസിലാക്കാൻ…

എട്ടാം സ്ഥാനം

ഭുവനേശ്വർ

വിക്കറ്റിന് ഇരു വശത്തേക്കും ബോൾ സ്വിങ് ചെയ്യിപ്പിച്ച് പവർപ്ലേ ഓവറുകളിൽ വിക്കറ്റെടുക്കാനും റൺ ഒഴുക്ക് തടയാനും കളിയുടെ അന്തിമഘട്ടത്തിൽ കണിശതയാർന്ന യോർക്കറുകളും നക്കിൾ ബോളുകളും കൊണ്ട് ബാറ്സ്മാനെ വലക്കാനും മധ്യ ഓവറുകളിൽ ഒന്നോ രണ്ടോ ഓവറുകളിലൂടെ ടീമിനാവശ്യമായ ബ്രേക്ക് ത്രൂ നൽകാനും അത്യാവശ്യം ബാറ്റ് ചെയ്യാനും അറിയുന്ന അദ്ദേഹത്തെ പരിക്കുകളൊന്നും ഇല്ലാതെ ലോകകപ്പ് കളിപ്പിക്കുക എന്നത് ഇന്ത്യയുടെ ബാധ്യതയാണ്…

9,10 സ്ഥാനങ്ങൾ

കുൽദീപ്,ചാഹൽ

ചാമ്പ്യൻസ് ട്രോഫിയിലെ ഫൈനൽ പരാജയത്തിന് പരാജയത്തിന് ശേഷം ഇന്ത്യ നടത്തിയ ധീരമായ മാറ്റങ്ങളിലൊന്ന്… അത്ര കാലം ഇന്ത്യയുടെ സ്പിൻ നെടും തൂണുകൾ ആയിരുന്ന, ഫിംഗർ സ്പിന്നേഴ്‌സായ അശ്വിനും ജഡേജയിൽ നിന്നും റിസ്റ്റ് സ്പിന്നേഴ്‌സായ കുൽദീപിലേക്കും ചാഹലിലേക്കുമുള്ള മാറ്റം…ഏത് പ്രതലത്തിലും ബോൾ തിരിക്കാൻ കഴിയും എന്നതാണ് അവരെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തരാക്കുന്നത്…”സ്പിൻ ട്വിൻസ് ” എന്ന് വിളിപ്പേരുള്ള അവർ സമീപകാലത്തു ഇംഗ്ലണ്ടിലും മറ്റു വിദേശ രാജ്യങ്ങളിലും ഇന്ത്യയിലുമടക്കം ഇന്ത്യക്ക് ഉണ്ടാക്കി കൊടുത്ത നേട്ടങ്ങൾ വലുതാണ്… കൈക്കുഴ തിരിച്ചു വോണിനെ അനുസ്മരിപ്പിച്ചു ഒരോവറിൽ ആറു പന്തും ആറു തരത്തിൽ എറിയാൻ കഴിയുന്ന കുൽദീപും കുൽദീപിനോളം വേരിയേഷനുകൾ കയ്യിലില്ലെങ്കിലും മികച്ച ലൈനിലും ലെങ്ങ്തിലും പന്തെറിഞ്ഞു റൺസ് വിട്ട് കൊടുക്കുന്നതിൽ പിശുക്ക് കാണിക്കുന്ന ചാഹലും ഇന്ത്യൻ ക്രിക്കറ്റിന്റെ ലൈല മജ്നുമാരാണ്… രണ്ട് പേരും ചേർന്നാൽ അവരെ മറികടക്കുക എളുപ്പമല്ല ഒരു എതിരാളിക്കും…

പതിനൊന്നാം സ്ഥാനം

ബുംറ

ബൗളിങ്ങിൽ ഇന്ത്യയുടെ കോഹ്ലിയാണ് ബുംറ… കോഹ്ലി കഴിഞ്ഞാൽ ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മൂല്യമേറിയ താരം… ഐ.പി.എല്ലിലൂടെ ഉയർന്നു വന്ന താരം… പന്തിന്റെ ദിശ മനസിലാക്കാൻ ബാറ്റ്സ്മാന് അവസരം കൊടുക്കാത്ത പ്രത്യേകത നിറഞ്ഞ ആക്ഷനും സ്ലോ ബോളുകളും മലിംഗയിൽ നിന്ന് സ്വായത്തമാക്കിയ യോർക്കറുകളും കൊണ്ട് ബുംറ കളം നിറയുമ്പോൾ ഇന്ത്യയുടെ ലോകോത്തര ബൗളിംഗ് നിര പൂർണമാകുന്നു…

ഇവരെല്ലാവർക്കും പകരം വക്കാൻ പോന്നവർ പിൻനിരയിൽ അവരുടെ ഊഴത്തിനായി കാത്ത് നിൽക്കുന്നു എന്നതാണ് ഏറ്റവും വലിയ സവിശേഷത… ഫോമിലില്ലായ്മയും കോഫി വിത്ത്‌ കരൺ വിവാദവും എല്ലാം അലട്ടുന്നുണ്ടെങ്കിലും ഫോമും ആത്മവിശ്വാസവും വീണ്ടെടുത്താൽ കെ. എൽ. രാഹുൽ തന്നെയാകും ഇന്ത്യയുടെ ടോപ് 3ക്കുള്ള പകരക്കാരൻ… കൂടാതെ ജൂനിയർ കോഹ്ലി എന്ന് വിശേഷിപ്പിക്കാവുന്ന അണ്ടർ 19 ലോകകപ്പിലുടെ ഇന്ത്യക്ക് കിട്ടിയ ശുഭ്മാൻ ഗില്ലും ആ സ്ഥാനങ്ങളിൽ പരീക്ഷിക്കാൻ തക്ക ശേഷിയുള്ള ആളാണ്… മനീഷ് പാണ്ഡെയെയും ശ്രേയസ് അയ്യരെയും പോലുള്ളവർ നാലാം സ്ഥാനത്തിനായി വ്യക്‌തമായ വാദം ഉന്നയിക്കുന്നു… ധോണിക്ക് പകരക്കാരനായി ഋഷഭ് പന്തും അവസരം കാത്തിരിക്കുന്നു…  ഓൾ റൗണ്ടർമാരായി ജഡേജയും വിജയ് ശങ്കറും പാണ്ട്യക്ക് ബാക്ക് അപ്പ്‌ ആകുമ്പോൾ അക്സർ പട്ടേലിനെയും മാർകണ്ഡേയും പോലുള്ളവർ സ്പിന്നിങ് ഊഴത്തിനായി കാത്ത് നിൽക്കുന്നു…

സമീപകാലത്തെ മികച്ച പ്രകടനത്തിലൂടെ ഷമി മൂന്നാം പേസർ എന്ന സ്ഥാനം അവകാശപ്പെടുമ്പോൾ ഒരു ഇടം കയ്യൻ സീമെർ എന്ന രീതിയിൽ ഖലീൽ അഹമ്മദും ഉമേഷ്‌ യാദവും പിൻനിരയിൽ ഊഴം കാത്ത് നിൽക്കുന്നു…
എന്നാൽ ഇന്ത്യയുടെ അന്തിമ ഇലവനിലുള്ള ആർക്കും പരിക്ക് പറ്റാതിരുന്നാൽ മാത്രമാണ് ലോക കപ്പ് പ്രതീക്ഷ നിലനിർത്താൻ സാധിക്കൂ എന്നത് കൊണ്ട് തന്നെ പ്രമുഖ താരങ്ങൾക്കെല്ലാം വേണ്ട വിധത്തിൽ വിശ്രമം അനുവദിച്ചു ഒരേ സമയം റിസേർവ് താരങ്ങൾക്ക് അവസരം കൊടുക്കാനും മുഖ്യ താരങ്ങളെ പരിക്ക് പറ്റാതെയും സംരക്ഷിക്കുന്ന ബി. സി.സി. ഐ യുടെ നയം ശ്ലാഘനീയമാണ്…

ഇനിയും 3 മാസത്തോളം ശേഷിക്കെ ഈ വിലയിരുത്തൽ വളരെ നേരത്തെ ആണ് എന്നറിയാമെങ്കിലും
2011ൽ ധാക്ക -മുംബൈ ഡ്രീം എക്സ്പ്രസ്സ്‌ എന്ന സങ്കല്പം യാഥാർഥ്യമായത് പോലെ ഇത്തവണ റോസ് ബൗൾ -ലോർഡ്‌സ് എക്സ്പ്രസ്സ്‌ പാളം തെറ്റാതെ ലക്ഷ്യ സ്ഥാനത്തെത്തും എന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം… ധോണിക്ക് ഒരു ലോകകപ്പോടെ വിരമിക്കാൻ അവസരം ഉണ്ടാക്കി കൊടുത്ത് അദ്ദേഹത്തിന്റെ സേവനങ്ങൾക്ക് പൂർണത നൽകുക എന്ന ലക്ഷ്യവുമായി ഇറങ്ങുന്ന ടീമിന്, കോഹ്ലി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത് പോലെ ക്രിക്കറ്റിലെ സൂപ്പർ പവർ ആയി മാറുന്നത് കാണാൻ കാത്തിരിക്കുന്ന ഒരു ജനതക്ക് സ്വപ്നസാക്ഷാൽക്കാരത്തിലെത്തി ചേരാൻ സാധിക്കട്ടെ എന്ന് നമുക്ക് ആശിക്കാം… കാത്തിരിക്കുന്നു ജൂലൈ 14 നു കോഹ്ലി ആ സുവർണകിരീടം ഉയർത്തുന്ന നിമിഷത്തിനായി….