കാൻ്റർബറിയിൽ ഇംഗ്ലണ്ട് ലയൺസിനെതിരായ ഇന്ത്യ എയുടെ നാല് ദിവസത്തെ മത്സരത്തിൻ്റെ ഒന്നാം ദിനത്തിൽ കരുൺ നായർ ഗംഭീര സെഞ്ചുറി നേടി മികച്ച ഫോം തുടർന്നു. ക്യാപ്റ്റൻ അഭിമന്യു ഈശ്വരൻ്റെ വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായതിന് ശേഷം മൂന്നാം നമ്പറിൽ ഇറങ്ങിയ കരുൺ ഇന്നിംഗ്സിൻ്റെ നിയന്ത്രണം ഏറ്റെടുക്കുകയും 246 പന്തിൽ 186 റൺസ് നേടുകയും ചെയ്തു. നാളെ ഇരട്ട സെഞ്ച്വറി നേടുക ആകും കരുണിന്റെ ലക്ഷ്യം.

2017 ലാണ് 33 കാരനായ താരം അവസാനമായി ടെസ്റ്റ് കളിച്ചത്. ജൂൺ 20 ന് ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്കുള്ള 18 അംഗ ഇന്ത്യൻ ടീമിൽ അദ്ദേഹത്തെ അടുത്തിടെ ഉൾപ്പെടുത്തിയിരുന്നു. ഈ വർഷം വിദർഭയ്ക്ക് വേണ്ടി രഞ്ജി ട്രോഫി ഫൈനലിലും അദ്ദേഹം നിർണായക സെഞ്ചുറി നേടിയിരുന്നു.
നാലാം നമ്പറിൽ ബാറ്റ് ചെയ്ത സർഫറാസ് ഖാൻ 92 റൺസ് നേടി ആധിപത്യത്തിന് കൂടുതൽ കരുത്ത് നൽകി. കരുണും സർഫറാസും ചേർന്ന് 181 റൺസിൻ്റെ കൂട്ടുകെട്ടുണ്ടാക്കിയത് ഇന്ത്യ എ യെ ശക്തമായ നിലയിലെത്തിച്ചു. ടീ ബ്രേക്കിന് തൊട്ടുപിന്നാലെ ജോഷ് ഹള്ളിൻ്റെ പന്തിൽ പുറത്തായ സർഫറാസിന് സെഞ്ചുറി നഷ്ടമായത് നിർഭാഗ്യകരമായി. ഇന്ത്യ ഇപ്പോൾ 409-3 എന്ന നിലയിലാണ് ഉള്ളത്.