ഇന്ത്യയില്‍ ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കുവാന്‍ പാടാണ്, അതിലും എളുപ്പം സാമ്പത്തിക നഷ്ടം സഹിക്കുന്നത്

Sports Correspondent

ഇന്ത്യയില്‍ ടി20 ലോകകപ്പോ ഐപിഎലോ അടഞ്ഞ സ്റ്റേഡിയത്തില്‍ നടത്തുക പ്രയാസകരമാണെന്ന് പറഞ്ഞ് ചെന്നൈ സൂപ്പര്‍ കിംഗ്സ് സിഇഒ കെഎസ് വിശ്വനാഥന്‍. ചെപ്പോക്കില്‍ തങ്ങളുടെ പ്രാക്ടീസ് സെഷന് വന്നെത്തിയ കാണികളുടെ എണ്ണം എല്ലാവരും കണ്ടതാണ്. ഗ്രൗണ്ടില്‍ പരിശീലനം നടക്കുമ്പോള്‍ അത് കാണുവാന്‍ കാണികളെ അനുവദിക്കില്ലെന്ന് പറഞ്ഞപ്പോള്‍ അവരന്നുണ്ടാക്കിയ പ്രശ്നം എല്ലാവരും കണ്ടതാണ്.

ഇന്ത്യയില്‍ ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കുക പ്രയാസകരമാണ്. ജീവനുകള്‍ക്ക് ഭീഷണിയുള്ള അവസ്ഥയാണിപ്പോള്‍ അതിനാല്‍ തന്നെ ഐപിഎലോ ലോകകപ്പോ ഇവിടെ നടത്താതിരിക്കുകയാണ് നല്ലത്, സാമ്പത്തിക നഷ്ടം തീര്‍ച്ചയായും ഉണ്ടാകും എന്നാല്‍ അത് സഹിക്കാവുന്നതാണെന്ന് വിശ്വനാഥന്‍ പറഞ്ഞു.

ഐപിഎല്‍ ടീമുകള്‍ യാത്ര ചെയ്യുമ്പോള്‍ ഹോട്ടലുകളിലും എയര്‍പ്പോര്‍ട്ടിലും സ്റ്റേഡിയത്തിന് പുറത്തുമെല്ലാം വലിയ ആള്‍ക്കൂട്ടം എത്തും. ഇവയെ എങ്ങനെ നിയന്ത്രിക്കാനാകുമെന്നാണ് കരുതുന്നതെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ് താരം ഹര്‍ഭജന്‍ സിംഗ് ചോദിച്ചു. സാമൂഹിക അകലം പാലിച്ച് ഇവരെ എത്തരത്തില്‍ തടയാനാകും. അതിനാല്‍ തന്നെ കോവിഡിന് പ്രതിരോധ മരുന്ന് കണ്ടെത്തുന്നത് വരെ ക്രിക്കറ്റ് നിര്‍ത്തണമെന്നാണ് താന്‍ പറയുന്നതെന്ന് ഹര്‍ഭജന്‍ സിംഗ് വ്യക്തമാക്കി.