ആ നാല് വിജയങ്ങള്‍, അതില്‍ മിന്നും താരമായി പുജാര

Sports Correspondent

ഇന്ത്യ 2018ല്‍ നാല് വിദേശ(ഏഷ്യയ്ക്ക് പുറത്ത്) ടെസ്റ്റ് വിജയങ്ങളാണ് നേടിയിട്ടുള്ളത്. ഇവയില്‍ നാലിലും മിന്നും പ്രകടനം പുറത്തെടുത്ത ഒരു താരമാണ് ഇന്ത്യയുടെ ബാറ്റിംഗ് നെടുംതൂണായ ചേതേശ്വര്‍ പുജാര. നാല് മത്സരങ്ങളിലും 50ലധികം സ്കോര്‍ നേടിയ പുജാരയാണ് ശരിയ്ക്കും ഈ നേട്ടത്തിനു ഇന്ത്യയെ പ്രാപ്തമാക്കിയതിന്റെ നട്ടെല്ല്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലിയ്ക്കൊപ്പം മികച്ച പ്രകടനമാണ് താരം ഈ വര്‍ഷം നേടിയിട്ടുള്ളത്.

ജോഹാന്നസ്ബര്‍ഗില്‍ ആദ്യ ഇന്നിംഗ്സില്‍ 179 പന്തില്‍ നിന്ന് 50 റണ്‍സ് പുജാര നേടിയപ്പോള്‍, ട്രെന്റ് ബ്രിഡ്ജില്‍ 208 പന്തില്‍ നിന്ന് 72 റണ്‍സായിരുന്നു പുജാരയുടെ നേട്ടം. അഡിലെയ്ഡില്‍ രണ്ടിന്നിംഗ്സിലും തിളങ്ങിയ പുജാര ആദ്യ ഇന്നിംഗ്സില്‍ 123 റണ്‍സും രണ്ടാം ഇന്നിംഗ്സില്‍ 71 റണ്‍സുമാണ് നേടിയത്.

മെല്‍ബേണ്‍ ഏറെ വിമര്‍ശനം പിടിച്ചുവാങ്ങിയ ഇന്നിംഗ്സായിരുന്നു പുജാരയുടേത്. 319 പന്തില്‍ നിന്ന് 106 റണ്‍സ് നേടിയ പുജാരയും കോഹ്‍ലിയും മെല്ലപ്പോക്ക് തുടര്‍ന്നപ്പോള്‍ ഇന്ത്യയുടെ തോല്‍വിയ്ക്ക് ഇത് കാരണമാകുമെന്നായിരുന്നു ക്രിക്കറ്റ് പണ്ഡിതന്മാരുടെ വിമര്‍ശനം.