ബോറടിപ്പിച്ച ചാമ്പ്യൻസ് ലീഗ് ഫൈനൽ

gautamvishnu

Download the Fanport app now!
Appstore Badge
Google Play Badge 1

ചാമ്പ്യൻസ് ലീഗ് എന്ന് കേൾക്കുമ്പോഴേ തീ പാറും പോരാട്ടങ്ങളുടെ വേദി എന്നാണ് ഓരോരുത്തരുടെയും മനസിലേക്ക് വരിക. അതു കിരീടത്തിനായുള്ള കലാശപ്പോരാട്ടം കൂടി ആകുമ്പോൾ ആവേശം വാനോളം ഉയരും. അതു കളിക്കാർക്കിടയിലായാലും കാണികൾക്കിടയിലായാലും. അതിന്റെ ഫലമാണ് ഫൈനലുകൾ സംഭവബഹുലമാകുന്നത്. കഴിഞ്ഞ വർഷത്തെ യൂ സി എൽ ഫൈനൽ എടുത്ത് നോക്കിയാൽ തന്നെ അതു മനസ്സിലാക്കാനാകും.

ആദ്യ പകുതിയിൽ തന്നെ ലിവർപൂളിന്റെ കുന്തമുന സാലയെ റാമോസ് ഫൗൾ ചെയ്തതും അതു വഴി ക്ളോപ്പിനു സാലയെ പിൻവലിക്കേണ്ട അവസ്ഥ വന്നതും റാമോസിനെതിരെ ഈജിപ്ത് -ലിവർപൂൾ ആരാധകർ തിരിഞ്ഞതും രണ്ടാം പകുതിയിൽ പകരക്കാരനായിറങ്ങി നല്ലൊരു ഓവർ ഹെഡ് കിക്ക് അടക്കം 2 ഗോളുകളുമായി റയലിനെ തുടർച്ചയായി മൂന്നാമതും കിരീടമണിയിച്ച ബെയ്‌ലിന്റെ വീരോചിത പ്രകടനത്തിനും എല്ലാം കീവിലെ മൈതാനം സാക്ഷിയായി.

ഇത്തവണ അത്ലറ്റികോ മാഡ്രിഡിന്റെ സ്വന്തം മൈതാനമായ വാൻഡ മെട്രോപ്പോളിറ്റാനോയിൽ വച്ചു നടന്ന ഫൈനലിലും പൊടി പാറുമെന്ന് തന്നെയുള്ള പ്രതീതി ഉളവാക്കി കൊണ്ട് രണ്ടാം മിനുട്ടിൽ തന്നെ ടോട്ടൻഹാം താരം സിസോകോയുടെ ഹാൻഡ്ബാളിൽ റഫറി പെനാൽറ്റി അനുവദിക്കുന്നു, പിഴവൊന്നും കൂടാതെ സല അതു വലയിലെത്തിക്കുന്നു. സ്വാഭാവികമായും ടോട്ടൻഹാം തിരിച്ചടിക്കാൻ കിണഞ്ഞു ശ്രമിക്കുമെന്നെല്ലാവരും പ്രതീക്ഷിച്ചു. എന്നാൽ അവരുടെ ആക്രമണങ്ങൾക്കൊന്നും പതിവ് മൂർച്ചയുണ്ടായിരുന്നില്ല. പരിക്ക് മാറി തിരിച്ചെത്തിയ കെയ്‌നും സോണും അലിയുമെല്ലാം നയിച്ച സ്പർസിന്റെ മുന്നേറ്റം വാൻ ഡേക്ക് നയിച്ച പ്രതിരോധത്തിൽ തട്ടി തകർന്നുകൊണ്ടേയിരുന്നു.

ബാർസിലോനയെ പോലെ അതിമനോഹരമായി പൊസഷൻ ഫുട്ബോൾ കളിക്കുന്ന ടീമിനെതിരെ വരെ രണ്ടു പാദങ്ങളിലും ഉയർന്ന പൊസഷൻ കൈ വരിച്ച ലിവര്പൂളിനെയായിരുന്നില്ല ഫൈനലിൽ കണ്ടത്. ഗീഗൻ പ്രെസ്സിങ് എന്ന ക്ളോപ്പ് രീതിയിലൂടെ മികച്ച ആക്രമണ ഫുട്ബോൾ കാഴ്ചവക്കാറുള്ള ലിവർപൂൾ പക്ഷെ ഇന്നലെ തുടക്കത്തിൽ വീണു കിട്ടിയ ആ പെനാൽറ്റിക്ക് ശേഷം എതിരാളികളെ കളിക്കാൻ വിട്ടു അവരെ പ്രതിരോധിച്ചു നിർത്തുക, തക്കം കിട്ടിയാൽ പ്രത്യാക്രമണം നടത്തുക എന്ന മൗറീന്യോ രീതി കൈക്കൊണ്ടതോടെ ഫൈനൽ വിരസമായി. രണ്ടു ഗോളിന് ജയിച്ച ഒരു ടീമിന്റെ പന്ത് കൈവശം വച്ചത് കണക്കിൽ കേവലം 34.6% ആയിരുന്നു എന്നത് തന്നെ മുകളിൽ പറഞ്ഞതിനെ അടിവരയിടുന്നു. ഉറക്കമിളച്ചിരുന്ന് കളി കണ്ട ഏഷ്യൻ ഭൂഖണ്ഡത്തിലെ കളിപ്രേമികളെയെല്ലാം ഉറക്കം തൂങ്ങിക്കും വിധമായിരുന്നു ആദ്യപകുതി കടന്നു പോയത്. എന്നാൽ രണ്ടാം പകുതിയിൽ കാര്യങ്ങൾ കുറച്ചൊക്കെ മാറി മറഞ്ഞു. പോച്ചട്ടിനോ തന്റെ ആക്രമണങ്ങൾക്ക് മൂർച്ച കൂട്ടാനായി അജാക്സിനെതിരെയുള്ള സെമി ഫൈനൽ ഹീറോ ലൂക്കാസ് മൗറയെ കളത്തിലിറക്കിയതോടെ ടോട്ടൻഹാം നിരന്തരം ആക്രമണങ്ങൾ നടത്തി. അതോടെ ലിവർപൂൾ പ്രതിരോധത്തിനും ഗോൾ കീപ്പർ അലിസണിനും പിടിപ്പത് പണിയായി. വാസ്തവം പറഞ്ഞാൽ ടോട്ടൻഹാം മുന്നേറ്റനിരയും ലിവർപൂൾ പ്രതിരോധ നിരയും തമ്മിലായി പിന്നീട് മത്സരം.

ലിവർപൂൾ പ്രതിരോധത്തിന്റെ ശക്തി വെളിപ്പെടുത്തിയ മത്സരം കൂടെയായിരുന്നു ഇത്. ലോകത്തെ മികച്ച സ്‌ട്രൈക്കർമാരിലൊരാളായ കെയ്‌നും സോണുമെല്ലാം ആക്രമിച്ചു കയറിയപ്പോഴും മനസ്സാന്നിധ്യം കൈവിടാതെ വാൻ ഡേയ്ക്കിന്റെ നേതൃത്വത്തിലുള്ള പ്രതിരോധം പിടിച്ചു നിന്നു. അവരെ കടന്നു പോയ ഏതാനും ഷോട്ടുകൾ മിന്നും സേവുകൾ അലിസൺ മിന്നും സേവുകളിലൂടെ രക്ഷപ്പെടുത്തുകയും ചെയ്തു. അതിനിടയിൽ വീണു കിട്ടിയ ഒരു കൗണ്ടർ അറ്റാക്കിൽ ഒറീജി ഒരു ഗോൾ കൂടെ ലിവർപൂളിന് നേടിക്കൊടുത്തപ്പോൾ ആറാം ചാമ്പ്യൻസ് ലീഗ് കിരീടത്തിൽ മുത്തമിടാൻ ലിവര്പൂളിനായി. എങ്ങനെ കളിച്ചാലെന്താ ജയിച്ചല്ലോ എന്നു പറയാമെങ്കിലും കളി കാണുന്നവർക്ക് ആത്യന്തികമായ ലക്ഷ്യം ആസ്വാദനമാണ്.അതിന്നലെ വേണ്ട രീതിയിൽ ഉണ്ടായില്ല എന്ന് തന്നെ വേണം പറയാൻ.

സംഭവബഹുലമായിരുന്നില്ല കളി എന്നതിന്റെ തെളിവാണ് റെഫറിക്ക് ഇന്നലെ ഒരു കാർഡ് പോലും പുറത്തെടുക്കേണ്ടി വന്നില്ല എന്ന വസ്തുത. ഇതിനു മുൻപ് ഇങ്ങനെ ഒരു ഫൈനൽ ഉണ്ടായിട്ടേ ഇല്ല ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ. 1999 ലെ ഫൈനലിലും കഴിഞ്ഞ വർഷത്തെ ഫൈനലിലും ഒരു മഞ്ഞ കാർഡ് മാത്രം പുറത്തെടുക്കേണ്ടി വന്നതാണ് ഇതിനു മുൻപത്തെ റെക്കോർഡ്. 99 ൽ എഫൻബേർഗിനും കഴിഞ്ഞ വർഷം മാനെക്കുമാണ് കാർഡ് കണ്ടത്.