ചാമ്പ്യന്മാരുടെ കഷ്ടകാലം തുടരുന്നു, അഞ്ചാം മത്സരത്തിലും നിരാശ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ എസ് എൽ ചാമ്പ്യന്മാരുടെ കഷ്ടകാലം തുടരുന്നു. തുടർച്ചയായ അഞ്ചാം മത്സരത്തിലും നിരാശ മാത്രമാണ് ചെന്നൈയിന് ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ കിട്ടുന്നത്. ഇന്ന് കൊൽക്കത്തയിൽ നടന്ന പോരാട്ടത്തിൽ എ ടി കെ കൊൽക്കത്തയോട് ഒന്നിനെതിരെ രണ്ടു ഗോളുകളുടെ പരാജയമാണ് ചെന്നൈയിൻ നേരിട്ടത്. കളിയുടെ ആദ്യ 17 മിനുട്ടിലാണ് കളിയിലെ മൂന്ന് ഗോളുകളും പിറന്നത്.

ഇന്ന് ആദ്യമായി ആദ്യ ഇലവനിൽ എത്തിയ സ്ട്രൈക്കർ കാലു ഉചെ ആണ് എ ടി കെയ്ക്ക് ആദ്യം ലീഡ് നൽകിയത്. കളി തുടങ്ങി മൂന്ന് മിനുട്ട് മാത്രമെ കാലു ഉചെയ്ക്ക് ഗോൾ നേടാൻ വേണ്ടി വന്നുള്ളൂ. ലാൻസരോട്ടെയുടെ അസിസ്റ്റിൽ നിന്നായിരുന്നു ഉചെയുടെ ഗോൾ. പത്ത് മിനുട്ട് കഴിഞ്ഞ് വീണ്ടു ലാൻസരോട്ടെ അസിസ്റ്റുമായി എത്തി. ഇത്തവണ ഒരു ഫ്രീകിക്കിലൂടെ ആയിരുന്നു ലാൻസരോട്ടെ ഗോൾ ഒരുക്കി കൊടുത്തത്. ലാൻസരോട്ടെയുടെ ഫ്രീകിക്ക് ഹെഡറിലൂടെ ജോൺ ജോൺസൺ ചെന്നൈ വലയിൽ എത്തിച്ചു.

രണ്ട് ഗോളുകൾക്ക് പിറകിൽ പോയ ചെന്നൈയിൻ പെട്ടെന്നു തന്നെ പ്രതികരിച്ചു. 17ആം മിനുട്ടിൽ ഒരു ഹെഡറിലൂടെ കാർലോസ് സാലോം ചെന്നൈയിനായി ഗോൾ നേടി. പക്ഷെ അതിനപ്പുറം ഒരു ഗോളും കൊൽക്കത്തയിൽ പിറന്നില്ല. സ്റ്റീവ് കോപ്പലിന്റെ ടീമുകൾ എപ്പോഴും കാണിക്കുന്ന അച്ചടക്കമുള്ള ഡിഫൻസ് കൊൽക്കത്തയ്ക്ക് മൂന്ന് പോയന്റ് തന്നെ സമ്മാനിച്ചു.

എ ടി കെ കൊൽക്കത്തയുടെ ഹോം ഗ്രൗണ്ടിലെ ആദ്യ ജയമാണിത്. ചെന്നൈയിനാകട്ടെ സീസണിൽ അഞ്ച് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഒരു പോയന്റുമായി നിൽക്കുകയാണ്.