കുതിച്ച് കയറിയ ശ്രീലങ്കയെ പിടിച്ചുകെട്ടി സംപ, കുശല്‍ പെരേരയെ പുറത്താക്കിയ തകര്‍പ്പന്‍ യോര്‍ക്കറുമായി സ്റ്റാര്‍ക്ക്

Sports Correspondent

പതും നിസ്സങ്കയെ പുറത്തായ ശേഷം ചരിത് അസലങ്കയും കുശൽ പെരേരയും അടിച്ച് തകര്‍ത്തപ്പോള്‍ ലങ്ക കൂറ്റന്‍ സ്കോറിലേക്ക് നീങ്ങുമെന്ന് കരുതിയെങ്കിലും ലങ്കന്‍ പ്രതീക്ഷകള്‍ക്കുമേൽ പെയ്തിറങ്ങി ആഡം സംപയും മിച്ചൽ സ്റ്റാര്‍ക്കും. അവസാന ഓവറുകളിൽ ഭാനുക രജപക്സയുടെ ബാറ്റിംഗ് പ്രകടനം ആണ് ശ്രീലങ്കയെ 154/6 എന്ന സ്കോറിലേക്ക് എത്തിച്ചത്. 26 പന്തിൽ രജപക്സ 32 റൺസുമായി പുറത്താകാതെ നിന്നു.

63 റൺസിന്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് ശക്തമായ സ്കോറിലേക്ക് ശ്രീലങ്കയെ നയിക്കുമെന്ന് കരുതിയ നമിഷത്തിലാണ് ആഡം സംപ ചരിത് അസലങ്കയെ വീഴ്ത്തിയത്. 27 പന്തിൽ 35 റൺസാണ് അസലങ്ക നേടിയത്. തൊട്ടടുത്ത ഓവറിൽ കുശല്‍ പെരേരയെയും ശ്രീലങ്കയ്ക്ക് നഷ്ടമായി. തന്നെ സിക്സര്‍ പായിച്ച കുശല്‍ പെരേരയെ അടുത്ത പന്തിൽ മികച്ചൊരു യോര്‍ക്കറിലൂടെ ക്ലീന്‍ ബൗള്‍ഡാക്കി സ്റ്റാര്‍ക്ക് പകരം വീട്ടുകയായിരുന്നു.

Mitchellstarc

അവിഷ്ക ഫെര്‍ണാണ്ടോയെ ആഡം സംപ പുറത്താക്കിയപ്പോള്‍ മിച്ചൽ സ്റ്റാര്‍ക്ക് വനിന്‍ഡു ഹസരംഗയെ വീഴ്ത്തി. 94/5 എന്ന നിലയിലേക്ക് വീണ ശ്രീലങ്കയെ ** റൺസിലേക്ക് എത്തിച്ചത് ഭാനുക രജപക്സയുടെ ബാറ്റിംഗ് മികവായിരുന്നു. മാര്‍ക്കസ് സ്റ്റോയിനിസ് എറിഞ്ഞ 17ാം ഓവറിൽ ഭാനുക രജപക്സ രണ്ട് ഫോറും ഒരു സിക്സും നേടിയപ്പോള്‍ ഓവറിൽ നിന്ന് 17 റൺസാണ് പിറന്നത്.

32 പന്തിൽ 40 റൺസാണ് രജപക്സ – ദസുന്‍ ഷനക കൂട്ടുകെട്ട് ആറാം വിക്കറ്റിൽ നേടിയത്. ആഡം സംപ, പാറ്റ് കമ്മിന്‍സ്, മിച്ചൽ സ്റ്റാര്‍ക്ക് എന്നിവര്‍ ഓസ്ട്രേലിയയ്ക്കായി രണ്ട് വീതം വിക്കറ്റ് നേടിയപ്പോള്‍ സംപ തന്റെ 4 ഓവറിൽ വെറും 12 റൺസാണ് വിട്ട് നല്‍കിയത്.