എതിരാളികള്‍ തങ്ങളെക്കാള്‍ മികച്ച കളി കളിച്ചുവെന്ന് സമ്മതിക്കുന്നു, ഡ്രെസ്സിംഗ് റൂമിലെ ആത്മവിശ്വാസം പഴയത് പോലെ തന്നെ ദൃഢം

Sports Correspondent

ലോകകപ്പില്‍ എല്ലാ ടീമും ഒന്നോ രണ്ടോ മത്സരങ്ങള്‍ അടിയറവ് പറഞ്ഞുവെന്നും തങ്ങളെക്കാള്‍ മികച്ച രീതിയില്‍ പദ്ധതികള്‍ നടപ്പിലാക്കിയത് ഇംഗ്ലണ്ടാണെന്നും അവരായിരുന്നു മികച്ച കളി പുറത്തെടുത്തതെന്നും സമ്മതിക്കാതെ തരമില്ലെന്ന് പറഞ്ഞ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലി. ഇന്നലെ ഇംഗ്ലണ്ടിനോട് 31 റണ്‍സിന്റെ തോല്‍വിയേറ്റ് വാങ്ങിയെങ്കിലും ഇന്ത്യ ഇപ്പോളും മികച്ച ക്രിക്കറ്റാണ് കളിക്കുന്നതെന്നും ഡ്രെസ്സിംഗ് റൂമിലെ ആത്മവിശ്വാസം മുമ്പത്തേത് പോലത്തന്നെ ദൃഢമാണെന്നും വിരാട് കോഹ്‍ലി പറഞ്ഞു.

പ്രൊഫഷണല്‍ താരങ്ങളെന്ന നിലയില്‍ ഈ തോല്‍വിയെ ഉള്‍ക്കൊണ്ട് മുന്നോട്ട് പോകണം, തോല്‍വിയില്‍ നിന്ന് പാഠങ്ങള്‍ പഠിച്ച് അടുത്ത മത്സരങ്ങളില്‍ അത് തിരുത്തണമെന്നും വിരാട് വ്യക്തമാക്കി. ടോസ് വളരെ നര്‍ണ്ണായകമായിരുന്നുവെന്നും അത് വലിയ ഘടകമാണെന്ന് തനിക്ക് തോന്നുന്നില്ലെന്നും വിരാട് പറഞ്ഞു.

ബാറ്റിംഗില്‍ ഇന്ത്യ വിചാരിച്ചത് പോലെ മികവാര്‍ന്ന പ്രകടനമല്ലെന്നും വിരാട് വ്യക്തമാക്കി. കുറച്ച് കൂടി വേഗതയില്‍ ഇന്നിംഗ്സ് മുന്നോട്ട് കൊണ്ടുപോയി അടുത്തെത്താമായിരുന്നുവെന്നും വിരാട് പറഞ്ഞു. പക്ഷേ ഇംഗ്ലണ്ട് മികച്ച രീതിയിലാണ് പന്തെറിഞ്ഞതെന്നും വിരാട് കോഹ്‍ലി പറഞ്ഞു.