ക്രിക്കറ്റിനു കളങ്കം വരുത്തിയെന്ന കുറ്റം ചാര്‍ത്തപ്പെട്ട് ബെന്‍ സ്റ്റോക്സും അലക്സ് ഹെയില്‍സും

Sports Correspondent

കഴിഞ്ഞ സെപ്റ്റംബറില്‍ നടന്ന ബ്രിസ്റ്റോള്‍ സംഭവത്തിന്റെ തുടര്‍ച്ചയായി ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമില്‍ നിന്ന് പുറത്ത് പോകേണ്ടിവന്ന ബെന്‍ സ്റ്റോക്സിനെതിരെ പുതിയ കുറ്റം ചാര്‍ത്തി ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ്. ഒപ്പം അന്ന് സംഭവത്തില്‍ കൂടെയുണ്ടായിരുന്ന അലക്സ് ഹെയില്‍സിനെയും ക്രിക്കറ്റിനു കളങ്കം വരുത്തിയെന്ന കുറ്റം ബോര്‍ഡ് ചാര്‍ത്തുകയായിരുന്നു. ഇരുവരും ഡിസംബര്‍ 5, 7 തീയ്യതികളില്‍ പെരുമാറ്റചട്ട പാനലിനു മുന്നില്‍ കൂടുതല്‍ വിശദീകരണത്തിനായി എത്തേണ്ടതുണ്ടെന്നും ബോര്‍ഡ് അറിയിച്ചു.

2017 സെപ്റ്റംബര്‍ 25നു ബ്രിസ്റ്റോളിലെ നിശ ക്ലബ്ബില്‍ രണ്ട് സ്വവര്‍ഗ്ഗ രതിക്കാരായ യുവാക്കളെ ആക്രമിച്ചുവെന്നതായിരുന്നു ഇരു താരങ്ങള്‍ക്കെതിരെയുള്ള കുറ്റം. എന്നാല്‍ കൂടുതല്‍ നടപടി ഹെയില്‍സിനെതിരെയുണ്ടായില്ലെങ്കിലും ബെന്‍ സ്റ്റോക്സിനെ അന്ന് അറസ്റ്റ് ചെയ്യുകയും കേസുമായി ആസ്പദമായി ഏറെക്കാലും അന്വേഷണവും കോടതി നടപടിയും നേരിടുകയായിരുന്നു.

ഇന്ത്യ പരമ്പരയ്ക്കിടെയാണ് സ്റ്റോക്സിനെതിരെ കുറ്റം ചാര്‍ത്താതെ ബ്രിസ്റ്റോള്‍ കോടതി വെറുതേ വിടുന്നത്. അതിനു ശേഷമാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് സംഭവത്തില്‍ അന്വേഷണം ആരംഭിക്കുന്നത്. സ്റ്റോക്സിനു ആഷസ് പരമ്പരയും ഓസ്ട്രേലിയ ന്യൂസിലാണ്ട് എന്നിവരുമായുള്ള ഏകദിന ടി20 പരമ്പരകളും നഷ്ടമായിരുന്നു.