ഇന്ത്യൻ ക്രിക്കറ്റ് നേതൃത്വത്തിലെ സുപ്രധാന മാറ്റത്തിൽ, ഓസ്‌ട്രേലിയക്കെതിരായ വരാനിരിക്കുന്ന മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ ദേശീയ ടീമിന്റെ ക്യാപ്റ്റനായി ശുഭ്മാൻ ഗിൽ (26) നിയമിതനായേക്കും. 2027-ലെ ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, നമീബിയ എന്നിവിടങ്ങളിൽ നടക്കുന്ന ഐ.സി.സി ലോകകപ്പിലേക്ക് ഇന്ത്യയെ നയിക്കാൻ ഗില്ലിനെ സജ്ജമാക്കുന്ന സെലക്ടർമാരുടെ ദീർഘകാല പദ്ധതിയുടെ തുടക്കമാണിത്.

നിലവിലെ ഏകദിന ക്യാപ്റ്റൻ രോഹിത് ശർമ്മയും വെറ്ററൻ താരം വിരാട് കോഹ്‌ലിയും ടീമിൽ തുടരും. ഇത് പെട്ടെന്നുള്ള മാറ്റത്തിന് പകരം ഘട്ടംഘട്ടമായുള്ളതും തന്ത്രപരവുമായ നേതൃമാറ്റമാണ് സൂചിപ്പിക്കുന്നത്.
നേരത്തെ ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട ഗിൽ, ഈ വർഷം ആദ്യം ഇംഗ്ലണ്ടിനെതിരായ തൻ്റെ അരങ്ങേറ്റ ടെസ്റ്റ് ക്യാപ്റ്റൻസി പരമ്പരയിൽ 75.40 ശരാശരിയിൽ 754 റൺസ് നേടി ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചിരുന്നു.
അദ്ദേഹത്തിൻ്റെ ഏകദിന റെക്കോർഡും മികച്ചതാണ്. 55 മത്സരങ്ങളിൽ നിന്ന് 59.04 ശരാശരിയിൽ 2,775 റൺസാണ് ഗിൽ നേടിയത്. ഇതിൽ എട്ട് സെഞ്ചുറികളും ന്യൂസിലൻഡിനെതിരെ നേടിയ ഒരു ഇരട്ട സെഞ്ചുറിയും ഉൾപ്പെടുന്നു.
ഐ.സി.സി ടി20 ലോകകപ്പ് (2024), ചാമ്പ്യൻസ് ട്രോഫി (2025) വിജയങ്ങളിലേക്ക് ഇന്ത്യയെ നയിച്ച രോഹിത് ശർമ്മ 50 ഓവർ ഫോർമാറ്റിലെ നായകസ്ഥാനത്തുനിന്ന് പിന്മാറുമെങ്കിലും ബാറ്റിംഗ് നിരയിൽ ഒരു നിർണായക സാന്നിധ്യമായി തുടരും.