ദേശീയ സീനിയർ വനിതാ ട്വൻ്റി 20 ടൂർണ്ണമെൻ്റിൽ ഗുജറാത്തിനെ തോല്പിച്ച് കേരളം. നാല് വിക്കറ്റിനായിരുന്നു കേരളത്തിൻ്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 100 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 16.4 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.

ടോസ് നേടിയ കേരളം ഗുജറാത്തിനെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. ഓപ്പണർമാരായ സിമ്രാനും അർഷിയ ധരിവാളും ചേർന്ന് ഗുജറാത്തിന് മികച്ച തുടക്കമാണ് നല്കിയത്. ഇരുവരും ചേർന്നുള്ള ഓപ്പണിങ് കൂട്ടുകെട്ടിൽ 56 റൺസ് പിറന്നു. എന്നാൽ വെറും ഒൻപത് റൺസെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റുകൾ വീണത് ഗുജറാത്തിന് തിരിച്ചടിയായി. ഇതിൽ മൂന്ന് വിക്കറ്റുകളും നേടി കളിയുടെ ഗതി കേരളത്തിന് അനുകൂലമാക്കിയത് എസ് ആശയാണ്. 46 റൺസുമായി ആർഷിയ ധരിവാൽ ചെറുത്തു നിന്നെങ്കിലും തുടർന്നെത്തിയവർക്ക് മികച്ച പ്രകടനം കാഴ്ച വയ്ക്കാനായില്ല. ഗുജറാത്തിൻ്റെ ഇന്നിങ്സ് 100 റൺസിൽ അവസാനിച്ചു. ഗുജറാത്തിന് വേണ്ടി സിമ്രാൻ 30 റൺസെടുത്തു.കേരളത്തിന് വേണ്ടി എസ് ആശ മൂന്നും ടി ഷാനി, സലോനി ഡങ്കോരെ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് അക്ഷയയും ഷാനിയും ചേർന്ന് ഓപ്പണിങ് വിക്കറ്റിൽ 45 റൺസ് നേടി. ഷാനി 11 റൺസുമായി മടങ്ങിയെങ്കിലും 31 റൺസ് വീതം നേടിയ അക്ഷയയുടേയും ദൃശ്യയുടെയും ഇന്നിങ്സുകൾ കേരളത്തിന് കരുത്തായി. വിജയത്തിനരികെ ദൃശ്യയുടെ വിക്കറ്റ് നഷ്ടമായെങ്കിലും 20 പന്തുകൾ ബാക്കി നില്ക്കെ കേരളം അനായാസം ലക്ഷ്യത്തിലെത്തി. ഗുജറാത്തിന് വേണ്ടി പുഷ്ടി നഡ്കർണി നാല് വിക്കറ്റ് വീഴ്ത്തി.