അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന വിജയ് ഹസാരെ ട്രോഫി എലൈറ്റ് ഗ്രൂപ്പ് എ മത്സരത്തിൽ കേരളത്തിനെതിരെ കർണാടകയ്ക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ വിജയം. കേരളം ഉയർത്തിയ 285 റൺസ് വിജയലക്ഷ്യം 48.2 ഓവറിൽ വെറും രണ്ട് വിക്കറ്റ് നഷ്ടത്തിൽ കർണാടക മറികടന്നു. ഓപ്പണർ ദേവ്ദത്ത് പടിക്കലും മധ്യനിര താരം കരുൺ നായരും നേടിയ തകർപ്പൻ സെഞ്ചറികളാണ് കർണാടകയുടെ വിജയം അനായാസമാക്കിയത്.
രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് പടുത്തുയർത്തിയ 223 റൺസിന്റെ കൂറ്റൻ കൂട്ടുകെട്ട് കേരളത്തിന്റെ ബൗളിംഗ് നിരയെ നിഷ്പ്രഭമാക്കി. മത്സരത്തിന്റെ രണ്ടാം ഓവറിൽ തന്നെ ക്യാപ്റ്റൻ മായങ്ക് അഗർവാളിനെ (1) പുറത്താക്കി അഖിൽ സ്കറിയ കേരളത്തിന് മികച്ച തുടക്കം നൽകിയിരുന്നു.
എന്നാൽ പിന്നീട് ഒന്നിച്ച പടിക്കലും കരുൺ നായരും കേരളത്തിന് മറ്റ് അവസരങ്ങളൊന്നും നൽകിയില്ല. 137 പന്തിൽ 12 ഫോറുകളും മൂന്ന് സിക്സറുമടക്കം 124 റൺസെടുത്ത പടിക്കലിനെ 40-ാം ഓവറിൽ എം.ഡി. നിതീഷ് പുറത്താക്കി. എങ്കിലും ഒരു വശത്ത് ഉറച്ചുനിന്ന കരുൺ നായർ 130 പന്തിൽ 14 ഫോറുകൾ സഹിതം 130 റൺസുമായി പുറത്താകാതെ നിന്ന് ടീമിനെ വിജയത്തിലെത്തിച്ചു. സ്മരൻ ആർ 25 റൺസുമായി കരുണിന് മികച്ച പിന്തുണ നൽകി.
കേരളത്തിനായി ബോളിംഗിൽ എം.ഡി. നിതീഷ്, അഖിൽ സ്കറിയ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തിയെങ്കിലും മറ്റ് ബൗളർമാർക്കൊന്നും കാര്യമായ സ്വാധീനം ചെലുത്താനായില്ല.
നേരത്തെ മുഹമ്മദ് അസ്ഹറുദ്ദീന്റെയും ബി. അപരാജിതിന്റെയും ബാറ്റിംഗ് മികവിലാണ് കേരളം 284 റൺസ് എന്ന മികച്ച സ്കോറിലെത്തിയത്. എന്നാൽ കർണാടകയുടെ മുൻനിര ബാറ്റിംഗ് കരുത്തിന് മുന്നിൽ ഈ സ്കോർ ഒന്നുമായിരുന്നില്ല.









