മാര്‍ഷിന് സെഞ്ച്വറി, ലക്നൗവിന് 209 റൺസ്

മഴ രണ്ട് തവണ തടസ്സം സൃഷ്ടിച്ച ലക്നൗ – ആര്‍സിബി മത്സരം 19 ഓവറായി ചുരുക്കിയപ്പോള്‍ മിച്ചൽ മാര്‍ഷ് നേടിയ ശതകത്തിന്റെ ബലത്തിൽ 209 റൺസ് നേടി ലക്നൗ സൂപ്പര്‍ ജയന്റ്സ്. മാര്‍ഷിനൊപ്പം നിക്കോളസ് പൂരന്‍ 38 റൺസ് നേടിയപ്പോള്‍ ഋഷഭ് പന്ത് 10 പന്തിൽ 32 റൺസ് നേടി ലക്നൗവിനെ 209 റൺസിലേക്ക് എത്തിച്ചു 3 വിക്കറ്റ് നഷ്ടത്തിലാണ് ടീം ഈ സ്കോര്‍ നേടിയത്.

പവര്‍പ്ലേയിലെ അവസാന ഓവറിൽ ജോഷ് ഹാസൽവുഡിനെ ബൗണ്ടറിയ്ക്ക് പായിച്ച് 20 പന്തിൽ നിന്ന് മിച്ചൽ മാര്‍ഷ് തന്റെ ഫിഫ്റ്റി നേടി. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 68 റൺസാണ് വിക്കറ്റ് നഷ്ടമില്ലാതെ ലക്നൗ നേടിയത്.
സ്കോര്‍ 9 ഓവറിൽ 95/0 എന്ന നിലയിൽ നിൽക്കുമ്പോള്‍ മഴ കളി തടസ്സപ്പെടുത്തി രംഗത്തെത്തി. ഇടവേളയ്ക്ക് ശേഷം കളി പുനരാരംഭിച്ചപ്പോള്‍ റൺസ് വേഗത്തിൽ കണ്ടെത്തുവാന്‍ ബുദ്ധിമുട്ടിയ അര്‍ഷിന്‍ കുൽക്കര്‍ണ്ണിയെ ലക്നൗവിന് നഷ്ടമായി. 24 പന്തിൽ 17 റൺസ് നേടിയ താരത്തെ ക്രുണാൽ പാണ്ഡ്യയാണ് പുറത്താക്കിയത്.

49 പന്തിൽ നിന്ന് മിച്ചൽ മാര്‍ഷ് തന്റെ ശതകം പൂര്‍ത്തിയാക്കിയപ്പോള്‍ റൊമാരിയോ ഷെപ്പേര്‍ഡ് എറിഞ്ഞ 14ാം ഓവറിൽ 20 റൺസ് പിറന്നു. 14 ഓവര്‍ പിന്നിട്ടപ്പോള്‍ 145/1 എന്ന നിലയിൽ ലക്നൗ നിന്നപ്പോള്‍ മഴ വീണ്ടും കളി തടസ്സപ്പെടുത്തി.
41 പന്തിൽ 70 റൺസ് രണ്ടാം വിക്കറ്റിൽ കൂട്ടിചേര്‍ത്ത മിച്ചൽ മാര്‍ഷ് – നിക്കോളസ് പൂരന്‍ കൂട്ടുകെട്ടിനെ ജോഷ് ഹാസൽവുഡ് ആണ് തകര്‍ത്തത്. 56 പന്തിൽ 111 റൺസാണ് മാര്‍ഷ് നേടിയത്.