വയനാട് : 23 വയസ്സിൽ താഴെയുള്ളവർക്കായുള്ള സി കെ നായിഡു ട്രോഫിയിൽ ബറോഡയ്ക്കെതിരെ കേരളം ഒൻപത് വിക്കറ്റിന് 222 റൺസെന്ന നിലയിൽ. തുടക്കത്തിലെ തകർച്ചയിൽ നിന്ന് ഉജ്ജ്വലമായി തിരിച്ചു വരികയായിരുന്നു കേരളം. 76 റൺസുമായി പുറത്താകാതെ നില്ക്കുന്ന ആദിത്യ ബൈജുവും 48 റൺസെടുത്ത ക്യാപ്റ്റൻ അഭിജിത് പ്രവീണുമാണ് കേരള ബാറ്റിങ് നിരയിൽ തിളങ്ങിയത്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ബറോഡയുടെ കെയൂർ കാലെയാണ് കേരളത്തിൻ്റെ മുൻ നിര ബാറ്റിങ്ങിനെ തകർത്തത്.
മഴയെ തുർന്ന് രണ്ട് മണിക്കൂറിലേറെ വൈകിയായിരുന്നു മത്സരം തുടങ്ങിയത്. ടോസ് നേടിയ ബറോഡ കേരളത്തെ ആദ്യം ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. ഈർപ്പമുള്ള സാഹചര്യങ്ങൾ മുതലെടുത്ത് പന്തെറിഞ്ഞ ബറോഡയുടെ ബൌളർമാർ തുടക്കത്തിൽ തന്നെ പ്രഹരമേല്പിച്ചു. തുടരെ വിക്കറ്റുകൾ വീണതോടെ ഒരു ഘട്ടത്തിൽ അഞ്ച് വിക്കറ്റിന് 27 റൺസെന്ന നിലയിലായിരുന്നു കേരളം. ഇതിൽ നാല് വിക്കറ്റുകളും വീഴ്ത്തിയത് കേയുർ കാലെ ആയിരുന്നു.
ഇടയ്ക്ക് പവൻ ശ്രീധറും കാമിൽ അബൂബക്കറും ചേർന്ന കൂട്ടുകെട്ട് പ്രതീക്ഷ നല്കി. എന്നാൽ 11 പന്തുകളിൽ 24 റൺസ് നേടി പവൻ ശ്രീധറും 17 റൺസെടുത്ത് കാമിൽ അബൂബക്കറും പുറത്തായി. തുടർന്നെത്തിയ ക്യാപ്റ്റൻ അഭിജിത് പ്രവീണും എസ് അഭിറാമും ചേർന്നാണ് കേരളത്തിൻ്റെ സ്കോർ നൂറ് കടത്തിയത്. 48 റൺസെടുത്ത് അഭിജിത്തും മൂന്ന് റൺസെടുത്ത് അഭിറാമും പുറത്തായി. ഒടുവിൽ അവസാന വിക്കറ്റിൽ ഒത്തുചേർന്ന ആദിത്യ ബൈജുവും പവൻ രാജും ചേർന്ന കൂട്ടുകെട്ടാണ് കേരളത്തിന് കരുത്തായത്. ഇരുവരും ചേർന്ന് 89 റൺസ് കൂട്ടിച്ചേർത്ത് കഴിഞ്ഞു. കളി നിർത്തുമ്പോൾ ആദിത്യ ബൈജു 76ഉം പവൻ രാജ് 24 റൺസും നേടി ക്രീസിലുണ്ട്. 93 പന്തുകളിൽ 11 ഫോറും ഒരു സിക്സുമടങ്ങുന്നതായിരുന്നു ആദിത്യയുടെ ഇന്നിങ്സ്. ബറോഡയ്ക്ക് വേണ്ടി കെയൂർ കാലെ അഞ്ചും കരൺ ഉമഠ് മൂന്നും വിക്കറ്റുകൾ വീഴ്ത്തി.














