ഡോപ്പിംഗ് പരിശോധന മുടങ്ങി; യശസ്വി ജയ്‌സ്വാളിനും ഷെഫാലി വർമ്മയ്ക്കും NADAയുടെ നോട്ടീസ്

ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ യശസ്വി ജയ്‌സ്വാളിനും ഷെഫാലി വർമ്മയ്ക്കും ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (NADA) നോട്ടീസ് അയച്ചു. നിശ്ചയിച്ചിരുന്ന ഡോപ്പിംഗ് പരിശോധനയ്ക്കായി ഉദ്യോഗസ്ഥർ എത്തിയപ്പോൾ താരങ്ങൾ തങ്ങൾ നൽകിയിരുന്ന വിലാസത്തിൽ (Whereabouts) ലഭ്യമല്ലാതിരുന്നതിനെത്തുടർന്നാണ് ‘മിസ്ഡ് ടെസ്റ്റ്’ (Missed Test) നോട്ടീസ് നൽകിയത്. വിഷയത്തിൽ വിശദീകരണം നൽകാൻ രണ്ട് താരങ്ങൾക്കും അവസരം നൽകിയിട്ടുണ്ട്. ബിസിസിഐയെയും നാഡ ഈ വിവരം ഔദ്യോഗികമായി അറിയിച്ചു.
നാഡയുടെ ‘രജിസ്റ്റേർഡ് ടെസ്റ്റിംഗ് പൂളിൽ’ ഉൾപ്പെട്ട കായികതാരങ്ങൾ മത്സരങ്ങളില്ലാത്ത സമയത്തും പരിശോധനയ്ക്കായി തങ്ങൾ എവിടെയുണ്ടാകുമെന്ന കൃത്യമായ വിവരം മുൻകൂട്ടി നൽകേണ്ടതുണ്ട്. ഇത് പാലിക്കാത്ത സാഹചര്യത്തിലാണ് നടപടി. ഒരു തവണ പരിശോധന മുടങ്ങുന്നത് നേരിട്ട് വിലക്കിലേക്ക് നയിക്കില്ല. എന്നാൽ, 12 മാസത്തിനിടെ മൂന്ന് തവണ ഇത്തരത്തിൽ പരാജയപ്പെട്ടാൽ അത് ഉത്തേജക വിരുദ്ധ നിയമങ്ങളുടെ ലംഘനമായി കണക്കാക്കുകയും രണ്ട് വർഷം വരെ വിലക്ക് നേരിടേണ്ടി വരികയും ചെയ്യും.
താരങ്ങളുടെ വിശദീകരണം തൃപ്തികരമല്ലെങ്കിൽ മാത്രമേ നാഡ തുടർനടപടികളിലേക്ക് കടക്കുകയുള്ളൂ.