അവസാന ഓവറുകളിലെ ട്വിസ്റ്റുമായി ഇംഗ്ലണ്ട് വിജയം, ന്യൂസിലാണ്ടിന് സെമി കാത്തിരിപ്പ്

സെമി ഫൈനലിലേക്കുള്ള ന്യൂസിലാണ്ടിന്റെ കാത്തിരിപ്പിന് ഇനി പാക്കിസ്ഥാന്റെ റൺ റേറ്റ് വിജയത്തെ ആശ്രയിച്ചിരിക്കും. ഇന്ന് ഇംഗ്ലണ്ടിനെതിരെ ഒരു ഘട്ടത്തിൽ വിജയം കൈപ്പിടിയിലാക്കി എന്ന് ന്യൂസിലാണ്ട് കരുതിയെങ്കിലും വിൽ ജാക്സ് – രെഹ്നാന്‍ അഹമ്മദ് കൂട്ടുകെട്ട് മത്സരത്തിന് ട്വിസ്റ്റ് നിറഞ്ഞൊരു അന്ത്യം സമ്മാനിക്കുകയായിരുന്നു.
ന്യൂസിലാണ്ട് ഉയര്‍ത്തിയ 160 റൺസ് തേടിയിറങ്ങിയ ഇംഗ്ലണ്ട് 117/6 എന്ന നിലയിൽ നിന്നാണ് 19.3 ഓവറിൽ 4 വിക്കറ്റ് വിജയത്തിലേക്ക് എത്തുന്നത്.
ഇംഗ്ലണ്ടിന്റെ തുടക്കം വളരെ മോശമായിരുന്നു. സ്കോര്‍ ബോര്‍ഡിൽ രണ്ട് റൺസ് ആയപ്പോള്‍ ഫിലിപ്പ് സാള്‍ട്ടിനെയും ജോസ് ബട്‍ലറെയും നഷ്ടമായ ടീമിനെ 48 റൺസ് കൂട്ടുകെട്ടുമായി ഹാരി ബ്രൂക്ക് – ജേക്കബ് ബെത്തൽ കൂട്ടുകെട്ടാണ് തിരികെ ട്രാക്കിലാക്കിയത്.

26 റൺസ് നേടിയ ഹാരി ബ്രൂക്കിനെയും 21 റൺസ് നേടിയ ജേക്കബ് ബെത്തലിനെയും അടുത്തടുത്ത ഓവറിൽ നഷ്ടമായപ്പോള്‍ ഇംഗ്ലണ്ട് 58/4 എന്ന നിലയിലേക്ക് വീണു. അഞ്ചാം വിക്കറ്റിൽ ടോം ബാന്റൺ – സാം കറന്‍ കൂട്ടുകെട്ട് 42 റൺസ് നേടിയെങ്കിലും സ്കോര്‍ ബോര്‍ഡിൽ നൂറ് റൺസായപ്പോള്‍ സാം കറനെ നഷ്ടമായത് ഇംഗ്ലണ്ടിന് തിരിച്ചടിയായി. 24 റൺസായിരുന്നു സാം കറന്‍ നേടിയത്. കറനെ പുറത്താക്കി രച്ചിന്‍ രവീന്ദ്ര തന്റെ രണ്ടാമത്തെ വിക്കറ്റാണ് നേടിയത്.

തന്റെ തൊട്ടടുത്ത ഓവറിൽ 33 റൺസ് നേടിയ ടോം ബാന്റണെയും പുറത്താക്കി രച്ചിന്‍ രവീന്ദ്ര തന്റെ മൂന്നാമത്തെ വിക്കറ്റ് നേടി. ആറാം വിക്കറ്റ് നഷ്ടമാകുമ്പോള്‍ ഇംഗ്ലണ്ട് 117 റൺസാണ് നേടിയത്. പിന്നീട് ന്യൂസിലാണ്ട് ആരാധകരെ ഞെട്ടിച്ച് ഇംഗ്ലണ്ടിന്റെ തിരിച്ചുവരവാണ് കൊളംബോ സാക്ഷ്യം വഹിച്ചത്.
വിൽ ജാക്സ് – രെഹ്നാന്‍ അഹമ്മദ് കൂട്ടുകെട്ട് 16 പന്തിൽ നിന്ന് 44 റൺസ് കൂട്ടുകെട്ടുമായി കളം നിറഞ്ഞപ്പോള്‍ ഇംഗ്ലണ്ട് 6 വിക്കറ്റ് ജയത്തിലേക്ക് 3 പന്ത് അവശേഷിക്കെ എത്തി. വിൽ ജാക്സ് 18 പന്തിൽ 32 റൺസും രെഹ്നാന്‍ അഹമ്മദ് 7 പന്തിൽ 19 റൺസ് നേടിയും ഇംഗ്ലണ്ടിന്റെ ത്രില്ലര്‍ വിജയം സാധ്യമാക്കി.