ഐപിഎലിന്റെ ഫോര്‍മാറ്റില്‍ മാറ്റം വരുത്തരുത് – വെങ്കി മൈസൂര്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

കൊറോണയുടെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം ഐപിഎല്‍ നടക്കുമോ ഇല്ലയോ എന്ന സംശയം ബാക്കി നില്‍ക്കുകയാണെങ്കിലും ബിസിസിഐ ഈ വര്‍ഷം തന്നെ ടൂര്‍ണ്ണമെന്റ് നടത്തുവാനുള്ള സാധ്യതകളെല്ലാം നോക്കുകയാണ്. അതേ സമയം ഐപിഎലിന്റെ സാധാരണ ഫോര്‍മാറ്റില്‍ യാതൊരു തരത്തിലുമുള്ള മാറ്റം വരുത്തരുതെന്ന അഭിപ്രായവുമായി മുന്നോട്ട് വന്നിരിക്കുകയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സിഇഒ വെങ്കി മൈസൂര്‍.

അടച്ചിട്ട സ്റ്റേഡിയത്തില്‍, വിദേശ താരങ്ങളില്ലാതെ, ഐപിഎലിന്റെ ചെറിയ പതിപ്പ് നടത്തുക എന്ന ആശയവും ബിസിസിഐ നോക്കുന്നുണ്ട്. ഹോം എവേ മത്സരങ്ങള്‍ക്ക് പകരം ഏതെങ്കിലും രണ്ടോ മൂന്നോ വേദികളില്‍ മത്സരങ്ങള്‍ നടത്തുന്നതിനെ പറ്റിയും ഇന്ത്യയുടെ ക്രിക്കറ്റിംഗ് അസോസ്സിയേഷന്‍ ആലോചിക്കുന്നുണ്ട്.

എന്നാല്‍ ഐപിഎലിന്റെ യഥാര്‍ത്ഥ ഫോര്‍മാറ്റും വിദേശ താരങ്ങളെയും ഒഴിവാക്കി ടൂര്‍ണ്ണമെന്റ് നടത്തരുതെന്നാണ് വെങ്കി മൈസൂരിന്റെ അഭിപ്രായം. ഐപിഎലിന്റെ ഗുണമേന്മയാണ് ഇതെന്നും ഇത് മാറ്റുന്നത് ടൂര്‍ണ്ണമെന്റിന് ദോഷം സൃഷ്ടിക്കുമെന്നും മൈസൂര്‍ വ്യക്തമാക്കി. എല്ലാ താരങ്ങളും ഉള്‍പ്പെടുന്ന നേരത്തെയുള്ളത്രയും മത്സരങ്ങള്‍ നടക്കുന്ന ഒരു ടൂര്‍ണ്ണമെന്റ് ആവണം ഐപിഎല്‍ എന്നും വെങ്കി പറഞ്ഞു.

ഏഴ് ഇന്ത്യന്‍ താരങ്ങളാണ് ഒരു ഇലവന്റെ നട്ടെല്ലെങ്കിലും വൈവിധ്യമാര്‍ന്ന വിദേശ താരങ്ങളുടെ സാന്നിദ്ധ്യം ടീമിനെ കരുത്തരാക്കുന്നുവെന്നും ഇപ്പോള്‍ സുനില്‍ നരൈന്‍, ആന്‍ഡ്രേ റസ്സല്‍, ഓയിന്‍ മോര്‍ഗന്‍, പാറ്റ് കമ്മിന്‍സ് എന്നിവരെ പോലെയുള്ള താരങ്ങള്‍ തങ്ങളുടെ ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം അണിനിരക്കുമ്പോള്‍ അവ പ്രത്യേകത നിറഞ്ഞ ടീം കോമ്പനിഷേന്‍ ആകുന്നുവെന്നും ഓരോ ടീമിനും ഇത് അത്തരത്തിലായിരിക്കുമെന്നും വെങ്കി പറഞ്ഞു.