ചെന്നെ സൂപ്പർ കിംഗ്സ് ഈ സീസണിൽ രണ്ടാം തവണയും ആർ സി ബിയോട് തോറ്റു. ഇന്ന് ആർ സി ബി ഉയർത്തിയ 214 എന്ന വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈക്ക് 211 റൺസ് എടുക്കാനെ ആയുള്ളൂ. ആയുഷിന്റെയും ജഡേജയുടെയും മികച്ച ഇന്നിങ്സുകൾ ഉണ്ടായെങ്കിലും ലക്ഷ്യത്തിന് 2 റൺസ് പിറകിൽ ചെന്നൈ വീണു.

ചെന്നൈ സൂപ്പർ കിംഗ്സിന് 14 റൺസ് എടുത്ത ഷെയ്ക് റഷീദിനെയും 5 റൺസ് എടുത്ത സാം കറനെയും പെട്ടെന്ന് നഷ്ടപ്പെട്ടു എങ്കിലും ആയുഷ് മാത്രെയുടെ മികച്ച ഇന്നിംഗ്സ് സി എസ് കെയെ റൺ റേറ്റ് കീപ്പ് ചെയ്യുന്നതിൽ സഹായിച്ചു. 17കാരൻ ജഡേജക്ക് ഒപ്പം ചേർന്ന് ഇന്നിങ്സ് പടുത്തു.
48 പന്തിൽ നിന്ന് 94 റൺസ് അടിക്കാൻ ആയുഷിന് ആയി. 5 സിക്സും 9 ഫോറും താരം അടിച്ചു. ഈ കൂട്ടുകെട്ട് തകർന്ന് തൊട്ടടുത്ത പന്തിൽ ഡെവാൾഡ് ബ്രെവിസിന്റെ വിക്കറ്റും ചെന്നൈക്ക് നഷ്ടമായി. പിന്നെ ധോണി ജഡേജക്ക് ഒപ്പം ചേർന്നു.
അവസാന 2 ഓവറിൽ ചെന്നൈക്ക് ജയിക്കാൻ 29 റൺസ് വേണമായിരുന്നു. ഭുവനേശ്വർ എറിഞ്ഞ 19ആം ഓവറിൽ 14 റൺസ് വന്നു. പിന്നെ ജയിക്കാൻ 6 പന്തിൽ 15 റൺസ്. യാഷ് ദയാൽ ആണ് അവസാന ഓവർ എറിഞ്ഞത്. ആദ്യ 2 പന്തിലും സിംഗിൾസ് മാത്രം. അവസാന 4 പന്തിൽ 13 റൺസ്. അടുത്ത പന്തിൽ ധോണി ഔട്ട്. ദൂബെ കളത്തിൽ എത്തി.
ആദ്യ പന്തിൽ സിക്സ് പറത്തി. ആ പന്ത് ഹൈറ്റിന് നോ ബോളും ആയി. പിന്നെ ജയിക്കാൻ 3 പന്തിൽ 6 റൺ. ഫ്രീ ഹിറ്റിൽ ഒരു റൺ മാത്രമേ വന്നുള്ളൂ. പിന്നെ 2 പന്തിൽ 5 റൺസ്. യാഷ് ദയാലിന്റെ കിടിലൻ യോർക്കർ. അഞ്ചാം പന്തിലും ഒരു സിംഗിൾ മാത്രം. ഒരു പന്തിൽ ജയിക്കാൻ 4 റൺസ്. ശിവം ദൂബെ സ്ട്രൈക്കിൽ. അവസാന പന്തിലും 1 റൺ മാത്രം. ആർ സി ബി 2 റൺസിന് ജയം ഉറപ്പിച്ചു.
ജഡേജ 45 പന്തിൽ 77 റൺസ് എടുത്ത് ബാറ്റു കൊണ്ട് മികച്ച പ്രകടനം തന്നെ ഇന്ന് കാഴ്ചവെച്ചു.
ചിന്നസ്വാമി സ്റ്റേഡിയത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 213 റൺസ് നേടി. വിരാട് കോലിയുടെയും ജേക്കബ് ബെഥേലിൻ്റെയും തകർപ്പൻ ബാറ്റിംഗും റൊമാരിയോ ഷെപ്പേർഡിൻ്റെ അവസാന ഓവറുകളിലെ വെടിക്കെട്ടുമാണ് ആർസിബിക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്.

മികച്ച ഫോം തുടർന്ന കോലി 33 പന്തിൽ 5 ഫോറുകളും 5 സിക്സറുകളുമായി 62 റൺസ് നേടി. യുവതാരം ജേക്കബ് ബെഥേൽ 33 പന്തിൽ 55 റൺസുമായി മികച്ച പ്രകടനം കാഴ്ചവെച്ചു. ഇരുവരും ചേർന്ന് ഓപ്പണിംഗ് വിക്കറ്റിൽ 97 റൺസ് കൂട്ടിച്ചേർത്ത് ആർസിബിക്ക് മികച്ച തുടക്കം നൽകി.
മധ്യ ഓവറുകളിൽ തുടർച്ചയായി വിക്കറ്റുകൾ വീഴ്ത്തി സിഎസ്കെ മത്സരത്തിലേക്ക് തിരിച്ചുവന്നെങ്കിലും, അവസാന ഓവറുകളിൽ റൊമാരിയോ ഷെപ്പേർഡ് വെറും 14 പന്തിൽ പുറത്താകാതെ 53 റൺസ് നേടിയതോടെ കളി വീണ്ടും മാറിമറിഞ്ഞു. 4 ബൗണ്ടറികളും 6 കൂറ്റൻ സിക്സറുകളും ഉൾപ്പെടെ സിഎസ്കെ ബൗളർമാരെ അദ്ദേഹം നിഷ്കരുണം ശിക്ഷിച്ചു.
ചെന്നൈ ബൗളർമാരിൽ മതീഷ പതിരാന 36 റൺസിന് 3 വിക്കറ്റുകൾ വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ, നൂർ അഹമ്മദ് 26 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റ് നേടി. ഖലീൽ അഹമ്മദിന് ഇത് മറക്കാനാഗ്രഹിക്കുന്ന മത്സരമായിരുന്നു. അദ്ദേഹം മൂന്ന് ഓവറിൽ 65 റൺസ് വഴങ്ങി.