അടിയ്ക്ക് തിരിച്ചടിയുമായി തുടക്കം!!! അവസാന ഓവറുകളിൽ ബാറ്റിംഗ് മറന്ന് മുംബൈ

Sports Correspondent

Tilakvarma
Download the Fanport app now!
Appstore Badge
Google Play Badge 1

മുംബൈ ഇന്ത്യന്‍സിനെതിരെ 31 റൺസ് വിജയവുമായി സൺറൈസേഴ്സ് ഹൈദ്രാബാദ്. ഇന്ന് 278 റൺസെന്ന കൂറ്റന്‍ ലക്ഷ്യം തേടിയിറങ്ങിയ മുംബൈയ്ക്ക് 5 വിക്കറ്റ് നഷ്ടത്തിൽ 246 റൺസ് മാത്രമാണ് നേടാനായത്.

രോഹിത് ശര്‍മ്മയും ഇഷാന്‍ കിഷനും മിന്നും തുടക്കം മുംബൈയ്ക്ക് നൽകിയപ്പോള്‍ റൺ മലകയറ്റം മികച്ച രീതിയിലാണ് മുംബൈ ആരംഭിച്ചത്. 13 പന്തിൽ 34 റൺസ് നേടിയ ഇഷാന്‍ കിഷന്‍ ആണ് ആദ്യം പുറത്തായത്. താരം പുറത്താകുമ്പോള്‍ മുംബൈ 56 റൺസാണ് 3.2 ഓവറിൽ നേടിയത്.

അധികം വൈകാതെ രോഹിത് ശര്‍മ്മ 12 പന്തിൽ 26 റൺസ് നേടി പാറ്റ് കമ്മിന്‍സിന് വിക്കറ്റ് നൽകി മടങ്ങി. അവിടെ നിന്ന് തിലക് വര്‍മ്മ – നമന്‍ ധിര്‍ കൂട്ടുകെട്ടിന്റെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനം ആണ് ഏവരും കണ്ടത്.

പത്തോവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 141 റൺസായിരുന്നു മുംബൈ നേടിയത്. 37 പന്തിൽ 84 റൺസ് നേടിയ തിലക് വര്‍മ്മ – നമന്‍ ധിര്‍ കൂട്ടുകെട്ടിന് തകര്‍ത്ത് ജയ്ദേവ് ഉനഡ്കട് ആണ് സൺറൈസേഴ്സിന് നിര്‍ണ്ണായക ബ്രേക്ക്ത്രൂ നൽകിയത്. ധിര്‍ 14 പന്തിൽ 30 റൺസാണ് നേടിയത്.

തിലക് വര്‍മ്മ മികച്ച രീതിയിൽ ബാറ്റ് വീശിയപ്പോള്‍ അവസാന ആറോവറിലെ ലക്ഷ്യം 36 പന്തിൽ 96 റൺസ് ആയി. എന്നാൽ 15ാം ഓവറിലെ ആദ്യ പന്തിൽ തിലക് വര്‍മ്മയെ കമ്മിന്‍സ് പുറത്താക്കിയത് മുംബൈയ്ക്ക് വലിയ തിരിച്ചടിയായി. 34 പന്തിൽ 64 റൺസായിരുന്നു തിലക് വര്‍മ്മ നേടിയത്.

ആദ്യം നിലയുറപ്പിക്കുവാന്‍ ബുദ്ധിമുട്ടിയ ടിം ഡേവിഡ് ഭുവനേശ്വര്‍ കുമാറിനെ രണ്ട് സിക്സും ഒരു ബൗണ്ടറിയും ഒരോവറിൽ നേടിയപ്പോള്‍ മുംബൈയ്ക്ക് വിജയ ലക്ഷ്യം 18 പന്തിൽ 68 റൺസായി. ഹാര്‍ദ്ദിക്കും ടിം ഡേവിഡും ക്രീസിൽ നിൽക്കുമ്പോള്‍ അത് തീര്‍ത്തും സാധ്യമെന്ന് തന്നെ മുംബൈ വിശ്വസിച്ചു.

Hardikpandya

ടിം ഡേവിഡ് അടുത്ത ഓവറിൽ ഒരു ബൗണ്ടറിസും സിക്സും നേടിയെങ്കിലും ഹാര്‍ദ്ദിക്കിനെ പുറത്താക്കി ഉനഡ്കട് തന്റെ ഓവര്‍ പൂര്‍ത്തിയാക്കി. ഹൈ റൺ ചേസിൽ മുംബൈ നായകന് 20 പന്തിൽ നിന്ന് 24 റൺസ് മാത്രമേ നേടാനായുള്ളു. മത്സരം അവസാന രണ്ടോവറിലേക്ക് കടന്നപ്പോള്‍ 54 റൺസായിരുന്നു മുംബൈ വിജയത്തിനായി നേടേണ്ടിയിരുന്നത്.

ടിം ഡേവിഡ് 22 പന്തിൽ 42 റൺസ് നേടിയപ്പോള്‍ റൊമാരിയോ ഷെപ്പേര്‍ഡ് 6 പന്തിൽ 15 റൺസും നേടി.