ജയം തുടര്‍ന്ന് ഗുജറാത്ത്, ഇത്തവണ രക്ഷകരായത് തെവാത്തിയയും മില്ലറും

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

95/4 എന്ന നിലയിൽ നിന്ന് കൂടുതൽ വിക്കറ്റ് നഷ്ടമില്ലാതെ ഗുജറാത്തിനെ വിജയത്തിലേക്ക് നയിച്ച് ഡേവിഡ് മില്ലര്‍ – രാഹുല്‍ തെവാത്തിയ കൂട്ടുകെട്ട്. 40 പന്തിൽ 79 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്. അവസാന ആറോവറിൽ 71 റൺസ് ജയിക്കുവാന്‍ വേണ്ട സ്ഥിതിയിൽ നിന്ന് 3 പന്ത് ബാക്കി നിൽക്കവെയാണ് ഗുജറാത്തിന്റെ വിജയം. രാഹുല്‍ തെവാത്തിയ 25 പന്തിൽ 43 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ ഡേവിഡ് മില്ലര്‍ 24 പന്തിൽ 39 റൺസ് നേടി വിജയ സമയത്ത് ക്രീസിൽ തെവാത്തിയയ്ക്കൊപ്പമുണ്ടായിരുന്നു.

ഒന്നാം വിക്കറ്റിൽ സാഹയും ഗില്ലും ചേര്‍ന്ന് 51 റൺസ് നേടിയപ്പോള്‍ 29 റൺസ് നേടിയ സാഹയെ പുറത്താക്കി വനിന്‍ഡു ഹസരംഗയാണ് ബാംഗ്ലൂരിന് ആദ്യ ബ്രേക്ക്ത്രൂ നൽകിയത്. അധികം വൈകാതെ ഷഹ്ബാസ് അഹമ്മദ് ഗില്ലിനെയും ഹാര്‍ദ്ദിക് പാണ്ഡ്യയെയും പുറത്താക്കിയപ്പോള്‍ ഗുജറാത്ത് 78/3 എന്ന നിലയിലേക്കും വീണു. ഗിൽ 31 റൺസാണ് നേടിയത്.

സ്പിന്നര്‍മാരായ ഷഹ്ബാസ് അഹമ്മദും വനിന്‍ഡു ഹസരംഗയും ആണ് മധ്യ ഓവറുകളിൽ വിക്കറ്റുകളുമായി റോയൽ ചലഞ്ചേഴ്സിന്റെ തിരിച്ചുവരവ് സാധ്യമാക്കിയത്. ഹസരംഗ 20 റൺസ് നേടിയ സായി സുദര്‍ശനെയും മടക്കിയയച്ചതോടെ ഗുജറാത്ത് 95/4 എന്ന നിലയിൽ ആയി.

36 പന്തിൽ 71 റൺസായിരുന്നു ഗുജറാത്ത് നേടേണ്ടിയിരുന്നത്. ഹസരംഗയെറിഞ്ഞ ഓവറിൽ മില്ലര്‍ ഒരു ഫോറും സിക്സും നേടി തുടങ്ങിയപ്പോള്‍ ഓവറിൽ നിന്ന് 13 റൺസ് വന്നു. ഇതോടെ ലക്ഷ്യം 58 റൺസായി മാറി 30 പന്തിൽ നിന്ന്. സിറാജ് എറിഞ്ഞ 16ാം ഓവറിൽ തെവാത്തിയ നേടിയ രണ്ട് ഫോര്‍ അടക്കം ഓവറിൽ നിന്ന് 15 റൺസ് പിറന്നപ്പോള്‍ ഗുജറാത്ത് ക്യാമ്പിൽ പ്രതീക്ഷ വീണ്ടും എത്തുകയായിരുന്നു. 24 പന്തിൽ 43 റൺസായി ലക്ഷ്യം മാറിക്കഴിഞ്ഞിരുന്നു.

ഹര്‍ഷൽ പട്ടേൽ 17ാം ഓവറിൽ വെറും 7 റൺസ് മാത്രം വിട്ട് നൽകിയെങ്കിലും 18ാം ഓവര്‍ എറിഞ്ഞ ജോഷ് ഹാസൽവുഡ് 17 റൺസ് വഴങ്ങിയത് ആര്‍സിബിയ്ക്ക് തിരിച്ചടിയായി. ഇതിൽ രാഹുല്‍ തെവാത്തിയ ഒരു സിക്സും ഒരു ഫോറും നേടിയപ്പോള്‍ ഡേവിഡ് മില്ലര്‍ ഒരു ബൗണ്ടറി നേടി.

മറ്റൊരു മികച്ച ഓവര്‍ കൂടി ഹര്‍ഷൽ പട്ടേൽ എറിഞ്ഞുവെങ്കിലും ഓവറിലെ അവസാന പന്ത് സിക്സര്‍ പറത്തി തെവാത്തിയ ലക്ഷ്യം 6 പന്തിൽ ഏഴാക്കി മാറ്റി. അവസാന ഓവറിലെ ആദ്യ പന്ത് മില്ലര്‍ ബൗണ്ടറി കടത്തിയപ്പോള്‍ മൂന്നാം പന്ത് ബൗണ്ടറി പായിച്ച് തെവാത്തിയ വിജയ റൺസ് നേടി.