ഇന്ത്യയിലെ ബയോ ബബിള്‍ അത്ര സുരക്ഷിതമല്ലായിരുന്നു, ഐപിഎല്‍ തുടക്കത്തില്‍ തന്നെ യുഎഇയിലായിരുന്നു നടത്തേണ്ടിയിരുന്നത് – സാഹ

Sports Correspondent

ഐപിഎല്‍ 2021 ബയോ ബബിളില്‍ കോവിഡ് വന്നതോടെ ബിസിസിഐ നിര്‍ത്തി വയ്ക്കേണ്ട സാഹചര്യം വന്നിരുന്നു. കൊറോണ ബാധിച്ച താരങ്ങളില്‍ ഒരാളായിരുന്നു സണ്‍റൈസേഴ്സിന്റെ വിക്കറ്റ് കീപ്പര്‍ താരം വൃദ്ധിമന്‍ സാഹ. യുഎഇയിലെ ബയോ ബബിളിനെ വെച്ച് നോക്കുമ്പോള്‍ ഇന്ത്യയിലെ സംവിധാനം അത്ര കാര്യക്ഷമമല്ലായിരുന്നുവെന്ന് അഭിപ്രായപ്പെട്ട് വൃദ്ധിമന്‍ സാഹ.

ഐപിഎല്‍ ആദ്യം മുതലെ യുഎഇയില്‍ നടത്തണമായിരുന്നുവെന്നാണ് സാഹ പറഞ്ഞത്. ഐപിഎല്‍ 13ാം പതിപ്പ് യുഎഇയിലാണ് നടത്തിയത്. അത് വളരെ ഭംഗിയായ രീതിയില്‍ പൂര്‍ത്തീകരിക്കുവാനും ബിസിസിഐയ്ക്ക് സാധിച്ചുവെങ്കിലും 14ാം പതിപ്പ് പാതി വഴിയ്ക്ക് നിര്‍ത്തി വയ്ക്കേണ്ടി വരികയായിരുന്നു.

എവിടെയാണ് പിഴച്ചതെന്ന് അധികാരികള്‍ പരിശോധിക്കണമെന്നും കഴിഞ്ഞ തവണ പരിശീലനത്തില്‍ ഗ്രൗണ്ട് സ്റ്റാഫിനും പോലും അനുമതിയില്ലായിരുന്നുവെന്നും എന്നാല്‍ ഇത്തവണ പരിശീലന സ്ഥലങ്ങളില്‍ കുട്ടികള്‍ പോലും എത്തി നോക്കുന്നത് കാണാനാകുമായിരുന്നുവെന്ന് സാഹ പറഞ്ഞു.

തനിക്ക് ഈ വിഷയത്തില്‍ കൂടുതല്‍ ഒന്നും പറയാനില്ലെന്നും 2020 സീസണ്‍ ഒരു പ്രശ്നവുമില്ലാത പൂര്‍ത്തിയാക്കിയത് മാത്രം പരിഗണിച്ചാല്‍ മതിയെന്നും സാഹ വ്യക്തമാക്കി.