സി കെ നായിഡു ട്രോഫിയിൽ ഉത്തരാഖണ്ഡിനെതിരെ കേരളത്തിന് മുൻതൂക്കം. ആദ്യ ഇന്നിങ്സ് 521/7 എന്ന നിലയില്‍ ഡിക്ലയർ ചെയ്ത കേരളം,മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഉത്തരാഖണ്ഡിൻ്റെ നാല് വിക്കറ്റുകൾ തുടക്കത്തിലെ വീഴ്ത്തി നില ശക്തമാക്കി. മൂന്നാം ദിവസം കളി നിർത്തുമ്പോൾ ഉത്തരാഖണ്ഡ് നാല് വിക്കറ്റ് നഷ്ടത്തിൽ 105 റൺസെന്ന നിലയിലാണ്.

അഹ്മദ് ഇമ്രാൻ്റെ ഉജ്ജ്വല ഇന്നിങ്സാണ് മൂന്നാം ദിവസം കേരളത്തെ സംബന്ധിച്ച് ശ്രദ്ധേയമായത്. തുടർച്ചയായ രണ്ടാം മത്സരത്തിലും 150 പിന്നിട്ട ഇന്നിങ്സുമായി ഷോൺ റോജറും കേരളത്തിന് കരുത്തായി. 19 ഫോറും മൂന്ന് സിക്സും അടക്കം 155 റൺസാണ് ഷോൺ റോജർ നേടിയത്. മറുവശത്ത് ഏകദിന ശൈലിയിൽ ബാറ്റ് വീശിയ അഹമ്മദ് ഇമ്രാൻ 116 പന്തിൽ 101 റൺസുമായി പുറത്താകാതെ നിന്നു. ഒൻപത് ഫോും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു ഇമ്രാൻ്റെ ഇന്നിങ്സ്.
ആസിഫ് അലി 20ഉം ജിഷ്ണു 34ഉം റൺസെടുത്തു. മറുപടി ബാറ്റിങ് തുടങ്ങിയ ഉത്തരാഖണ്ഡിന് തുടക്കത്തിൽ തന്നെ നാല് വിക്കറ്റ് നഷ്ടമായി. മൂന്ന് വിക്കറ്റെടുത്ത പവൻ രാജിൻ്റെ പ്രകടനമാണ് ഉത്തരാഖണ്ഡിൻ്റെ മുൻനിര ബാറ്റിങ്ങിനെ തകർത്തത്. ഏദൻ ആപ്പിൾ ടോം ഒരു വിക്കറ്റും വീഴ്ത്തി. കളി നിർത്തുമ്പോൾ 30 റൺസുമായി ഹർഷ് റാണയും 19 റൺസോടെ ശാശ്വത് ദാംഗ്വാളുമാണ് ക്രീസിൽ.