കരീബീയൻ കരുത്തിന്റെ രഹസ്യം 

gautamvishnu

Download the Fanport app now!
Appstore Badge
Google Play Badge 1

ലോക ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ഓളം ഉണ്ടാക്കിയിട്ടുള്ളവർ ആരെന്നു ചോദിച്ചാൽ ഒരു സംശയവുമില്ലാതെ പറയാനാകും അത് വെസ്റ്റ് ഇൻഡീസുകാരാണെന്ന്. പണ്ട് ഇംഗ്ലണ്ടിനൊപ്പം ക്രിക്കറ്റിന്റെ തല തൊട്ടപ്പന്മാരായി ലോകം അടക്കി ഭരിച്ചപ്പോൾ ഗാരി സോബേഴ്‌സും ലോയ്ഡും റിച്ചാർഡ്സും വാൽഷും എല്ലാം അവരുടെ സൈന്യാധിപരായിരുന്നു. പക്ഷെ പിന്നീട് കണ്ടത് അവരുടെ പതനമായിരുന്നു. അത് പക്ഷെ പ്രതിഭാ സമ്പത്തിന്റെ ദൗർലഭ്യം കൊണ്ടല്ല മറിച്ചു മറ്റു ക്രിക്കറ്റ്‌ ബോർഡുകൾ അവരുടെ കളിക്കാർക്ക് കൊടുക്കുന്ന പരിഗണനയും വേതനവും വെസ്റ്റ് ഇന്ത്യൻ കളിക്കാർക്ക് നൽകാതായപ്പോൾ അവർ പ്രതികരിച്ചു തുടങ്ങി. ആത്മാർത്ഥതയുടെ ഉറവ അവരിൽ വറ്റി തുടങ്ങി.

പലരും തന്റെ 100% ദേശീയ ടീമിന് വേണ്ടി കൊടുക്കാൻ തയ്യാറാവാതെ സ്വന്തം ശരീരത്തിന് കേടുപാട് പറ്റാത്ത രീതിയിൽ ഉഴപ്പി കളിച്ചു. ചിലർ പൂർണമായും ഫിറ്റല്ല എന്ന മുടന്തൻ ന്യായം പറഞ്ഞു ടീമിൽ നിന്ന് ഒഴിഞ്ഞു നിന്നു. മറ്റു ചിലർ ബോർഡുമായി ഉടക്കി പിരിഞ്ഞു.  ലോകത്തെ ഏതൊരു ആഭ്യന്തര ലീഗ് എടുത്തു നോക്കിയാലും അവിടെയെല്ലാം തിളങ്ങുന്നവർ കരീബീയൻ ദ്വീപിൽ നിന്നുള്ളവരായിരിക്കും. ഇന്ത്യയിലെ ഐ. പി.എല്ലിലായാലും പാകിസ്താനിലെ പി.എസ്.എല്ലിലായാലും അവരുടെ തന്നെ നാട്ടിലെ കരീബിയൻ ലീഗിലായാലും എല്ലാം മികച്ചു നിൽക്കുന്നത് അവർ തന്നെയായിരിക്കും.

ഐ. പി. എല്ലിലെ ഉദാഹരണം എടുത്ത് നോക്കിയാൽ ഇവിടെ പ്രതിഭ തെളിയിച്ചിട്ടുള്ളവർ ഒട്ടനവധിയാണ്. എങ്കിലും അവരിൽ വെസ്റ്റ് ഇൻഡീസുകാർ വ്യത്യസ്തരായി നിലകൊള്ളുന്നു. മിക്ക ടീമുകളുടെയും ശക്തി ‘കാടൻ ‘ അടിക്ക് പേരു കേട്ട അവർ തന്നെയാണ്. ഈ വർഷത്തെ ഐ.പി.എല്ലിൽ ഏതൊരു ടീമിന്റെയും ഉറക്കം കെടുത്തുന്ന വ്യക്തിയാണ് റസ്സൽ. നേരിടുന്ന ആദ്യ പന്ത് തൊട്ട് ഗാലറി ലക്ഷ്യമാക്കിയുള്ള ഷോട്ടുകൾ, മിസ് ഹിറ്റ്‌സ് പോലും ബൗണ്ടറി കടത്താനുള്ള ശക്തി എന്നിവയൊക്കെയാണ് റസ്സലിനെ അപകടകാരിയാക്കുന്നത്. പല തവണ ടീം തോറ്റു എന്ന നിലയിൽ നിന്ന് ടീമിനെ ഐതിഹാസിക വിജയത്തിലേക്ക് നയിക്കാൻ ഈ സീസണിൽ തന്നെ റസ്സലിനായിട്ടുണ്ട്.

Photo:IPL

ഗെയ്ൽ ആണ് മറ്റൊരു പടക്കുതിര. ആദ്യ സീസണിൽ കൊൽക്കത്തക്ക് ഒപ്പമായിരുന്നു അദ്ദേഹത്തെ പിന്നീട് ബാംഗ്ലൂർ അവരുടെ തട്ടകത്തിൽ എത്തിച്ചതിനു ശേഷമാണു ഗെയ്ൽ വിശ്വരൂപം പുറത്തെടുത്തത്. ടി20 ചരിത്രത്തിലെ ഉയർന്ന സ്കോർ സ്വന്തം പേരിലാക്കിയ കളി ഒക്കെ ഗെയ്‌ലാട്ടത്തിന്റെ ഉദാഹരണങ്ങളാണ്.
ഒരുപാട് ഡോട്ട് ബോളുകളിലൂടെ ആദ്യ കാലങ്ങളിൽ ക്രിക്കറ്റിലേക്ക് ചുവടെടുത്ത് വച്ച നരെയ്ൻ ആണ് മറ്റൊരു പ്രതിഭാസം. ഒരു നല്ല ബാറ്റ്സ്മാൻ കൂടെയാണ് നരെയ്ൻ എന്ന് മനസിലാക്കിയത് ഗംഭീർ ആണ്. അത് വഴി അദ്ദേഹത്തെ ഓപ്പണറായി ഉയർത്തിയപ്പോൾ ലോകത്തെ മുഴുവൻ ഞെട്ടിച്ചു 17 പന്തിൽ അർധശതകം നേടി നരെയ്ൻ തന്റെ പ്രതിഭ വെളിപ്പെടുത്തി. ബ്രാവോ എന്ന സ്പെഷ്യലിസ്റ്റ് ഡെത്ത് ബൗളർ കൂടെയായ ഓൾ റൗണ്ടറെയും ഓപ്പണിങ്ങിൽ മിന്നൽപ്പിണർ തീർത്തിരുന്ന സ്മിത്തിനെയും ഒന്നും ആരും മറക്കാനിടയില്ല.

ഇവർക്കെല്ലാം അവരുടെ കളി രീതികളിൽ ചില വ്യത്യാസങ്ങൾ കാണാമെങ്കിലും ഇവരുടെ വിജയത്തിന്റെ രഹസ്യം അവരുടെ കായിക ശക്തി തന്നെയാണ്. സച്ചിനെ പോലെ ടെക്‌നിക്‌ വച്ചു പന്തിനെ തഴുകി ടൈമിംഗ് ഒന്നു കൊണ്ട് മാത്രം ബൗണ്ടറിയെ തേടി പോകാനൊന്നും ഇവർക്ക് കഴിയണം എന്നില്ല. മറിച്ചു മറ്റു രാജ്യത്തുള്ളവരേക്കാൾ ജന്മനാ ലഭിക്കുന്ന ആരോഗ്യം പരമാവധി ഉപയോഗിച്ച് തന്നിലേക്കെത്തുന്ന പന്തുകളെ സർവ്വശക്തിയുമെടുത്തു അടിച്ചു പറത്തുന്ന കളി രീതിയാണ് അവരുടേത്. എന്നാൽ കളി രീതി ഏതെന്നു ക്രിക്കറ്റിൽ ചോദ്യമില്ല. ടീമിന് ജയിക്കാൻ കഴിയുന്നുണ്ടോ എന്നത് മാത്രമാണ് അവിടെ ഉയരുന്ന ചോദ്യം. അത് അവരെക്കാൾ നന്നായി നിർവഹിക്കാൻ കഴിയുന്നവർ ഇല്ല എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു.
ഇന്ത്യയുടെ കളിക്കാരെ എടുത്ത് നോക്കിയാൽ ഈ തലമുറയിൽ ഹർദിക് പാണ്ട്യയും പന്തും മാത്രമാണ് ഇത്തരത്തിൽ കൈക്കരുത്ത് കൊണ്ട് ബൗണ്ടറികൾ നേടുന്നത്. കഴിഞ്ഞ തലമുറയിൽ ആരും തന്നെ ഉണ്ടായിരുന്നില്ല. ഇന്ത്യൻ ക്രിക്കറ്റ്‌ കെട്ടി പടുക്കുന്നത് യഥാർത്ഥ ക്രിക്കറ്റിങ് ഷോട്ടുകൾ കൊണ്ടാണെങ്കിൽ എതിരെ വരുന്ന പന്തിനെ പൊതിരെ തല്ലി പായിക്കുക എന്ന കേവലം ലളിതമായ എന്നാൽ നടപ്പിലാക്കാൻ ഏറെ ബുദ്ധിമുട്ടുള്ള തന്ത്രമാണ് വെസ്റ്റ് ഇൻഡീസുകാർ പയറ്റി കൊണ്ടിരിക്കുന്നത്.

Photo:IPL

ഒരു കാര്യം ഉറപ്പാണ്, ഒരു നല്ല ക്രിക്കറ്റ്‌ ബോർഡ്‌ അവർക്കുണ്ടായാൽ… അവരുടെ ആവശ്യങ്ങളെ മാനിച്ചു അവർ അർഹിക്കുന്ന വേതനം നൽകാൻ ബോർഡ്‌ തയ്യാറായാൽ ലോക ക്രിക്കറ്റിൽ അവരെ വെല്ലാൻ ഒരു ശക്തിക്കും സാധിക്കില്ല. പ്രത്യേകിച്ചും പരിമിത ഓവർ മത്സരങ്ങളിൽ രാജാക്കന്മാർ അവരായി മാറും എന്നതിൽ തർക്കമില്ല.