എഡ്ജ്ബാസ്റ്റണിൽ ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിന്റെ തിരിച്ചുവരവ്. ഹാരി ബ്രൂക്കും ജാമി സ്മിത്തും ചേർന്ന് അപരാജിത കൂട്ടുകെട്ട് തന്നെ സ്ഥാപിച്ചു. മൂന്നാം ദിനം ചായക്ക് പിരിയുമ്പോൾ ഇംഗ്ലണ്ട് 355/5 എന്ന നിലയിലാണ്. ഇന്ത്യയുടെ 587 റൺസ് എന്ന കൂറ്റൻ സ്കോറിന് മറുപടിയായി 84/5 എന്ന നിലയിൽ തകർന്നടിഞ്ഞതിന് ശേഷമാണ് ഈ ജോഡി കൗണ്ടർ അറ്റാക്ക് നടത്തിയത്.

ഹാരി ബ്രൂക്ക് 209 പന്തിൽ നിന്ന് 140 റൺസെടുത്ത് പുറത്താകാതെ നിന്ന് ഇന്നിംഗ്സിന് അടിത്തറ പാകി. മറുവശത്ത്, വിക്കറ്റ് കീപ്പർ ജാമി സ്മിത്ത് തന്റെ മികച്ച പ്രകടനം തുടർന്നു. 169 പന്തിൽ നിന്ന് 19 ഫോറുകളും 3 സിക്സറുകളും സഹിതം 157 റൺസെടുത്ത് അദ്ദേഹം പുറത്താകാതെ നിന്നു.
മുഹമ്മദ് സിറാജും ആകാശ് ദീപും തുടക്കത്തിൽ നൽകിയ പ്രഹരങ്ങൾക്ക് ശേഷം, ഇരുവരും ചേർന്ന് 271 റൺസിന്റെ അപരാജിത കൂട്ടുകെട്ട് പടുത്തുയർത്തി ശ്രദ്ധേയമായ തിരിച്ചുവരവാണ് നടത്തിയത്.
ബ്രൂക്കും സ്മിത്തും ചേർന്ന് ഇംഗ്ലണ്ടിനെ കളിയിൽ നിലനിർത്തുക മാത്രമല്ല, മത്സരത്തിൽ ആദ്യമായി ഇന്ത്യയെ പ്രതിരോധത്തിലാക്കുകയും ചെയ്തു. ഇംഗ്ലണ്ട് ഇപ്പോൾ 232 റൺസ് പിന്നിലാണ്.