വിലക്ക് കഴിഞ്ഞ് അഷ്റഫുള്‍ തിരികെ എത്തുന്നത് എളുപ്പമല്ല

Sports Correspondent

അഞ്ച് വര്‍ഷത്തെ വിലക്കിനു ശേഷം ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ മുഹമ്മദ് അഷ്റഫുള്‍ ദേശീയ ടീമിലേക്ക് തിരികെ എത്തുന്നത് ഏറെ കഠിനമായൊരു പ്രക്രിയയായിരിക്കുമെന്ന് അഭിപ്രായപ്പെട്ട് ബംഗ്ലാദേശ് മുഖ്യ സെലക്ടര്‍ മിന്‍ഹാജുല്‍ അബേദിന്‍. ഞായറാഴ്ച മിര്‍പ്പൂരിലേക്ക് പത്ര പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മിന്‍ഹാജുല്‍. താരത്തിന്റെ വിലക്ക് ഓഗസ്റ്റ് 13നു അവസാനിക്കുവാനിരിക്കെയാണ് ഈ പ്രതികരണം.

തനിക്ക് ദേശീയ ടീമിലേക്ക് തിരികെ വരാനെത്തുമെന്ന് അഷ്റഫുള്‍ പ്രത്യാശ പ്രകടിപ്പിച്ച് ശേഷമാണ് ഈ അഭിപ്രായപ്രകടനം ദേശീയ സെലക്ടര്‍ പ്രകടിപ്പിച്ചത്. 2013ല്‍ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ മാച്ച് ഫിക്സിംഗിലും സ്പോട്ട് ഫിക്സിംഗിലും പങ്കെടുത്തതിനാണ് താരത്തിനെതിരെ വിലക്ക് വന്നത്. താരത്തിനു നിലവില്‍ ദേശീയ ടീമില്‍ സ്ഥാനമില്ലെന്നാണ് മിന്‍ഹാജുല്‍ വെട്ടിത്തുറന്ന് പറഞ്ഞത്.

അഷ്റഫുളിനു ആദ്യം എട്ട് വര്‍ഷത്തെ വിലക്കാണ് ഏര്‍പ്പെടുത്തിയത്. അതിനു ശേഷം അപ്പീലിലൂടെ താരത്തിന്റെ വിലക്ക് അഞ്ച് വര്‍ഷമായി കുറയ്ക്കുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial