സിംബാബ്വെയിലെ ബുലവായോയിൽ നടന്ന 2026-ലെ ഐസിസി അണ്ടർ-19 ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ഇന്ത്യയ്ക്ക് മികച്ച തുടക്കം. ഗ്രൂപ്പ് എ-യിലെ ആദ്യ മത്സരത്തിൽ യുഎസ്എയെ നേരിട്ട ഇന്ത്യ, ബൗളർമാരുടെ തകർപ്പൻ പ്രകടനത്തിലൂടെ എതിരാളികളെ വെറും 107 റൺസിന് ചുരുട്ടിക്കെട്ടി.
ഏഴ് ഓവറിൽ 16 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയ ഓൾറൗണ്ടർ ഹെനിൽ പട്ടേലാണ് യുഎസ്എയുടെ ബാറ്റിംഗ് നിരയെ തകർത്തത്. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഇന്ത്യൻ ക്യാപ്റ്റൻ ആയുഷ് മാത്രെയുടെ തീരുമാനം ശരിവെക്കുന്നതായിരുന്നു ബൗളർമാരുടെ പ്രകടനം.
മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഹെനിൽ പട്ടേലിലൂടെ ഇന്ത്യ ആദ്യ പ്രഹരമേൽപ്പിച്ചു. ഓപ്പണർ അമ്രീന്ദർ ഗില്ലിനെ വിഹാൻ മൽഹോത്രയുടെ കൈകളിൽ എത്തിച്ച് ഹെനിൽ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചു. തുടർന്ന് സാഹിൽ ഗാർഗും അർജുൻ മഹേഷും ചേർന്ന് രണ്ടാം വിക്കറ്റിൽ 28 റൺസ് കൂട്ടിച്ചേർത്ത് പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും ദീപേഷ് ദേവേന്ദ്രൻ ആ കൂട്ടുകെട്ട് തകർത്തു.
ഇതിനുപിന്നാലെ ഹെനിൽ പട്ടേൽ വീണ്ടും ബൗളിംഗിനെത്തി യുഎസ്എയുടെ മധ്യനിരയെ അപ്പാടെ തകർത്തു. യുഎസ്എ ക്യാപ്റ്റൻ ഉത്കർഷ് ശ്രീവാസ്തവയെ സംപൂജ്യനായി പുറത്താക്കിയ ഹെനിൽ, അർജുൻ മഹേഷിനെയും പവിലിയനിലേക്ക് അയച്ചു. യുഎസ്എ ബാറ്റിംഗ് നിരയിൽ നിതീഷ് സുദിനി (36) മാത്രമാണ് അല്പമെങ്കിലും ചെറുത്തുനിൽപ്പ് നടത്തിയത്.
മത്സരത്തിന്റെ 35-ാം ഓവറിലെ അവസാന രണ്ട് പന്തുകളിൽ സബ്രീഷ് പ്രസാദിനെയും ഋഷഭ് ഷിമ്പിയെയും പുറത്താക്കിയതോടെ ഹെനിൽ പട്ടേൽ തന്റെ അഞ്ച് വിക്കറ്റ് നേട്ടം തികച്ചു. യുഎസ്എ ഇന്നിംഗ്സിൽ 32 റൺസ് മാത്രമാണ് ആദ്യ പവർപ്ലേ ഓവറുകളിൽ പിറന്നത്. ആർ.എസ്. അംബ്രിഷ്, ദീപേഷ് ദേവേന്ദ്രൻ, ഖിലൻ പട്ടേൽ എന്നിവരും ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി ഹെനിലിന് മികച്ച പിന്തുണ നൽകി.









