ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ISL) 2025-26 സീസണിൽ വൻ മാറ്റങ്ങൾ വരുത്താൻ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനും (AIFF) ക്ലബ്ബുകളും തമ്മിലുള്ള നിർണ്ണായക യോഗത്തിൽ തീരുമാനമായതായി റിപ്പോർട്ട്. സാമ്പത്തിക പ്രതിസന്ധിയും ലീഗിന്റെ വാണിജ്യ പങ്കാളിയെ കണ്ടെത്തുന്നതിലെ കാലതാമസവും പരിഗണിച്ച്, ഇത്തവണത്തെ മത്സരങ്ങൾ ഹോം-എവേ രീതിക്ക് പകരം കേന്ദ്രീകൃത വേദികളിൽ (Centralized Venues) നടത്താനാണ് ധാരണയായത്.

പുതിയ തീരുമാനമനുസരിച്ച് രണ്ട് അല്ലെങ്കിൽ മൂന്ന് വേദികളിലായി മത്സരങ്ങൾ പൂർത്തിയാക്കും.
ടൂർണമെന്റ് വേഗത്തിൽ തീർക്കുന്നതിനായി ആകെയുള്ള 14 ടീമുകളെ ഏഴ് വീതമുള്ള രണ്ട് ഗ്രൂപ്പുകളായി തിരിക്കും. ഗ്രൂപ്പ് ഘട്ടത്തിൽ ഓരോ ടീമിനും 12 മത്സരങ്ങൾ വീതം ലഭിക്കും. രണ്ട് ഗ്രൂപ്പിലെയും ആദ്യ സ്ഥാനങ്ങളിൽ എത്തുന്ന ടീമുകൾ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടും.
സെമി ഫൈനലുകൾ ഉൾപ്പെടെയുള്ള നോക്കൗട്ട് മത്സരങ്ങൾ ഒറ്റ പാദമായിട്ടായിരിക്കും നടത്തുക. ഇതിലൂടെ ലീഗ് വിന്നേഴ്സ് ഷീൽഡ് നേടുന്ന ടീമിന് പരമാവധി 15 മത്സരങ്ങൾ വരെ കളിക്കാനെ കഴിയൂ.
നിലവിൽ ഗോവ, കൊൽക്കത്ത എന്നീ നഗരങ്ങളെയാണ് പ്രധാന വേദികളായി എഐഎഫ്എഫ് പരിഗണിക്കുന്നത്. മാസ്റ്റർ റൈറ്റ്സ് എഗ്രിമെന്റ് (MRA) കാലാവധി അവസാനിച്ചതിനെത്തുടർന്ന് അനിശ്ചിതത്വത്തിലായ ഇന്ത്യൻ ഫുട്ബോൾ സീസൺ ഏതുവിധേനയും ഈ വർഷം തന്നെ പുനരാരംഭിക്കാനാണ് എഐഎഫ്എഫിന്റെ ശ്രമം.









