ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ സിംബാബ്‌വെയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി ഈജിപ്ത് ഉജ്ജ്വല തുടക്കം കുറിച്ചു. തിങ്കളാഴ്ച രാത്രി അദ്‌രാർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് ഈജിപ്ത് ശക്തമായി തിരിച്ചുവന്നത്.

മത്സരത്തിന്റെ ഇരുപതാം മിനിറ്റിൽ പ്രിൻസ് ഡ്യൂബെയിലൂടെ സിംബാബ്‌വെയാണ് ആദ്യം മുന്നിലെത്തിയത്. ഈ ഗോൾ ഈജിപ്ഷ്യൻ ക്യാമ്പിനെ ഞെട്ടിച്ചെങ്കിലും രണ്ടാം പകുതിയിൽ ആക്രമണം ശക്തമാക്കിയ ഈജിപ്ത് 63-ാം മിനിറ്റിൽ ഒമർ മർമൂഷിന്റെ മനോഹരമായ ഗോളിലൂടെ സമനില പിടിച്ചു.
മത്സരം സമനിലയിൽ അവസാനിക്കുമെന്ന് കരുതിയിരിക്കെയാണ് ഇഞ്ചുറി ടൈമിൽ സൂപ്പർ താരം മുഹമ്മദ് സലായുടെ രക്ഷാപ്രവർത്തനം നടന്നത്. വളരെ ശാന്തനായി സിംബാബ്‌വെ പ്രതിരോധത്തെ കീഴ്പ്പെടുത്തി സലാ നേടിയ ഗോൾ ഈജിപ്തിന് വിലപ്പെട്ട മൂന്ന് പോയിന്റുകൾ സമ്മാനിച്ചു. ഇതോടെ തുടർച്ചയായ അഞ്ച് അഫ്‌കോൺ ടൂർണമെന്റുകളിൽ ഗോൾ നേടുന്ന താരം എന്ന റെക്കോർഡും സലാ സ്വന്തമാക്കി. ഗ്രൂപ്പ് ബിയിൽ ഡിസംബർ 26-ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് ഈജിപ്തിന്റെ അടുത്ത മത്സരം.









