248 ദിവസങ്ങൾക്ക് ശേഷം ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സ്വന്തം മൈതാനത്ത് ജയം കണ്ടെത്തി വെസ്റ്റ് ഹാം യുണൈറ്റഡ്. ന്യൂകാസ്റ്റിൽ യുണൈറ്റഡിനെ ഒന്നിനെതിരെ 3 ഗോളുകൾക്ക് ആണ് വെസ്റ്റ് ഹാം തോൽപ്പിച്ചത്. ആദ്യം ഗോൾ വഴങ്ങിയ ശേഷം വെസ്റ്റ് ഹാം ഒരു മത്സരം ജയിക്കുന്നത് 2024 മെയിന് ശേഷം ഇത് ആദ്യമായാണ്. പുതിയ പരിശീലകൻ നൂനോ എസ്പിരിറ്റോ സാന്റോക്ക് കീഴിൽ ആദ്യ ജയം കൂടിയാണ് അവർക്ക് ഇത്. ഈ സീസണിലെ ലീഗിലെ വെറും രണ്ടാം ജയമാണ് അവർക്ക് ഇത്. മോശം തുടക്കം ആയിരുന്നു വെസ്റ്റ് ഹാമിനു മത്സരത്തിൽ. നാലാം മിനിറ്റിൽ തന്നെ കൗണ്ടർ അറ്റാക്കിൽ ബ്രൂണോയുടെ പാസിൽ നിന്നു ജേക്കബ് മർഫി വെസ്റ്റ് ഹാം വല കുലുക്കി.

എന്നാൽ തുടർന്ന് നന്നായി കളിച്ച വെസ്റ്റ് ഹാം പോപ്പിന്റെ പോസ്റ്റിനു നേരെ നിരന്തരം ഷോട്ടുകൾ ഉതിർത്തു. 35 മത്തെ മിനിറ്റിൽ ഫെർണാണ്ടസിന്റെ പാസിൽ നിന്നു ലൂക്കാസ് പക്വറ്റയുടെ ഉഗ്രൻ ഷോട്ട് വെസ്റ്റ് ഹാമിനു സമനില ഗോൾ സമ്മാനിച്ചു. ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടു മുമ്പ് വാൻ ബിസാക്കയുടെ ക്രോസ് തടയാനുള്ള ബോട്ട്മാന്റെ ശ്രമം സെൽഫ് ഗോൾ ആയതോടെ വെസ്റ്റ് ഹാം മത്സരത്തിൽ മുന്നിൽ എത്തി. രണ്ടാം പകുതിയിൽ ന്യൂകാസ്റ്റിലിന് വലിയ അവസരം ഒന്നും വെസ്റ്റ് ഹാം നൽകിയില്ല. ഇടക്ക് സൗചക് നേടിയ ഗോൾ വാർ ഓഫ് സൈഡ് വിളിച്ചു. എങ്കിലും മത്സരത്തിന്റെ അവസാന നിമിഷം കൗണ്ടർ അറ്റാക്കിൽ പോപ്പിന്റെ കയ്യിൽ തട്ടി തെറിച്ച പന്ത് വലയിലാക്കിയ തോമസ് സൗചക് വെസ്റ്റ് ഹാം യുണൈറ്റഡ് ജയം പൂർത്തിയാക്കുക ആയിരുന്നു. പരാജയത്തോടെ 13 സ്ഥാനത്ത് ആണ് ന്യൂകാസ്റ്റിൽ ഇപ്പോൾ.














