യുവേഫ വനിതാ യൂറോ 2025-ന്റെ സെമിഫൈനലിലേക്ക് സ്പെയിൻ മുന്നേറി. ബെർണിൽ നടന്ന ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്സർലൻഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് സ്പെയിൻ തോൽപ്പിച്ചത്. 30,000-ത്തോളം കാണികൾ തിങ്ങിനിറഞ്ഞ വാങ്ക്ഡോർഫ് സ്റ്റേഡിയത്തിൽ ലോക ചാമ്പ്യൻമാരെ സമ്മർദ്ദത്തിലാഴ്ത്തുന്ന പ്രകടനമാണ് സ്വിറ്റ്സർലാൻഡ് കാഴ്ചവെച്ചത്.

പന്ത് കൈവശം വെച്ച് കളിക്കുകയും അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തെങ്കിലും സ്പെയിനിന് ആദ്യ പകുതിയിൽ സ്വിസ് പ്രതിരോധം മറികടക്കാനായില്ല. ഒമ്പതാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി സ്പെയിൻ താരം മരിയോണ കാൽഡെൻ്റി നഷ്ടപ്പെടുത്തിയത് സ്വിസ് ടീമിന് ആത്മവിശ്വാസം നൽകി. ലോക റാങ്കിംഗിൽ 23-ാം സ്ഥാനത്തുള്ള ആതിഥേയർ മികച്ച പ്രതിരോധം തീർക്കുകയും സ്പെയിനിൻ്റെ താളം തെറ്റിക്കുകയും ചെയ്തു.
സ്പെയിനിൻ്റെ നിരന്തരമായുള്ള ശ്രമങ്ങൾ 66-ാം മിനിറ്റിൽ ഫലം കണ്ടു. പകരക്കാരിയായി ഇറങ്ങിയ അതീന ഡെൽ കാസ്റ്റിലോ, അയ്താന ബോൺമതി നൽകിയ മികച്ച പാസ് സ്വീകരിച്ച് ഗോൾ നേടി സ്പെയിനിന് ലീഡ് നൽകി. അഞ്ച് മിനിറ്റിന് ശേഷം ക്ലോഡിയ പിന മികച്ചൊരു ഗോൾ കൂടി നേടിയതോടെ സ്വിറ്റ്സർലൻഡിന്റെ ചെറുത്തുനിൽപ്പ് അവസാനിച്ചു.
മത്സരത്തിൻ്റെ അവസാനത്തിൽ അലക്സിയ പുട്ടേയാസിന്റെ പെനാൽറ്റി സ്വിസ് ഗോൾകീപ്പർ ലിവിയ പെങ്ങ് തടഞ്ഞെങ്കിലും മത്സരഫലത്തിന് മാറ്റമുണ്ടായില്ല. അവസാന മിനിറ്റിൽ നോയൽ മാരിറ്റ്സിന് ചുവപ്പ് കാർഡ് ലഭിച്ചതോടെ സ്വിറ്റ്സർലൻഡിന്റെ യൂറോ യാത്ര അവസാനിച്ചു.
ബുധനാഴ്ച നടക്കുന്ന സെമിയിൽ ഫ്രാൻസ് അല്ലെങ്കിൽ ജർമ്മനിയുമായിട്ടാകും സ്പെയിൻ്റെ മത്സരം.