നോട്ടിംഗ്ഹാമിലെ ട്രെന്റ് ബ്രിഡ്ജിൽ നടന്ന ഇംഗ്ലണ്ടിനെതിരായ ഒന്നാം ടി20 മത്സരത്തിൽ ക്യാപ്റ്റൻ സ്മൃതി മന്ദനയുടെ തകർപ്പൻ സെഞ്ച്വറിയുടെ മികവിൽ ഇന്ത്യൻ വനിതാ ടീം കൂറ്റൻ സ്കോർ നേടി. വെറും 62 പന്തിൽ 15 ഫോറുകളും 3 സിക്സറുകളും സഹിതം 112 റൺസ് നേടിയ മന്ഥാനയുടെ ഇന്നിംഗ്സ് ഇന്ത്യയെ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 210 റൺസിലെത്തിച്ചു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് ഓപ്പണർമാർ മികച്ച തുടക്കമാണ് നൽകിയത്. ഷഫാലി വർമ്മ (22 പന്തിൽ 20) സ്മൃതി മന്ഥാനക്ക് മികച്ച പിന്തുണ നൽകി. ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 77 റൺസ് കൂട്ടിച്ചേർത്ത് ഒരു മികച്ച സ്കോറിലേക്കുള്ള അടിത്തറയിട്ടു.
ഷഫാലി പുറത്തായ ശേഷം ക്രീസിലെത്തിയ ഹർലീൻ ഡിയോൾ വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവെച്ചു. 23 പന്തിൽ 7 ബൗണ്ടറികളടക്കം 43 റൺസ് നേടിയ ഹർലീൻ, മന്ദാനയുമായി ചേർന്ന് 45 പന്തിൽ 94 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 16 ഓവർ പിന്നിടുമ്പോൾ ഇന്ത്യ 170 റൺസ് കടന്നിരുന്നു.
ഇംഗ്ലണ്ട് ബൗളർമാർക്ക് ഇന്ത്യൻ ബാറ്റിംഗിനെ തടയാൻ കഴിഞ്ഞില്ല. 27 റൺസിന് 3 വിക്കറ്റ് വീഴ്ത്തിയ ലോറൻ ബെൽ ഇംഗ്ലണ്ടിന് വേണ്ടി തിളങ്ങി. എം ആർലോട്ടും സോഫി എക്ലെസ്റ്റോണും ഓരോ വിക്കറ്റ് വീതം നേടി.
അവസാന ഓവറുകളിൽ തുടരെ വിക്കറ്റുകൾ നഷ്ടമായെങ്കിലും ഇന്ത്യക്ക് അവരുടെ കുതിപ്പ് നിലനിർത്താനായി. റിച്ച ഘോഷ്, ജെമീമ റോഡ്രിഗസ്, അമൻജോത് കൗർ എന്നിവർക്ക് കാര്യമായ സംഭാവന നൽകാനായില്ലെങ്കിലും, ദീപ്തി ശർമ്മയുടെ 3 പന്തിൽ 7 റൺസ് ഇന്ത്യയെ 210 എന്ന മികച്ച സ്കോറിലെത്തിക്കാൻ സഹായിച്ചു.