റയൽ മാഡ്രിഡ് താരം ജൂഡ് ബെല്ലിംഗ്ഹാം, ഫിഫ ക്ലബ്ബ് ലോകകപ്പ് 2025 അവസാനിച്ചതിന് ശേഷം താൻ തോളിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാകുമെന്ന് സ്ഥിരീകരിച്ചു. മാസങ്ങളായി വേദന സഹിച്ച് കളിക്കുകയാണ് താരം.
21 വയസ്സുകാരനായ ഈ മിഡ്ഫീൽഡർക്ക് 2023 നവംബറിൽ ഒരു ലാ ലിഗ മത്സരത്തിനിടെയാണ് തോളെല്ലിന് സ്ഥാനഭ്രംശം സംഭവിച്ചത്.
പച്ചുകയ്ക്കെതിരായ മാഡ്രിഡിന്റെ 3-1 വിജയത്തിന് ശേഷം DAZN-നോട് സംസാരിക്കുക ആയിരുന്നു ബെല്ലിംഗ്ഹാം.
“ബ്രേസ് ധരിച്ച് ഞാൻ മടുത്തു… ടൂർണമെന്റിന് ശേഷം എനിക്ക് ഒരു ശസ്ത്രക്രിയ നിശ്ചയിച്ചിട്ടുണ്ട്. ബ്രേസുമായുള്ള എന്റെ ക്ഷമയുടെ അതിരുകൾ കഴിഞ്ഞു എന്നാണ് ഞാൻ കരുതുന്നത്.” അദ്ദേഹം പറഞ്ഞു.
ക്ലബ്ബ് ലോകകപ്പിന് ശേഷം ശസ്ത്രക്രിയ നടത്താൻ റയൽ മാഡ്രിഡ് പദ്ധതിയിട്ടിരുന്നത് ടൂർണമെന്റിൽ ബെല്ലിംഗ്ഹാമിന്റെ ലഭ്യത ഉറപ്പാക്കാനായിരുന്നു. എന്നിരുന്നാലും, ശസ്ത്രക്രിയയ്ക്ക് ശേഷം 12 ആഴ്ച വരെ അദ്ദേഹത്തിന് കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടി വരും. അതായത്, 2025-26 ലാ ലിഗ സീസണിന്റെ തുടക്കവും ആൻഡോറയ്ക്കും സെർബിയയ്ക്കും എതിരായ ഇംഗ്ലണ്ടിന്റെ സെപ്റ്റംബർ ലോകകപ്പ് യോഗ്യതാ മത്സരങ്ങളും അദ്ദേഹത്തിന് നഷ്ടമായേക്കാം.