ടോമാസ് സൂചെക്കിൻ്റെയും ബോവൻ്റെയും ഗോളുകൾ ഓൾഡ് ട്രാഫോർഡിൽ വെസ്റ്റ് ഹാമിന് 2-0 ൻ്റെ വിജയം. ഇതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് അവരുടെ ദയനീയമായ പ്രീമിയർ ലീഗ് ഫോം തുടർന്നു. ഈ തോൽവിയോടെ യുണൈറ്റഡ് ലീഗിൽ 16-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

അമാദ് ഡിയാലോയും ബ്രൂണോ ഫെർണാണ്ടസും തുടക്കത്തിൽ മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും 26-ാം മിനിറ്റിൽ വെസ്റ്റ് ഹാം ആണ് ആദ്യ ഗോൾ നേടിയത്. ആരോൺ വാൻ-ബിസാക്കയും മുഹമ്മദ് കുഡൂസും ചേർന്നുള്ള മുന്നേറ്റം സൂചെക്ക് വലയിലേക്ക് തിരിച്ചുവിട്ടു.
രണ്ടാം പകുതിയിൽ റെഡ് ഡെവിൾസിൻ്റെ പ്രശ്നങ്ങൾ കൂടുതൽ രൂക്ഷമായി. 57-ാം മിനിറ്റിൽ മാനുവൽ ഉഗാർതെയുടെ ഒരു പിഴവ് വെസ്റ്റ് ഹാമിൻ്റെ രണ്ടാം ഗോളിന് വഴിവച്ചു. കുദുസും വാൻ-ബിസാക്കയും ചേർന്ന് ബോവന് അവസരം ഒരുക്കിക്കൊടുത്തു, ബോവൻ ബയൻഡിറിനെ മറികടന്ന് പന്ത് വലയിലെത്തിച്ചു.
ഗാർണാച്ചോ, എറിക്സൺ, മഗ്വയർ എന്നിവരെ ഇറക്കിയ റൂബൻ അമോറിമിൻ്റെ മാറ്റങ്ങൾ ടീമിന് കുറച്ച് ഊർജ്ജം നൽകിയെങ്കിലും വെസ്റ്റ് ഹാം ഗോൾകീപ്പർ അൽഫോൻസ് അരിയോള ഉറച്ചുനിന്നു. മഗ്വയറിൻ്റെ ഹെഡ്ഡറും ഗാർണാച്ചോയുടെ സൈഡ് നെറ്റിംഗ് ഷോട്ടും മാത്രമാണ് യുണൈറ്റഡിന്റെ മികച്ച ശ്രമങ്ങൾ.
ഈ തോൽവി ലീഗിലെ മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ ജയമില്ലാത്ത മത്സരങ്ങളുടെ എണ്ണം ഏഴായി ഉയർത്തി – 1992 ന് ശേഷമുള്ള അവരുടെ ഏറ്റവും മോശം പ്രകടനമാണിത്