ആവേശപ്പോരാട്ടത്തിൽ പത്ത് പേരായി കളിച്ച ഫുൾഹാമിനോട് സമനില വഴങ്ങി ആഴ്‌സണൽ

Wasim Akram

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലണ്ടൻ ഡാർബിയിൽ ആഴ്‌സണലിനെ എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ 10 പേരായി കളിച്ചു സമനിലയിൽ തളച്ചു ഫുൾഹാം. ലീഗിൽ തുടർച്ചയായ മൂന്നാം ജയം തേടി ഇറങ്ങിയ ആഴ്‌സണൽ ഇത്തവണയും പ്രതിരോധത്തിൽ ഗബ്രിയേൽ ഇല്ലാതെയാണ് കളിക്കാൻ ഇറങ്ങിയത്. കിവിയോർ പ്രതിരോധത്തിൽ ഇറങ്ങിയപ്പോൾ മുന്നേറ്റത്തിൽ എഡിക്ക് പകരം ട്രൊസാർഡ് ഇറങ്ങി. മത്സരത്തിൽ ആദ്യ മിനിറ്റിൽ തന്നെ ആഴ്‌സണൽ പിന്നിലായി. സാകയുടെ ബാക് പാസ് പിടിച്ചെടുത്ത ആന്ദ്രസ് പെരെയ്ര റാംസ്ഡേലിനെ ഞെട്ടിച്ചപ്പോൾ ആഴ്‌സണൽ പിന്നിൽ പോയി.

ആഴ്‌സണൽ

തുടർന്ന് ആദ്യ പകുതിയിൽ തന്നെ ഗോൾ തിരിച്ചടിക്കാൻ ആഴ്‌സണൽ ശ്രമിച്ചു എങ്കിലും ഫുൾഹാം വഴങ്ങിയില്ല. ഇടക്ക് ഫുൾഹാമിന്റെ കൗണ്ടർ അറ്റാക്കുകൾ ആഴ്‌സണലിന് പ്രശ്നങ്ങളും സൃഷ്ടിച്ചു. ഹാവർട്സും ട്രൊസാർഡും കളിയിൽ വലിയ ഇമ്പാക്റ്റ് ഉണ്ടാക്കിയില്ല. രണ്ടാം പകുതിയിൽ പകരക്കാരായി എഡി എൻകിതിയെയും ഫാബിയോ വിയേരയും സിഞ്ചെങ്കോയെയും കൊണ്ട് വന്ന ആർട്ടെറ്റയുടെ നീക്കം ഫലിക്കുന്നത് ആണ് പിന്നെ കാണാൻ ആയത്. നിരന്തരം ആക്രമണം അഴിച്ചു വിട്ട ആഴ്‌സണലിന് 70 മത്തെ മിനിറ്റിൽ പെനാൽട്ടി ലഭിച്ചു. ഫാബിയോ വിയേരയെ ടെറ്റ ഫൗൾ ചെയ്തതിനു ലഭിച്ച പെനാൽട്ടി അനായാസം ബുകയോ സാക ലക്ഷ്യത്തിൽ എത്തിച്ചു. 2 മിനിറ്റിനുള്ളിൽ ആഴ്‌സണൽ മുന്നിലെത്തി. ഇത്തവണ വിയേരയുടെ ഉഗ്രൻ പാസിൽ നിന്നു എഡി ആഴ്‌സണലിന് ആയി ലക്ഷ്യം കാണുക ആയിരുന്നു.

ആഴ്‌സണൽ

എന്നാൽ കാൽവിൻ ബാസി പരിക്കേറ്റു കിടന്നതിനാൽ ആഴ്‌സണൽ കളി നിർത്തണം എന്ന പരാതി പക്ഷെ ഫുൾഹാം ഉന്നയിച്ചു. മുന്നിൽ എത്തിയ ശേഷം ആഴ്‌സണൽ ആക്രമണം കുറച്ചു. 83 മത്തെ മിനിറ്റിൽ എഡിയെ ഫൗൾ ചെയ്തു രണ്ടാം മഞ്ഞ കാർഡ് കണ്ടു കാൽവിൻ ബാസി പുറത്ത് പോയതോടെ ഫുൾഹാം 10 പേരായി ചുരുങ്ങി. എന്നാൽ 87 മത്തെ മിനിറ്റിൽ അനാവശ്യമായി വഴങ്ങിയ കോർണർ ആഴ്‌സണലിന് വിനയായി. റീഡിന്റെ കോർണറിൽ നിന്നു ഗോൾ കണ്ടത്തിയ പലീന്യോ ഫുൾഹാമിനു ആയി സമനില ഗോൾ നേടി. തുടർന്ന് വിജയഗോളിന് ആയി ജീസുസിനെ അടക്കം ഇറക്കി ആഴ്‌സണൽ എല്ലാം മറന്നു ശ്രമിച്ചു എങ്കിലും ഫുൾഹാം വഴങ്ങിയില്ല. വിയേരയുടെ മികച്ച ഷോട്ട് ലെനോ അവസാനം തടയുന്നതും കാണാൻ ആയി. സമനില വഴങ്ങിയത് കടുത്ത നിരാശ തന്നെയാണ് ആഴ്‌സണലിന് സമ്മാനിച്ചത്.