സിക്സടിച്ച് ഇരട്ട ശതകം പൂര്‍ത്തിയാക്കി ഡെവൺ കോൺവേ, ന്യൂസിലാണ്ട് 378 റൺസിന് ഓൾഔട്ട്

Sports Correspondent

ഇംഗ്ലണ്ടിനെതിരെ ലോര്‍ഡ്സിൽ ന്യൂസിലാണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് 378 റൺസിൽ അവസാനിച്ചു. ന്യൂസിലാണ്ടിന്റെ നാലാം വിക്കറ്റ് കൂട്ടുകെട്ട് മാര്‍ക്ക് വുഡ് തകര്‍ത്ത ശേഷം ഇംഗ്ലണ്ട് മത്സരത്തിൽ ശക്തമായ രീതിയിൽ തിരിച്ചുവരവ് നടത്തുന്ന കാഴ്ചയാണ് ഏവരും കണ്ടത്. ഡെവൺ കോൺവേ ഒരു വശത്ത് പൊരുതി നോക്കിയെങ്കിലും മറുവശത്ത് വിക്കറ്റുകൾ തുടരെ വീണത് ന്യൂസിലാണ്ടിന് തിരിച്ചടിയായി.

നാലാം വിക്കറ്റിൽ 174 റൺസാണ് ഹെന്‍റി നിക്കോൾസും(61) ഡെവൺ കോൺവേയും ചേര്‍ന്ന് നേടിയത്. 288/3 എന്ന നിലയിൽ നിന്ന് 294/7 എന്ന നിലയിലേക്കും പിന്നീട് 338/9 എന്ന നിലയിലേക്കും വീണ ന്യൂസിലാണ്ടിനെ ഈ സ്കോറിലേക്ക് നയിച്ചത് പത്താം വിക്കറ്റ് കൂട്ടുകെട്ടാണ്.

39 റൺസ് നേടിയ കൂട്ടുകെട്ടിൽ പ്രധാന സ്കോററായി മാറിയത് പതിനൊന്നാമനായി ക്രീസിലെത്തിയ നീൽ വാഗ്നര്‍ ആയിരുന്നു. താരം 25 റൺസുമായി പുറത്താകാതെ നിന്നപ്പോൾ 200 റൺസ് നേടിയ ഡെവൺ കോൺവേ റണ്ണൗട്ടായി മടങ്ങുകയായിരുന്നു.

ഇംഗ്ലണ്ടിനായി നാല് വിക്കറ്റുമായി അരങ്ങേറ്റത്തിൽ റോബിൻസൺ മികച്ച് നിന്നു. മാര്‍ക്ക് വുഡ് മൂന്ന് വിക്കറ്റുമായി രണ്ടാം ദിവസം ന്യൂസിലാണ്ടിന്റെ പതനം ഉറപ്പാക്കിയപ്പോൾ ജെയിംസ് ആന്‍ഡേഴ്സണ് രണ്ട് വിക്കറ്റ് ലഭിച്ചു.