ആര്‍ക്കും മറികടക്കാനാകാതെ ഡേവിഡ് വാര്‍ണര്‍

Sports Correspondent

ഐപിഎലില്‍ താന്‍ 12 മത്സരങ്ങള്‍ക്ക് ശേഷം മടങ്ങുമ്പോളേക്കും റണ്‍ മല സൃഷ്ടിച്ചാണ് ഡേവിഡ് വാര്‍ണര്‍ ടീമില്‍ നിന്ന് യാത്ര പറഞ്ഞത്. ഓറഞ്ച് ക്യാപ് തന്നില്‍ നിന്ന് തട്ടിയെടുക്കണമെങ്കില്‍ ഈ റണ്‍ മലയെന്ന കടമ്പ കടന്ന് എടുക്കുവാന്‍ മറ്റു താരങ്ങള്‍ക്കായി നല്‍കിയ വെല്ലുവിളിയുടെ ഏഴയലത്ത് എത്തുവാന്‍ ആര്‍ക്കും സാധിച്ചില്ല. രണ്ടാം സ്ഥാനത്തുള്ള കെഎല്‍ രാഹുല്‍ 593 റണ്‍സ് നേടിയെങ്കിലും പ്ലേ ഓഫില്‍ രാഹുലിന്റെ ടീം കടക്കാതിരുന്നതിനാല്‍ ആ സാധ്യതകളും അടഞ്ഞു.

692 റണ്‍സ് നേടിയ വാര്‍ണറെ മറികടക്കുവാന്‍ പിന്നീടുള്ള സാധ്യത ക്വിന്റണ്‍ ഡി കോക്കിനായിരുന്നു. എന്നാല്‍ ആദ്യ ക്വാളിഫയറിലും ഫൈനലിലും താരത്തിനു വലിയൊരു ഇന്നിംഗ്സ് പുറത്തെടുക്കുവാന്‍ സാധിക്കാതെ പോയപ്പോള്‍ 529 റണ്‍സില്‍ താരത്തിന്റെ റണ്‍ വേട്ട അവസാനിക്കുകയും ഐപിഎല്‍ 2019ന്റെ ഓറഞ്ച് ക്യാപ്പിനു ഉടമയായി ഡേവിഡ് വാര്‍ണര്‍ മാറുകയും ചെയ്യുകയായിരുന്നു.

വാര്‍ണറുടെ അഭാവത്തില്‍ വിവിഎസ് ലക്ഷ്മണ്‍ ആ പുരസ്കാരം സ്വീകരിച്ചത്. റെക്കോര്‍ഡ് ചെയ്ത് വീഡിയോയില്‍ ഓറഞ്ച് ക്യാപ് നേടാനായത് വളരെ വലിയ ബഹുമതിയാണെന്ന് വാര്‍ണര്‍ അറിയിച്ചു. ബാറ്റ്സ്മാന്മാര്‍ ഇത്തരം അവാര്‍ഡുകള്‍ക്കായി അല്ല കളിയ്ക്കാനെത്തുന്നത്, ജയത്തിനായി വേണ്ടിയാണ് അവര്‍ കളത്തിലിറങ്ങുന്നതെന്നും വാര്‍ണര്‍ പറഞ്ഞു. മികച്ച വിക്കറ്റുകള്‍ സൃഷ്ടിച്ച ഹൈദ്രാബാദിലെ ക്യുറേറ്റര്‍മാര്‍ക്ക് വാര്‍ണര്‍ പ്രത്യേക നന്ദി അറിയിച്ചു.

ലോകത്തിലെ ഏറ്റവും വലിയ ലീഗില്‍ മികച്ച കാണികള്‍ക്ക് മുന്നില്‍ കളിയ്ക്കുവാനാകുന്നത് ഏറ്റവും വലിയ കാര്യമാണെന്നും വാര്‍ണര്‍ തന്റെ വീഡിയോയില്‍ അറിയിച്ചു.