God is said to have formed the first man, from the dust. But only one man was made for clay! ഇത്തവണത്തെ ഫ്രഞ്ച് ഓപ്പൺ തുടങ്ങുന്ന സമയത്ത്, റോളണ്ട് ഗരോയിലെ സെന്റർ കോർട്ടിൽ നടന്ന അവിശ്വസനീയമായ ഒരു ആദരിക്കൽ ചടങ്ങു കണ്ട് എഴുതിയതാണ്. ക്ലേ കോർട്ടിൽ കളിക്കുന്ന ഒരേയൊരു ഗ്രാൻഡ്സ്ലാം ടൂർണമെന്റായ ഫ്രഞ്ച് ഓപ്പൺ, 14 തവണ ജയിച്ച സ്പാനിഷ് ടെന്നീസ് രാജകുമാരനായ റാഫേൽ നദാലിന്റെ പേരും കാൽപ്പാടും പതിച്ച ഫലകം ഫിലീപ്പ് ഷാട്രിയെ കോർട്ടിലെ കളിമണ്ണിൽ പതിപ്പിച്ച ചടങ്ങു കണ്ടു കണ്ണീരണിയാത്ത ഒരു ടെന്നീസ് ആരാധകൻ പോലുമില്ല. കഴിഞ്ഞ കൊല്ലം ടെന്നിസിൽ നിന്നും റാഫേൽ വിരമിച്ചപ്പോൾ സങ്കടപ്പെട്ട ആരാധകർ അന്ന് വീണ്ടും കരഞ്ഞു.

സ്റ്റേഡിയം നിറഞ്ഞ ആരാധകരെയും പ്രമുഖ ടെന്നീസ് കളിക്കാരെയും, നദാലിന്റെ ഒപ്പം ബിഗ് 4 എന്നറിയപ്പെട്ട ഫെഡറർ, ജോക്കോവിച്, മറെ എന്നിവരെ സാക്ഷി നിറുത്തി ഫ്രഞ്ച് ടെന്നീസ് പ്രസിഡന്റ് ജീൽസ് മോർടൺ കോർട്ടിലെ മണ്ണ് മാറ്റി ഫലകം ലോകത്തിനായി കാഴ്ചവച്ചപ്പോൾ ലോക സ്പോർട്സ് ആരാധകർ ശരിക്കും ഞെട്ടി.
പരമ്പരാഗത മൂല്യങ്ങൾ മുറുകെ പിടിക്കുന്നതിൽ നിഷ്കർഷത പാലിക്കുന്ന ഫ്രഞ്ച് അധികൃതർ തങ്ങളുടെ ഏറ്റവും പാവനമായ ഒരു കളിക്കളത്തിൽ ഒരു അന്യ രാജ്യക്കാരനായ കളിക്കാരന്റെ പേര് എന്നന്നേക്കുമായി പതിപ്പിച്ചത് ആർക്കും വിശ്വസിക്കാനായില്ല. റാഫേൽ പോലും ആദ്യം കരുതിയത് ആ ഫലകം ഒരു ദിവസത്തേക്കോ, അല്ലെങ്കിൽ ഈ സീസണിലെ കളി കഴിയുന്നത് വരെ മാത്രമോ ഉണ്ടാകുള്ളൂ എന്നാണ്! അതായത് ഇന്ത്യൻ രീതിയിൽ പറഞ്ഞാൽ, ജബ് തക് റോളണ്ട് ഗാരോ രഹേഗ, നദാൽ തേര നാം രഹേഗ എന്നാണു ഫ്രഞ്ച് ടെന്നീസ് ഫെഡറേഷൻ പ്രഖ്യാപിച്ചത്. വൈകാരിതത്വത്തെ കുറിച്ച് ലോകത്തെ പഠിപ്പിച്ചത് ഫ്രഞ്ച്കാരാണ് എന്ന് കൂടി നമ്മൾ ഓർക്കണം.
പിന്നീട് ആ കോർട്ടിൽ കളിക്കാൻ വന്ന ഒട്ടുമിക്ക കളിക്കാരും ആ ഫലകത്തെ ആരാധനയോടെ കൂടി മാത്രമേ നോക്കിയിരുന്നുള്ളൂ എന്നും നാം കണ്ടതാണ്. പക്ഷെ അതിൽ പേർക്ക് ആ കോർട്ടിൽ പേരെഴുതി ചേർക്കാൻ സാധിക്കും എന്നത് ഒരു ചോദ്യമായി തന്നെ അവശേഷിക്കാനാണ് സാധ്യത. ഫ്രഞ്ച് ഓപ്പൺ ഒരാഴ്ച പിന്നിടുമ്പോൾ, ഇത്തവണത്തെ ക്വാർട്ടർ ഫൈനൽ നിര തയ്യാറായി കഴിഞ്ഞു. കണക്കുകൾ പറയുന്നത് ഫ്രഞ്ച് ഓപ്പണിൽ ഓരോ പോയിന്റിനും ശരാശരി 8 ഷോട്സ് വീതം കളിക്കേണ്ടതായി വരുന്നുണ്ട് എന്നാണ്. ആദ്യ റൗണ്ടിൽ പുറത്തായ മെദ്വദേവ് ഒഴിച്ച് ഇപ്പോൾ ക്വാർട്ടറിൽ കടന്നിട്ടുള്ള മിക്ക കളിക്കാരും ഏതാണ്ട് തുടക്കത്തിൽ സ്പോർട്സ് പണ്ഡിതന്മാർ പ്രവചിച്ച 8 പേർ തന്നെയാണ്. ഓരോരോ പോയിന്റ് നേടാനായി എട്ടല്ല, പതിനെട്ടടവും എടുക്കാൻ അറിയാവുന്ന മുൻനിര കളിക്കാർ തന്നെയാണ് ഇത്തവണയും അവസാന എട്ടിൽ എത്തിയിരിക്കുന്നത്.
- സിന്നർ vs ബുബ്ലിക്
- ജോക്കോ vs സ്വേരേവ്
- മുസെറ്റി vs ടൈഫോ
- അൽകരാസ് vs പോൾ
ഇതിൽ മുപ്പത് വയസ്സിന് മുകളിലുള്ളത് ഒരേയൊരാളാണ്, ജോക്കോവിച്. അടുത്ത ഫ്രഞ്ച് ഓപ്പൺ കളിക്കാൻ ജോക്കർ ഉണ്ടാകുമോ എന്ന് നമുക്ക് ഉറപ്പു പറയാൻ പറ്റില്ല. അത് കൊണ്ട് തന്നെ, തന്നെക്കാൾ പത്ത് വയസ്സിനു താഴെയുള്ള സ്വേരേവ്മായുള്ള കളി നോവാക്കിന് വളരെ പ്രാധാന്യമുള്ളതാണ്. സെമിയിലേക്ക് കടക്കാൻ കൂടുതൽ സാധ്യത ഈ സെർബിയൻ താരത്തിന് തന്നെയാണ്. പക്ഷെ സെമിയിൽ മിക്കവാറും നൊവാക് നേരിടുക സിന്നറിനെയാകും. ഫൈനലിന് മുന്നേയുള്ള ഫൈനൽ എന്ന് ആ കളിയെ വിശേഷിപ്പിച്ചാലും അതിൽ അത്ഭുതമില്ല.

ഈ ലൈനപ്പിലെ ഒരു രസകരമായ മറ്റൊരു കാര്യം, കഴിഞ്ഞ പത്ത് വർഷത്തോളമായി ബിഗ് 4 കളിക്കാരുടെ തണലിൽ കളിച്ചിരുന്ന, ഇപ്പോൾ 27/28 വയസ്സായ സ്വേരേവ്, ടൈഫോ, ബുബ്ലിക് എന്നിവർക്ക് പഴയ തലമുറ മാറി എന്ന് കരുതി ശ്വാസം വിടാൻ സമയം കിട്ടിയില്ല എന്നതാണ്. തങ്ങളേക്കാൾ നാലും അഞ്ചും വയസ്സ് കുറവുള്ള പുതു തലമുറ കളിക്കാർ, കളം പിടിച്ചടക്കി കഴിഞ്ഞു എന്ന് അവർ മനസ്സിലാക്കുന്നുണ്ട്. അത് കൊണ്ട് തന്നെ ഇത് അവരുടെയും നിലനിൽപ്പിന്റെ പ്രശ്നമാണ്. ലോക ടെന്നിസിൽ യോഗ്യമായ സ്ഥാനം വേണം എന്നുണ്ടെങ്കിൽ പണ്ട് കളിച്ചതിനേക്കാൾ മെച്ചപ്പെട്ട രീതിയിൽ അവർ കളിക്കേണ്ടതുണ്ട്.
ഈ നാല് കളികളും ഒപ്പത്തിനൊപ്പം ഉള്ള കളിക്കാർ തമ്മിലാണെങ്കിലും, അർവ്വാചീനമായ ഫോം പരിശോദിച്ചാൽ, ഇതിൽ മൂന്ന് കളികളെങ്കിലും നമുക്ക് പ്രവചിക്കാൻ സാധിച്ചേക്കും. പക്ഷെ ആ നാല് കളികളും ആസ്വാദകരെ ആനന്ദത്തിന്റെ ഉത്തുംഗ ശ്രേണിയിൽ എത്തിച്ചു ആറാടിക്കും എന്നൊക്കെ പറയണമെങ്കിൽ, ഇത് കഴിഞ്ഞു സെമി ഫൈനലും ഫൈനലും ഉണ്ടാകില്ല എന്ന് കരുതേണ്ടി വരും. കാരണം, ഇത്രക്ക് കടുകട്ടി ലൈനപ്പ് ഉള്ള ക്വാർട്ടർ കഴിഞ്ഞാൽ, ഇനി വറപ്പോറത് യുദ്ധം എന്ന ചിന്തയിലാണ് കളിയാരാധകർ. ബ്യൂട്ടിഫുൾ ടെന്നീസിന്റെ ദിനങ്ങളാണ് വരുന്നത് എന്ന സന്തോഷത്തിൽ, ഇനിയുള്ള ഒരാഴ്ചത്തേക്ക് അടിയുണ്ടാക്കിയും അവർ റിമോട്ട് നേരത്തെ കൂട്ടി കയ്യടക്കി വച്ചിരിക്കുകയാണ്!