ബൗളര്‍മാര്‍ നല്‍കിയ ആധിപത്യം നഷ്ടപ്പെടുത്തി കേരളം, 70 റണ്‍സിന് പുറത്ത്

ഗുജറാത്തിനെതിരെ രഞ്ജി ട്രോഫിയില്‍ 70 റണ്‍സിന് പുറത്തായി കേരളം. ഇതോടെ ഗുജറാത്തിന് 57 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് ലഭിച്ചു. 127 റണ്‍സിന് കേരളം ഗുജറാത്തിനെ പുറത്താക്കിയിരുന്നുവെങ്കിലും അവസരത്തിനൊത്തുയരുവാന്‍ ബാറ്റിംഗ് നിരയ്ക്ക് കഴിയാതെ പോയപ്പോള്‍ കേരളം നാണംകെട്ട് പുറത്താകുകയായിരുന്നു. കേരള നിരയില്‍ 26 റണ്‍സ് നേടിയ റോബിന്‍ ഉത്തപ്പയാണ് ടോപ് സ്കോറര്‍.

8/3 എന്ന നിലയില്‍ നിന്ന് രാഹുലും(17) ഉത്തപ്പയും ചേര്‍ന്ന് കേരളത്തിനെ കരകയറ്റുമെന്ന പ്രതീക്ഷ നല്‍കിയെങ്കിലും സ്കോര്‍ 50ല്‍ നില്‍ക്കെ രാഹുല്‍ പുറത്തായതോടെ കേരളം തകരുകയായിരുന്നു. കേരളത്തിന്റെ അവസാന 7 വിക്കറ്റ് നഷ്ടമായത് 20 റണ്‍സ് നേടുന്നതിനിടെയാണ്.

ഗുജറാത്തിനായി റൂഷ് ബി കലാരിയ നാലും അക്സര്‍ പട്ടേല്‍ മൂന്നും വിക്കറ്റ് നേടി തിളങ്ങി. രണ്ട് വിക്കറ്റ് നേടിയ ചിന്തന്‍ ഗജയും മികവ് പുലര്‍ത്തി.

ഒന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഗുജറാത്ത് രണ്ടാം ഇന്നിംഗ്സില്‍ വിക്കറ്റ് നഷ്ടമില്ലാതെ ഒരു റണ്‍സ് നേടിയിട്ടുണ്ട്.

കേരളത്തിന്റെ തുടക്കം മോശം, എട്ട് റണ്‍സിനിടെ മൂന്ന് വിക്കറ്റ് നഷ്ടം

ഗുജറാത്തിനെ 127 റണ്‍സിന് പുറത്താക്കിയെങ്കിലും കേരളത്തിന്റെ തുടക്കം നിരാശാജനകം. ഇന്ന് തങ്ങളുടെ രണ്ടാം ഇന്നിംഗ്സില്‍ അക്കൗണ്ട് തുറക്കുന്നതിന് മുമ്പ് ജലജ് സക്സേനയെ നഷ്ടമായ കേരളത്തിന് സഞ്ജു സാംസണെയും(5) സച്ചിന്‍ ബേബിയെയും നഷ്ടമാകുമ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ 8 റണ്‍സായിരുന്നു.

9 ഓവര്‍ പിന്നിടുമ്പോള്‍ കേരളം 11/3 എന്ന നിലയിലാണ്. രാഹുല്‍ പിയും റോബിന്‍ ഉത്തപ്പയുമാണ് ക്രീസില്‍. ഗുജറാത്തിനായി ചിന്തന്‍ ഗജ രണ്ടും റൂഷ് കലാരിയ ഒരു വിക്കറ്റും നേടി.

സിജോമോന്‍ ജോസഫിനു അര്‍ദ്ധ ശതകം, ഹാട്രിക്കുമായി പ്രഹരമേല്പിച്ച് റൂഷ് കലാരിയ, ഗുജറാത്തിനു ജയിക്കുവാന്‍ 195 റണ്‍സ്

മികച്ച സ്കോറിലേക്ക് മുന്നേറുകയായിരുന്നു കേരളത്തിനു വീണ്ടും വിഘ്നം സൃഷ്ടിച്ച് ഗുജറാത്ത്. 96/5 എന്ന നിലയില്‍ നിന്ന് 53 റണ്‍സ് കൂട്ടുകെട്ട് നേടി കേരളത്തിനെ 200നടുത്ത് സ്കോറിലേക്ക് സിജോമോന്‍ ജോസഫും-ജലജ് സക്സേനയും നയിക്കുമെന്ന സ്ഥിതിയില്‍ നിന്ന് അടുത്തടുത്ത പന്തില്‍ രണ്ട് വിക്കറ്റുകളുമായി കേരളത്തിനു കടിഞ്ഞാണിടുകയായിരുന്നു റൂഷ് കലാരിയ.

149/5 എന്ന നിലയില്‍ നിന്ന് 149/7 എന്ന നിലയിലേക്ക് കേരളം രണ്ട് പന്തുകള്‍ക്കുള്ളില്‍ വീഴുകയായിരുന്നു. 56 റണ്‍സാണ് സിജോമോന്‍ നേടിയത്. 148 പന്തുകള്‍ പൊരുതി നിന്ന ശേഷമായിരുന്നു സിജോമോന്‍ ജോസഫ് പുറത്തായത്. തൊട്ടടുത്ത പന്തില്‍ ബേസില്‍ തമ്പിയെയും പുറത്താക്കി കലാരിയ കേരളത്തിന്റെ സ്ഥിതി കൂടുതല്‍ പരങ്ങലിലാക്കി. തന്റെ ്അടുത്ത ഓവറില്‍ നിധീഷിനെ പുറത്താക്കിയതോടെ കേരളം ഓള്‍ഔട്ട് ഭീഷണിയിലുമായി.

171 റണ്‍സിനു കേരളത്തിന്റെ രണ്ടാം ഇന്നിംഗ്സ് അവസാനിക്കുകയായിരുന്നു. ജലജ് സക്സേന പുറത്താകാതെ 44 റണ്‍സുമായി നിന്നപ്പോള്‍ ഒമ്പതാം വിക്കറ്റായി സന്ദീപ് വാര്യറെ പിയൂഷ് ചൗള പുറത്താക്കി. 14 റണ്‍സ് നേടുന്നതിനിടെയാണ് കേരളത്തിന്റെ അവസാന നാല് വിക്കറ്റുകള്‍ വീണത്.

ആദ്യം ബാറ്റിംഗിനിറങ്ങുമെന്ന് കരുതിയിരുന്നില്ലെങ്കിലും പരിക്കേറ്റ സഞ്ജു സാംസണ്‍ ക്രീസിലെത്തിയതോടെ കേരള ഇന്നിംഗ്സിനു അല്പം കൂടി ദൈര്‍ഘ്യം ലഭിയ്ക്കുകയായിരുന്നു. അവസാന വിക്കറ്റില്‍ 8 റണ്‍സ് മാത്രമേ കേരളത്തിനു നേടാനായുള്ളുവെങ്കിലും 194 റണ്‍സിന്റെ ലീഡ് ടീമിനു ലഭിച്ചു. റണ്ണൊന്നുമെടുക്കാതെ സഞ്ജു അക്സര്‍ പട്ടേലിന്റെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കടുങ്ങി പുറത്താകുകയായിരുന്നു.

ദിവസത്തെ അവസാന ഓവറില്‍ സഞ്ജു പുറത്തായതോടെ അടുത്ത ദിവസത്തേക്ക് കളികൊണ്ടെത്തിക്കാമെന്ന കേരളത്തിന്റെ മോഹങ്ങള്‍ തകരുകയായിരുന്നു. ഗൂജറാത്തിനു വേണ്ടി റൂഷ് കലാരിയയും അക്സര്‍ പട്ടേലും മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ നാഗവാസ്വല്ല രണ്ട് വിക്കറ്റ് നേടി.

Exit mobile version