പതിനെട്ടാം എൻ.ബി.എ കിരീടം നേടി റെക്കോർഡ് കുറിച്ചു ബോസ്റ്റൺ സെൽറ്റിക്‌സ്!

ഏറ്റവും കൂടുതൽ എൻ.ബി.എ കിരീടങ്ങൾ നേടുന്ന റെക്കോർഡ് കുറിച്ച് ബോസ്റ്റൺ സെൽറ്റിക്‌സ് ഈ സീസണിലെ എൻ.ബി.എ കിരീടത്തിൽ മുത്തമിട്ടു. ഡലാസ് മാവറിക്സിനെ അഞ്ചാം ഫൈനലിൽ 106-88 എന്ന സ്കോറിന് മറികടന്നു ആണ് സെൽറ്റിക്‌സ് കിരീടം ഉയർത്തിയത്. ഫൈനൽസിൽ ആദ്യ 3 മത്സരങ്ങളും ജയിച്ച സെൽറ്റിക്‌സ് പക്ഷെ നാലാം ഫൈനലിൽ പരാജയപ്പെട്ടിരുന്നു. എന്നാൽ ഇന്ന് ജയം കണ്ട സെൽറ്റിക്‌സ് 2008 നു ശേഷമുള്ള തങ്ങളുടെ ആദ്യ എൻ.ബി.എ കിരീടം ഉയർത്തി.

ഇതോടെ എൻ.ബി.എ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടം നേടുന്ന ടീമാണ് ബോസ്റ്റൺ സെൽറ്റിക്‌സ് മാറി. എൻ.ബി.എ ഫൈനൽസിൽ എം.വി.പി ആയി മാറിയ ജെയ്ലൻ ബ്രോൺ ആണ് സെൽറ്റിക്‌സിന് റെക്കോർഡ് കിരീടം നേടി നൽകുന്നതിൽ നിർണായക പങ്ക് വഹിച്ചത്. കഴിഞ്ഞ വർഷം എൻ.ബി.എ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന താരമായ ബ്രോൺ വിമർശകരുടെ വായ അടപ്പിച്ചു. മത്സരത്തിൽ 21 പോയിന്റുകളും, 8 റീബോണ്ടും, 6 അസിസ്റ്റുകളും ബ്രോൺ നേടി.

അതേസമയം ഇന്നത്തെ മത്സരത്തിൽ ജെയ്സൺ ടാറ്റം ആണ് താരമായത്. മത്സരത്തിൽ 31 പോയിന്റുകളും, 11 അസിസ്റ്റുകളും, 8 റീബോണ്ടും ടാറ്റം നേടി. സ്വന്തം കാണികൾക്ക് മുമ്പിൽ സെൽറ്റിക്സിന് ഇത് ആഘോഷ രാവ് ആയി. എൻ.ബി.എ ഫൈനൽസിൽ 20.8 പോയിന്റ്, 5.4 റീബോണ്ട്, 5 അസിസ്റ്റുകൾ ശരാശരി നേടിയാണ് ബ്രോൺ ഏറ്റവും വിലകൂടിയ താരമായി മാറിയത്. കിരീടത്തോടെ ലേക്കേഴ്സിനെ മറികടന്നു ആണ് സെൽറ്റിക്‌സ് ഏറ്റവും കൂടുതൽ കിരീടം നേടിയ എൻ.ബി.എ ഫ്രാഞ്ചേഴ്‌സി ആയി മാറിയത്. സീസണിന്റെ തുടക്കത്തിലും പലരും എഴുതി തള്ളിയ സെൽറ്റിക്‌സിന്റെ വിജയം വിമർശകരുടെ വായ അടപ്പിക്കുന്നത് കൂടിയാണ്.

ജോക്കറിന്റെ ഡെൻവർ നഗറ്റ്സ് എൻ.ബി.എ ജേതാക്കൾ! ചരിത്രത്തിലെ ആദ്യ കിരീടം

എൻ.ബി.എ കിരീടം ഡെൻവർ നഗറ്റ്സ് സ്വന്തമാക്കി. തങ്ങളുടെ ചരിത്രത്തിൽ ഇത് ആദ്യമായാണ് ആണ് അവർ എൻ.ബി.എ കിരീടം ഉയർത്തുന്നത്. ഫൈനൽസിലെ അഞ്ചാം മത്സരത്തിൽ സ്വന്തം മൈതാനത്ത് മയാമി ഹീറ്റ്സിനെ 94-89 എന്ന സ്കോറിനു അവർ മറികടക്കുക ആയിരുന്നു. ഇതോടെ ഫൈനൽസ് 4-1 നു ജയിച്ചു അവർ കിരീടം ഉയർത്തി.

28 പോയിന്റുകളും 16 റീബോണ്ടുകളും ആയി തിളങ്ങിയ നിക്കോള ജോകിച്, 14 പോയിന്റുകളും 8 അസിസ്റ്റുകളും നേടിയ ജമാൽ മറെ, 16 പോയിന്റുകളും 13 റീബോണ്ടുകളും നേടിയ മൈക്കിൾ പോർട്ടർ ജൂനിയർ എന്നിവർ ആണ് നഗറ്റ്സിന്റെ ജയത്തിൽ നിർണായക പങ്ക് വഹിച്ചത്. കുറെ നാളത്തെ നിരാശയും പരിക്കുകളും അതിജീവിച്ചു ആണ് നഗറ്റ്സ് ചരിത്രം എഴുതിയത്. ഫൈനൽസിൽ ഉടനീളം അവിസ്മരണീയ പ്രകടനം പുറത്ത് എടുത്ത സെർബിയൻ താരം നിക്കോള ജോകിച് ആണ് ഫൈനൽസിലെ ഏറ്റവും മൂല്യമുള്ള താരം(എം.വി.പി).

നാലാം മത്സരത്തിലും ജയം, എൻ.ബി.എ ചരിത്ര കിരീടത്തിലേക്ക് ഡെൻവർ നഗറ്റ്സിന് ഇനി ഒരു ജയം മാത്രം മതി

എൻ.ബി.എ ഫൈനൽസിലെ നാലാം മത്സരത്തിലും ജയം കുറിച്ചു ഡെൻവർ നഗറ്റ്സ്. മയാമി ഹീറ്റ്സിന് എതിരെ 108-95 എന്ന സ്കോറിനു ആണ് ഡെൻവർ ജയം കണ്ടത്. ഇതോടെ ഫൈനൽസിൽ അവർക്ക് 3-1 ന്റെ മുൻതൂക്കം ആയി. അടുത്ത മത്സരത്തിൽ സ്വന്തം മൈതാനത്ത് ജയിക്കാൻ ആയാൽ അവരുടെ ചരിത്രത്തിലെ ആദ്യ എൻ.ബി.എ കിരീടം ഡെൻവറിനു സ്വന്തമാക്കാൻ ആവും.

27 പോയിന്റുകളും 7 റീബോണ്ടുകളും 6 അസിസ്റ്റുകളും ആയി തിളങ്ങിയ ആരോൺ ഗോർഡന്റെ മിന്നും പ്രകടനം ആണ് അവർക്ക് നിർണായകമായത്. ഒരിക്കൽ കൂടി 10 അസിസ്റ്റുകൾ നേടിയ ജമാൽ മറെയും എന്നത്തേയും പോലെ ടീമിന്റെ നട്ടെല്ല് ആയ നികോള ജോകിചും അവരുടെ ജയത്തിൽ മുഖ്യപങ്ക് വഹിച്ചു. തിങ്കളാഴ്ച നടക്കുന്ന അഞ്ചാം ഫൈനൽസ് മത്സരത്തിൽ ജയം കുറിച്ച് ചരിത്രം എഴുതാൻ ആവും ഡെൻവർ ശ്രമിക്കുക.

എൻ.ബി.എ ഫൈനൽസിലും മെസ്സി മയം

മേജർ ലീഗ് സോക്കർ ക്ലബ് ഇന്റർ മയാമിയിൽ എത്തും എന്നു ലയണൽ മെസ്സി പ്രഖ്യാപിച്ചതിനു പിന്നാലെ മെസ്സിയെ അമേരിക്കയിലേക്ക് സ്വാഗതം ചെയ്തു ആരാധകർ. ഇന്നലെ നടന്ന എൻ.ബി.എ ഫൈനൽസിലും മെസ്സിക്ക് സ്വാഗതം നേർന്നു നിരവധി ആരാധകർ ആണ് എത്തിയത്.

മെസ്സിയുടെ ജേഴ്സിയും ഫോട്ടോയും ആയി എത്തിയ ആരാധകരെ കാണാൻ ആയപ്പോൾ തങ്ങളുടെ നഗരത്തിലേക്ക് മെസ്സിക്ക് സ്വാഗതം എന്നു മയാമി ഹീറ്റ്‌സ് സ്‌കോർ ബോർഡിൽ എഴുതി കാണിക്കുകയും ചെയ്തു. ഡെൻവർ നഗറ്റ്സ്, മയാമി ഹീറ്റ്‌സ് എന്നിവർ തമ്മിലുള്ള മൂന്നാം ഫൈനൽസ് മത്സരത്തിൽ ആണ് മെസ്സിക്ക് സ്വാഗതം നേർന്നു ആരാധകരും ടീമും എത്തിയത്. മത്സരം കാണാൻ ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയറും ഉണ്ടായിരുന്നു.

എൻ.ബി.എ ഫൈനൽസിൽ ചരിത്രം എഴുതി ഒരേയൊരു ജോക്കർ!

എൻ.ബി.എ ഫൈനൽസിൽ ചരിത്രം എഴുതി ഡെൻവർ നഗറ്റ്സിന്റെ സെർബിയൻ താരം നിക്കോള ജോകിച്. ജോക്കർ എന്നു വിളിപ്പേരുള്ള ജോകിച് ഇന്നലെ ഫൈനൽസിലെ മൂന്നാം മത്സരത്തിൽ മയാമി ഹീറ്റ്സിന് എതിരെ ചരിത്രം എഴുതുക ആയിരുന്നു. മത്സരത്തിൽ 32 പോയിന്റുകൾ നേടിയ ജോകിച് 21 റീബോണ്ടുകളും 10 അസിസ്റ്റുകളും ആണ് കുറിച്ചത്.

ചരിത്രത്തിൽ ഇത് ആദ്യമായാണ് ഒരു താരം എൻ.ബി.എ ഫൈനൽസിൽ പോയിന്റുകൾ, റീബോണ്ട്, അസിസ്റ്റുകൾ എന്നിവയിൽ 30-20-10 എന്ന സ്‌കോർ കുറിക്കുന്നത്. അതേസമയം ജോകിചിന്റെ സഹതാരം ജമാൽ മറെ 34 പോയിന്റുകളും 10 വീതം റീബോണ്ട് അസിസ്റ്റുകൾ എന്നിവയും കുറിച്ചു. ചരിത്രത്തിൽ ആദ്യമായി ആണ് രണ്ടു സഹതാരങ്ങൾ എൻ.ബി.എ ഫൈനൽസിൽ ട്രിപ്പിൾ ഡബിൾ കുറിക്കുന്നത്. കൂടാതെ 25 ൽ അധികം പോയിന്റുകളും 10 അസിസ്റ്റുകളും ഒരു ഫൈനൽസിൽ ഒന്നിൽ അധികം കുറിക്കുന്ന ആദ്യ സഹതാരങ്ങൾ ആയും ഇവർ മാറി.

ഇവരുടെ മികവിൽ ഡെൻവർ മത്സരം 109-94 എന്ന സ്കോറിനു ജയിച്ചു. ഇതോടെ ഡെൻവർ ഫൈനൽസിൽ 2-1 നു മുന്നിൽ ആണ്. നാളെയാണ് എൻ.ബി.എ ഫൈനൽസിലെ നാലാം മത്സരം നടക്കുക. ചരിത്രത്തിൽ ആദ്യമായി ഡെൻവർ നഗറ്റ്സിനെ ഫൈനലിൽ എത്തിക്കാൻ ജോക്കറിന് ആയ വർഷം ആണ് ഇത്. അതേസമയം മത്സരശേഷം നിക്കോള ജോകിച് എൻ.ബി.എയിൽ എക്കാലത്തെയും മഹത്തായ താരങ്ങൾ ഉണ്ടാക്കിയ മാറ്റം ആണ് നിലവിൽ ഉണ്ടാക്കുന്നത് എന്നാണ് ഇതിഹാസതാരം മാജിക് ജോൺസൺ ട്വിറ്ററിൽ കുറിച്ചത്.

കിംഗ് ലെബ്രോൺ ജെയിംസ്!! എൻ ബിഎയിലെ എക്കാലത്തെയും മികച്ച സ്കോറർ

പ്രോ ബാസ്‌ക്കറ്റ്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച സ്‌കോററായി ലെബ്രോൺ ജെയിംസ് മാറി. ഇന്ന് കരിയറിലെ 38,388-ാമത്തെ പോയിന്റോടെ ഇതിഹാസം കരീം അബ്ദുൾ-ജബ്ബാറിനെ മറികടന്ന് ജെയിംസ് NBA-യുടെ എക്കാലത്തെയും മികച്ച സ്‌കോററായി മാറി. ലോസ് ഏഞ്ചൽസ് ലേക്കേഴ്‌സ് ഫോർവേഡ് സ്വന്തം മുന്നിൽ ആണ് ഈ ചരിത്രം കുറിച്ചത്. ലേക്കർ ഇതിഹാസം അബ്ദുൾ-ജബ്ബാറും കോർട്ട്‌സൈഡിൽ സാക്ഷിയായി ഉണ്ടായിരിന്നു. ഇന്ന് റെക്കോഡ് തകർക്കാൻ 36 പോയിന്റ് വേണ്ടിയിരുന്ന ജെയിംസ് ഒക്‌ലഹോമ സിറ്റി തണ്ടറിനെതിരെ മൂന്നാം ക്വാർട്ടറിൽ 11 സെക്കൻഡ് ശേഷിക്കെ ആണ് ഈ ചരിത്ര നിമിഷത്തിൽ എത്തിയത്.

1984 ഏപ്രിലിൽ വിൽറ്റ് ചേംബർലെയ്‌നെ മറികടന്ന് പ്രൊ ബാസ്ക്കറ്റ്ബോളിലെ ഏറ്റവും മികച്ച സ്കോറർ ആയ ശേഷ അബ്ദുൾ-ജബ്ബാർ 39 വർഷത്തോളമാണ് ഈ റെക്കോർഡ് കൈവശം വച്ചിരുന്നത്. 1,410-ാമത്തെ കരിയർ ഗെയിമിലാണ് ജെയിംസിന്റെ റെക്കോർഡ് സൃഷ്ടിച്ച പോയിന്റ് വന്നത്. ഇനിയും കുറച്ച് സീസണുകൾ കൂടെ തുടരും എന്ന് പ്രഖ്യാപിച്ച ജെയിംസ് 40,000 പോയിന്റ് നേടുന്ന ആദ്യത്തെ NBA കളിക്കാരനായി അടുത്ത സീസണോടെ മാറും. എൻ ബി എയിൽ കളിച്ച മൂന്ന് ഫ്രാഞ്ചൈസികളായ ലേക്കേഴ്‌സ്, ക്ലീവ്‌ലാൻഡ് കവലിയേഴ്‌സ്, മിയാമി ഹീറ്റ് എന്നിവർക്ക് ഒപ്പം കിരീടം ഉയർത്തിയിട്ടുള്ള താരം കൂടിയാണ് ലെബ്രോൺ.

Exit mobile version