T20 World Cup

പ്രതീക്ഷകള്‍ കാത്ത് ബംഗ്ലാദേശ്, ഒമാനെതിരെ 26 റൺസ് ജയം

ടി20 ലോകകപ്പിലെ തങ്ങളുടെ സൂപ്പര്‍ 12 സാധ്യത നിലനിര്‍ത്തി ബംഗ്ലാദേശ്. ഇന്ന് ഒമാനെതിരെ 26 റൺസാണ് ടീം നേടിയത്. ഒരു ഘട്ടത്തിൽ ഒമാന്‍ മത്സരത്തിൽ തങ്ങളുടെ സാധ്യത നിലനിര്‍ത്തിയെങ്കിലും അവസാന ഓവറുകളിൽ തുടരെ വിക്കറ്റുകളുമായി ബംഗ്ലാദേശ് തിരിച്ചടിക്കുകയായിരുന്നു.

പത്ത് ഓവറിൽ 70/2 എന്ന നിലയിലായിരുന്നു ഒമാന്‍. ജതീന്ദര്‍ സിംഗ് ആണ് ഒമാന് വേണ്ടി ടോപ് ഓര്‍ഡറിൽ മികവ് പുലര്‍ത്തിയത്. ജതീന്ദര്‍ 33 പന്തിൽ 40 റൺസാണ് നേടിയത്.

കശ്യപ് പ്രജാപതി 21 റൺസും നേടിയപ്പോള്‍ ഒമാന് ആദ്യ പ്രഹരങ്ങള്‍ ഏല്പിച്ചത് മുസ്തഫിസുര്‍ റഹ്മാന്‍ ആണ്. ജതീന്ദറിനെ ഷാക്കിബ് ആണ് പുറത്താക്കിയത്. മത്സരം അവസാന നാലോവറിലേക്ക് കടന്നപ്പോള്‍ 50 റൺസായിരുന്നു അഞ്ച് വിക്കറ്റ് കൈവശമുള്ളപ്പോള്‍ ഒമാന്‍ നേടേണ്ടിയിരുന്നത്.

പതിനേഴാം ഓവര്‍ എറിഞ്ഞ ഷാക്കിബ് രണ്ട് ഒമാന്‍ വിക്കറ്റുകള്‍ കൂടി നേടിയപ്പോള്‍ മത്സരത്തിൽ ബംഗ്ലാദേശ് പിടിമുറുക്കി. 20 ഓവര്‍ പിന്നിട്ടപ്പോള്‍ ഒമാന്‍ 9 വിക്കറഅറ് നഷ്ടത്തിൽ 127 റൺസാണ് നേടിയത്.  മുസ്തഫിസുര്‍ 4 വിക്കറ്റും ഷാക്കിബ് മൂന്ന് വിക്കറ്റുമാണ് ബംഗ്ലാദേശിന് വേണ്ടി നേടിയത്.