ലോക ഒന്നാം നമ്പർ താരം യാന്നിക് സിന്നർ ഫ്രഞ്ച് ഓപ്പൺ 2025 ൻ്റെ നാലാം റൗണ്ടിൽ പ്രവേശിച്ചു. ചെക്ക് താരം ജിറി ലേഹെക്കയെ 6-0, 6-1, 6-2 എന്ന സ്കോറിനാണ് സിന്നർ തകർത്തത്. കേവലം 94 മിനിറ്റിനുള്ളിൽ സിന്നർ മത്സരം പൂർത്തിയാക്കി. ടൂർണമെൻ്റിൽ ഇതുവരെ ഒരു സെറ്റ് പോലും നഷ്ടപ്പെടുത്താത്ത സിന്നർ തുടക്കം മുതൽ ആധിപത്യം സ്ഥാപിച്ചു. ആദ്യ 11 ഗെയിമുകളും അനായാസം നേടിയ താരം ലേഹെക്കയെ പൂർണ്ണമായും നിഷ്പ്രഭനാക്കി.

ഈ വിജയത്തോടെ 23 കാരനായ സിന്നർ തൻ്റെ ഗ്രാൻഡ് സ്ലാം മത്സരങ്ങളിലെ വിജയ പരമ്പര 17 ആയി ഉയർത്തി, ഈ സീസണിലെ റെക്കോർഡ് 15-1 എന്ന നിലയിലാണ്.
അടുത്തതായി നാലാം റൗണ്ടിൽ 17-ാം സീഡ് ആൻഡ്രി റുബ്ലേവിനെയാണ് സിന്നർ നേരിടുക. ഫ്രഞ്ച് താരം ആർതർ ഫിൽസ് പരിക്കിനെ തുടർന്ന് പിന്മാറിയതിനെ തുടർന്നാണ് റുബ്ലേവ് മുന്നേറിയത്.