Indian Super LeagueFeatured

ഐപിഎല്ലിലെ തിരിച്ചടി; ലഖ്‌നൗ സൂപ്പർ ജയന്റ്സ് നായകസ്ഥാനം ഒഴിഞ്ഞ് ഋഷഭ് പന്ത്

Resizedimage 2026 05 29 19 41 17 1


ഐപിഎൽ 2026-ലെ നിരാശാജനകമായ പ്രകടനത്തിന് പിന്നാലെ ലഖ്‌നൗ സൂപ്പർ ജയന്റ്സ് (LSG) നായകസ്ഥാനം ഒഴിഞ്ഞ് ഋഷഭ് പന്ത്. പോയിന്റ് പട്ടികയിൽ ഏറ്റവും അവസാനക്കാരായാണ് ലഖ്‌നൗ ഇത്തവണ സീസൺ അവസാനിപ്പിച്ചത്. ഇരുപത്തിയെട്ടുകാരനായ ഈ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ വെള്ളിയാഴ്ചയാണ് തന്റെ തീരുമാനം ഫ്രാഞ്ചൈസിയെ അറിയിച്ചത്. ലഖ്‌നൗ ക്രിക്കറ്റ് ഡയറക്ടർ ടോം മൂഡി ഔദ്യോഗിക പ്രസ്താവനയിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചു.


പന്തിനും ലഖ്‌നൗവിനും ഒരേപോലെ നിരാശ സമ്മാനിച്ച ഒരു സീസണായിരുന്നു കടന്നുപോയത്. പന്തിന്റെ നേതൃത്വത്തിൽ കളിച്ച 14 മത്സരങ്ങളിൽ വെറും 4 എണ്ണത്തിൽ മാത്രമാണ് ടീമിന് വിജയിക്കാൻ സാധിച്ചത്. 8 പോയിന്റുമായി പത്താം സ്ഥാനത്താണ് എൽഎസ്ജി ഫിനിഷ് ചെയ്തത്. 2025 സീസണിൽ 10 മത്സരങ്ങൾ ജയിച്ച് ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്തതുമായി താരതമ്യം ചെയ്യുമ്പോൾ വലിയൊരു തിരിച്ചടിയാണ് ടീമിന് ഇത്തവണ നേരിട്ടത്. ക്യാപ്റ്റൻസിയിലെ സമ്മർദ്ദം പന്തിന്റെ ബാറ്റിങ്ങിനെയും ബാധിച്ചു. ഈ സീസണിൽ 138.05 സ്ട്രൈക്ക് റേറ്റിൽ വെറും 312 റൺസ് മാത്രമാണ് പന്തിന് നേടാനായത്.

ഫ്രാഞ്ചൈസിക്കൊപ്പമുള്ള തന്റെ ആദ്യ സീസണിൽ 133.16 സ്ട്രൈക്ക് റേറ്റിൽ 269 റൺസായിരുന്നു താരം സ്കോർ ചെയ്തിരുന്നത്.

2025-ലെ മെഗാ ലേലത്തിൽ 27 കോടി രൂപ റെക്കോർഡ് തുകയ്ക്കാണ് ലഖ്‌നൗ പന്തിനെ സ്വന്തമാക്കിയത്. ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായി പന്ത് ടീമിൽ തുടരുമെങ്കിലും പുതിയ നായകൻ ആരായിരിക്കുമെന്ന കാര്യത്തിൽ മാനേജ്‌മെന്റ് വ്യക്തത വരുത്തിയിട്ടില്ല. വിദേശ സീനിയർ താരങ്ങളായ മിച്ചൽ മാർഷ്, എയ്ഡൻ മാർക്രം, നിക്കോളാസ് പൂരൻ എന്നിവരുടെ പേരുകളാണ് നിലവിൽ ക്യാപ്റ്റൻ സ്ഥാനത്തേക്ക് സജീവമായി പരിഗണിക്കപ്പെടുന്നത്. പുതിയൊരു നായകന് കീഴിൽ അടുത്ത സീസണിൽ ശക്തമായ തിരിച്ചുവരവ് നടത്താനായിരിക്കും ലഖ്‌നൗ ഇനി ലക്ഷ്യമിടുക.