ശര്‍ദ്ധുൽ തകര്‍ത്ത പഞ്ചാബിനെ 200 റൺസിലെത്തിച്ച് വാലറ്റത്തിന്റെ മികവ്

മുംബൈയ്ക്കെതിരെ ഒരു ഘട്ടത്തിൽ 107/1 എന്ന നിലയിലായിരുന്ന പഞ്ചാബിന് ബാറ്റിംഗ് തകര്‍ച്ച. അടുത്ത 4 റൺസ് നേടുന്നതിനിടെ 3 വിക്കറ്റ് നഷ്ടമായ പഞ്ചാബ് മുംബൈയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത് 200 റൺസാണ് നേടിയത്. ശര്‍ദ്ധുൽ താക്കൂറിന്റെ സ്പെല്ലാണ് പഞ്ചാബിനെ തകര്‍ത്തത്. ഒടുവിൽ വാലറ്റത്തിന്റെ ചെറുത്ത്നില്പിന്റെ ബലത്തിൽ പഞ്ചാബ് 200/8 എന്ന മികച്ച സ്കോറിലേക്ക് എത്തി.
പ്രിയാന്‍ഷ് ആര്യയും പ്രഭ്സിമ്രാന്‍ സിംഗും കരുതലോടെ ബാറ്റ് വീശിയപ്പോള്‍ ഓപ്പണിംഗ് വിക്കറ്റിൽ 50 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്. പവര്‍പ്ലേയിലെ അവസാന ഓവറിൽ പ്രിയാന്‍ഷിനെ പുറത്താക്കി ദീപക് ചഹാര്‍ ആണ് പഞ്ചാബിന് ആദ്യ പ്രഹരം ഏല്പിച്ചത്. 17 പന്തിൽ 22 റൺസാണ് പ്രിയാന്‍ഷ് ആര്യ നേടിയത്.

പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 55 റൺസാണ് പഞ്ചാബ് നേടിയത്. രണ്ടാം വിക്കറ്റിൽ കൂപ്പര്‍ കൊണ്ണോലിയും പ്രഭ്സിമ്രാനും ഒത്തുചേര്‍ന്നപ്പോള്‍ 11 ഓവറിൽ ടീം സ്കോര്‍ നൂറിലെത്തിക്കുവാന്‍ ഈ കൂട്ടുകെട്ടിന് സാധിച്ചു. അതേ ഓവറില്‍ 29 പന്തിൽ നിന്ന് പ്രഭ്സിമ്രാന്‍ തന്റെ അര്‍ദ്ധ ശതകം നേടി.
റൺറേറ്റ് ഉയര്‍ത്തുവാനുള്ള ശ്രമത്തിൽ കോര്‍ബിന്‍ ബോഷിനെ സിക്സര്‍ പായിച്ച പ്രഭ്സിമ്രാന് അടുത്ത പന്തിൽ തന്റെ വിക്കറ്റ് നഷ്ടമായി. 32 പന്തിൽ 57 റൺസാണ് പ്രഭ്സിമ്രാന്‍ നേടിയത്. രണ്ടാം വിക്കറ്റിൽ 57 റൺസ് കൂട്ടുകെട്ടിനാണ് ഇതോടെ അവസാനമായത്.
പ്രഭ്സിമ്രാനെ പുറത്താക്കിയ ശര്‍ദ്ധുൽ താക്കൂര്‍ അടുത്ത പന്തിൽ ബൗണ്ടറി വഴങ്ങിയെങ്കിലും ശ്രേയസ്സ് അയ്യരെ പുറത്താക്കി ഓവറിലെ രണ്ടാം വിക്കറ്റ് സ്വന്തമാക്കി. 21 റൺസ് നേടിയ കൂപ്പര്‍ കൊണ്ണോലിയെ പുറത്താക്കി രാജ് ഭാവയും വിക്കറ്റ് പട്ടികയിൽ ഇടം പിടിച്ചപ്പോള്‍ പഞ്ചാബ് 111/4 എന്ന നിലയിലേക്ക് വീണു.
സൂര്യാന്‍ഷ് ഷെഡ്ഗേയെ പുറത്താക്കി ശര്‍ദ്ധുൽ മത്സരത്തിലെ തന്റെ മൂന്നാം വിക്കറ്റ് നേടിയപ്പോള്‍ പഞ്ചാബ് 123/5 എന്ന നിലയിലേക്ക് വീണു. സൂര്യാന്‍ഷ് ഷെഡ്ഗേയെ പുറത്താക്കി ശര്‍ദ്ധുൽ മത്സരത്തിലെ തന്റെ മൂന്നാം വിക്കറ്റ് നേടുകയായിരുന്നു. മാര്‍ക്കോ ജാന്‍സനെ പുറത്താക്കി ശര്‍ദ്ധുൽ തന്റെ നാലാം വിക്കറ്റും നേടി.
അസ്മത്തുള്ള ഒമര്‍സായി 17 പന്തിൽ 38 റൺസ് നേടിയാണ് പഞ്ചാബിനെ പൊരുതാവുന്ന സ്കോറിലേക്ക് നയിച്ചത്. ഒമര്‍സായിയുടെ വിക്കറ്റ് ദീപക് ചഹാര്‍ ആണ് നേടിയത്.
9ാം വിക്കറ്റിൽ സേവ്യര്‍ ബാര്‍ട്ലെറ്റും വിഷ്ണു വിനോദും 12 പന്തിൽ 34 റൺസ് നേടിയപ്പോള്‍ പഞ്ചാബ് 200/8 എന്ന മികച്ച സ്കോറിലേക്ക് എത്തി. സേവ്യര്‍ ബാര്‍ട്ലെറ്റ് 18 റൺസും വിഷ്ണു വിനോദ് 15 റൺസും നേടി പുറത്താകാതെ നിന്നു.