ദേശീയ സീനിയര്‍ വനിതാ ഹോക്കി എ ഡിവിഷന്‍ സെമി ലൈനപ്പായി

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

കൊല്ലം ; ദേശീയ സീനിയര്‍ വനിതാ ഹോക്കി എ ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമിഫൈനല്‍ ലൈനപ്പായി. ആദ്യ സെമിയില്‍ സായി(സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ) മധ്യപ്രദേശ് ഹോക്കി അക്കാദമിയെ നേരിടും. ശനി ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ആദ്യ സെമിഫൈനല്‍. രണ്ടാം സെമിയില്‍ ഹരിയാനയ്ക്ക് മഹാരാഷ്ട്രയാണ് എതിരാളി.ശനി വൈകീട്ട് നാലിനാണ് രണ്ടാം സെമിഫൈനല്‍. ടൂര്‍ണമെന്റില്‍ നിലവിലെ വെങ്കലമെഡല്‍ ജേതാക്കളാണ് ഹരിയാന.

ടൂര്‍ണമെന്റിലെ റണ്ണേഴ്‌സപ്പ് കൂടിയായ മധ്യപ്രദേശിനെ ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ കീഴടക്കിയാണ് സായി(സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ)യുടെ സെമിപ്രവേശം. സായി(സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ)ഇതാദ്യമായാണ് സെമിയില്‍ കടക്കുന്നത്. നിശ്ചിതസമയത്ത് ഇരുടീമുകളും 2-2ന് തുല്യത പാലിച്ചതിനെ തുടര്‍ന്ന് നടന്ന പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് സായിയുടെ ജയം. നിശ്ചിതസമയത്ത് മധ്യപ്രദേശിനായി നരേന്ദര്‍ കൗര്‍,രാജു റന്‍വ എന്നിവര്‍ ഗോളുകള്‍ നേടി. സായി(സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ)യുടെ ഗോളുകള്‍ കിസ്സാന്‍ ഗായത്രി, ബേതാന്‍ ഡുങ് ഡുങ് എന്നിവരുടെ വകയായിരുന്നു. ഷൂട്ടൗട്ടില്‍ സിംത മിന്‍സ്,അനിമ തിരു,സോണിയ എന്നിവര്‍ സായിക്കായി ഗോള്‍ നേടിയപ്പോള്‍ മധ്യപ്രദേശ് നിരയില്‍ ആകാന്‍ഷ സിങ്ങിനും നരേന്ദര്‍ കൗറിനും മാത്രമേ സ്‌കോര്‍ ചെയ്യാനായുള്ളൂ. മധ്യപ്രദേശിന്റെ രാജു റന്‍വ,അനുജ സിങ്, കരിഷ്മ സിങ് എന്നിവര്‍ പെനാല്‍ട്ടി ഷൂട്ടുകള്‍ പാഴാക്കി. സായി നിരയില്‍ പ്രമീള സോറെംഗിന്റെയും വര്‍ത്തിക റാവത്തിന്റെയും ഷൂട്ടുകളും ഗോളായില്ല. മികച്ച പ്രകടനം പുറത്തെടുത്ത ഗോള്‍കീപ്പര്‍ അന്‍ഷു ലാക്രയാണ് സായിയുടെ വിജയശില്‍പി.

പഞ്ചാബിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പിച്ചാണ് മധ്യപ്രദേശ് ഹോക്കി അക്കാദമി സെമിയിലെത്തിയത്. ഇത് നാലാം തവണയാണ് മധ്യപ്രദേശ് ഹോക്കി അക്കാദമി സെമിയിലെത്തുന്നത്. ജ്യോതിപാല്‍ ടീമിന്റെ വിജയഗോള്‍ നേടി.ഒഡീഷയെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് തോല്‍പിച്ചാണ് ഹരിയാനയുടെ സെമി പ്രവേശം. അമന്‍ദീപ് കൗര്‍, ദീപിക, അന്നു, ദേവിക സെന്‍ എന്നിവര്‍ ഹരിയാനയ്ക്ക് വേണ്ടി ഗോളുകള്‍ നേടി.ഒഡീഷയുടെ രണ്ട് ഗോളുകളും ദീപ്തി ലാക്രയുടെ വകയായിരുന്നു. അവസാന ക്വാര്‍ട്ടര്‍ ഫൈനലില്‍ ജാര്‍ഖണ്ഡിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് മഹാരാഷ്ട്ര തോല്‍പിച്ചു. മഹാരാഷ്ട്രയ്ക്കായി റിതുജ പിസാൽ രണ്ടു ഗോളുകള്‍ നേടി.ജാര്‍ഖണ്ഡിന്റെ ആശ്വാസഗോള്‍ ടോപ്പോ അല്‍ബേല റാണിയുടെ വകയായിരുന്നു. മഹാരാഷ്ട്രയുടെ റിതുജ പിസാലാണ് ടൂർണമെന്റിലെ ഗോൾ നേട്ടക്കാരികളിൽ ഒന്നാമതുള്ളത്. ഞായറാഴ്ച വൈകിട്ട് 4നാണ് ടൂർണമെന്റിലെ കിരീടപ്പോരാട്ടം. അന്നേദിവസം ഉച്ചയ്ക്ക് 2 ന് ലൂസേഴ്സ് ഫൈനലും നടക്കും