ദേശീയ സീനിയര്‍ വനിതാ ഹോക്കി ; ക്വാർട്ടർ ഫൈനലുകള്‍ നാളെ മുതൽ

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

കൊല്ലം; ദേശീയ സീനിയര്‍ വനിതാ ഹോക്കി ചാമ്പ്യന്‍ഷിപ്പിലെ ബി ഡിവിഷനില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ലൈനപ്പായി. പൂള്‍ എച്ചിലെ നിര്‍ണായക മത്സരത്തില്‍ സാഗി(സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഗുജറാത്ത്-ഹോക്കി അക്കാദമി)നെ 3-1ന് തോല്‍പിച്ച് എസ് എസ് ബി(സശസ്ത്ര സീമാബല്‍) ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് യോഗ്യത നേടി. എസ് എസ് ബിയ്ക്ക് വേണ്ടി ധവാല്‍ മനീഷ രണ്ടുഗോളുകളും കുല്ലു കുമുദിനി ഒരു ഗോളും നേടി. സാഗിന്റെ ഗോള്‍ ശിവാംഗി സോളങ്കിയുടെ വകയായിരുന്നു. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം മൂന്ന് ഗോള്‍ തിരിച്ചടിച്ചായിരുന്നു എസ് എസ് ബിയുടെ വിജയം.

പൂളിലെ മറ്റൊരു മത്സരത്തില്‍ ഹിമാചല്‍ പ്രദേശ് ഒന്നിനെതിരെ ആറ് ഗോളുകള്‍ക്ക് വിദര്‍ഭയെ തകര്‍ത്തു. നാലുഗോള്‍ നേടിയ മുന്നേറ്റ നിരതാരം അഞ്ജലിയാണ് ഹിമാചലിന്റെ വിജയശില്‍പി. ഹിമാചലിന്റെ മറ്റുഗോളുകള്‍ പായല്‍,സാക്ഷി താക്കൂര്‍ എന്നിവർ സ്‌കോര്‍ ചെയ്തു. വിദര്‍ഭയുടെ ആശ്വാസഗോള്‍ ആനന്ദ് റാവു യാദ്‌ന്യ സന്‍ഗോലെയുടെ വകയായിരുരുന്നു.

നാളെ(ബുധന്‍) ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ നടക്കും. ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഗോവ എസ് എസ് ബിയെ നേരിടും. രണ്ടാം ക്വാര്‍ട്ടര്‍ ഫൈനലില്‍ ഗുജറാത്തിന് ബെംഗളുരുവാണ് എതിരാളി. മൂന്നാം ക്വാര്‍ട്ടറില്‍ എസ് പി എസ് ബി( സ്റ്റീല്‍ പ്ലാന്റ് സ്‌പോര്‍ട്‌സ് ബോര്‍ഡ്) മുംബൈയുമായി മാറ്റുരക്കും. അവസാന ക്വാര്‍ട്ടറില്‍ ചണ്ഡീഗഢ് യൂക്കോബാങ്ക് ഹോക്കി അക്കാദമി പട്യാലയെ നേരിടും. രണ്ട് മത്സരങ്ങളില്‍ നിന്നും ആറ് ഗോള്‍ നേടിയ എസ് എസ് ബി താരം രഞ്ജിത മിന്‍ജാണ് ഗോള്‍ നേട്ടക്കാരികളില്‍ മുന്നിലുള്ളത്. സാഗിന്റെ ശിവാംഗി സോളങ്കിയും ആറ് ഗോളുകളുമായി തൊട്ടുപിന്നിലുണ്ട്. എസ് എസ് ബിയാണ് ടീം ഗോള്‍ സ്‌കോറിംഗില്‍ മുന്നിലുള്ളത്. 25 ഗോളുകളാണ് എസ് എസ് ബി ടീം ഇതേവരെ അടിച്ചുകൂട്ടിയത്.

ടൂര്‍ണമെന്റിലെ എ ഡിവിഷന്‍ മത്സരങ്ങള്‍ക്ക് മറ്റന്നാള്‍(വ്യാഴം) തുടക്കമാകും. മധ്യപ്രദേശും ഭോപ്പാലും തമ്മിലാണ് ഉദ്ഘാടനമത്സരം. ആദ്യ ദിനം കേരളം ഒഡീഷയെ നേരിടും. കരുത്തര്‍ ഉള്‍പ്പെട്ട പൂള്‍ എയിലാണ് കേരളം. ഫെബ്രുവരി ഒന്നിന് കേരളം ഹിമാചലിനെയും ഫെബ്രുവരി രണ്ടിന് മധ്യപ്രദേശിനെയും നേരിടും. ഫെബ്രുവരി 3ന് പൂളിലെ അവസാന മത്സരത്തില്‍ കേരളം ഭോപ്പാലിനെ നേരിടും. ബെംഗളുരുവിലെ പരിശീലനം പൂര്‍ത്തിയാക്കി കേരള ടീം നാളെ(ബുധന്‍)രാവിലെ 7.30ന് കൊല്ലത്തെത്തും. ഇതേവരെ രാജസ്ഥാന്‍, കര്‍ണാടക, മഹാരാഷ്ട്ര ടീമുകൾ സ്‌റ്റേഡിയത്തിലെത്തിച്ചേര്‍ന്നിട്ടുണ്ട്.