ദേശീയ സീനിയര്‍ വനിതാ ഹോക്കി; ക്വാര്‍ട്ടര്‍ ഫൈനല്‍ ലൈനപ്പായി

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

കൊല്ലം : ദേശീയ സീനിയര്‍ വനിതാ ഹോക്കി എ ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ലൈനപ്പായി. വ്യാഴാഴ്ചയാണ്ക്വാര്‍ട്ടര്‍ ഫൈനലുകള്‍. ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ മധ്യപ്രദേശ് സായി(സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ)യെ നേരിടും. രണ്ടാം ക്വാര്‍ട്ടര്‍ ഫൈനലില്‍ മധ്യപ്രദേശ് ഹോക്കി അക്കാദമി പഞ്ചാബിനെ നേരിടും. മൂന്നാം ക്വാര്‍ട്ടര്‍ ഫൈനലില്‍ ഹരിയാന ഹോക്കി ഒഡീഷയുമായി ഏറ്റുമുട്ടും. അവസാന ക്വാര്‍ട്ടര്‍ ഫൈനലില്‍ മഹാരാഷ്ട്രയ്ക്ക് ഹോക്കി ജാര്‍ഖണ്ഡാണ് എതിരാളി.

പൂള്‍ ബിയില്‍ ഹരിയാനയും സായി(സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ)യും തമ്മിലുള്ള മത്സരം ആവേശകരമായ സമനിലയില്‍ അവസാനിച്ചു. ഇരുടീമുകളും മൂന്നു ഗോള്‍ വീതം നേടി. തുടക്കത്തില്‍ തന്നെ മൂന്നു ഗോള്‍ നേടി വിറപ്പിച്ച ഹരിയാനയെ മൂന്നു ഗോള്‍ തിരിച്ചടിച്ച് സായ്(സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ) സമനിലയില്‍ കുരുക്കുകയായിരുന്നു. ഹരിയാനയ്ക്ക് വേണ്ടി ദീപിക രണ്ട് ഗോളുകളും അന്നു ഒരു ഗോളും നേടി. സായി(സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ)ക്ക് വേണ്ടി ബേതന്‍ ഡുങ് ഡുങ് രണ്ട് ഗോളുകളും ഗായത്രി കിസ്സാന്‍ ഒരു ഗോളും നേടി. മത്സരം സമനിലയായെങ്കിലും ഒളിമ്പ്യന്‍ പൂനം റാണി മാലിക്ക് ക്യാപ്ടനായ ഹരിയാന ഗോള്‍ ശരാശരിയുടെ ആനുകൂല്യത്തില്‍ പൂള്‍ ബിയില്‍ നിന്നും ഒന്നാംസ്ഥാനക്കാരായി ക്വാര്‍ട്ടറിലെത്തി.

ഹോക്കി ഹിമാചലിനെ മറുപടിയില്ലാത്ത നാലുഗോളുകള്‍ക്ക് തകര്‍ത്ത് മധ്യപ്രദേശ് പൂള്‍ എ ജേതാക്കളായി ക്വാര്‍ട്ടര്‍ യോഗ്യത നേടി. മധ്യപ്രദേശിനായി കരിഷ്മ സിങ്ങ് രണ്ട് ഗോള്‍ നേടി. ഇതോടെ ടൂര്‍ണമെന്റിലെ മികച്ച ഗോള്‍ നേട്ടക്കാരികളില്‍ ആകെ ഏഴ് ഗോളുകളുമായി കരിഷ്മ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ആകാന്‍ഷ സിങ്, മനീഷ ചൗഹാന്‍ എന്നിവരാണ് മധ്യപ്രദേശിന്റെ ഗോള്‍ സ്‌കോറര്‍മാര്‍. പോയിന്റ് നിലയില്‍ ഒപ്പത്തിനൊപ്പമെങ്കിലും ഗോള്‍ ശരാശരിയില്‍ ഒഡീഷയെ പിന്നിലാക്കിയാണ് കേരളം ഉള്‍പ്പെട്ട പൂള്‍ എയില്‍ നിന്നും മധ്യപ്രദേശ് ക്വാര്‍ട്ടറില്‍ ഇടം നേടിയത്.

പൂള്‍ സിയില്‍ മഹാരാഷ്ട്ര-ചണ്ഡീഗഢ് മത്സരം സമനിലയായി. ഇരുടീമുകളും നാല് ഗോള്‍ വീതം നേടി. മഹാരാഷ്ട്രയ്ക്കായി റുതുജ പിസാല്‍ രണ്ട് ഗോളും കാജല്‍ സദാശിവ് അത്പാദ്കര്‍, അക്ഷത അഭാസോ ദേക്കലെ എന്നിവര്‍ ഓരോ ഗോള്‍ വീതവും നേടി. ചണ്ഡീഗഢിനായി മഞ്ജു രണ്ട് ഗോളും കിരണ്‍ദീപ് കൗര്‍, സോനു എന്നിവര്‍ ഓരോ ഗോള്‍ വീതവും സ്‌കോര്‍ ചെയ്തു. 4-3ന് പിന്നില്‍ നിന്നശേഷമാണ് മഹാരാഷ്ട്ര ചണ്ഡീഗഡിനോട് സമനില പിടിച്ചത്. പൂള്‍ സിയില്‍ നിന്നും ഓം സ്ഥാനക്കാരായി മഹാരാഷ്ട്ര ക്വാര്‍ട്ടറിലിടം നേടി.

പൂള്‍സിയിലെ നിര്‍ണായക മത്സരത്തില്‍ ഹോക്കി യൂണിറ്റ് ഓഫ് തമിഴ്‌നാടിനെ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്ത് പഞ്ചാബ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. പൂള്‍ സിയില്‍ നിന്നും രണ്ടാം സ്ഥാനക്കാരായാണ് പഞ്ചാബിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രവേശം. പഞ്ചാബിനായി രജ് വീന്ദര്‍ കൗര്‍ രണ്ടുഗോളുകളും പൂജാറാണി, ജസ്പീന്ദര്‍ കൗര്‍ എന്നിവര്‍ ഓരോ ഗോളുകളും നേടി. പൂള്‍ ഡിയിലെ മത്സരത്തില്‍ സി ആര്‍ പി എഫി(സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സ്)നെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പിച്ച് ജാര്‍ഖണ്ഡ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ടോപ്പോ അല്‍ബേല റാണിയാണ് ജാര്‍ഖണ്ഡിന്റെ വിജയഗോള്‍ നേടിയത്.

പൂള്‍ ഡിയിലെ നിര്‍ണായക മത്സരത്തില്‍ മധ്യപ്രദേശ് ഹോക്കി അക്കാദമി മറുപടിയില്ലാത്ത ആറു ഗോളുകള്‍ക്ക് ഛത്തിസ് ഗഢിനെ തകര്‍ത്തു. മധ്യപ്രദേശ് ഹോക്കി അക്കാദമിക്കായി ജ്യോതി പാല്‍ രണ്ടു ഗോള്‍ നേടി. നിധി കാഞ്ചന്‍ കെര്‍ക്കേറ്റ, യോഗിത വര്‍മ, ഉപാസന സിങ്, അഞ്ജലി ഗൗതം, നീരജ് റാണ, സാധ്‌ന സെംഗാര്‍ എന്നിവര്‍ ഓരോ ഗോള്‍ വീതം നേടി. ആഞ്ചല്‍ സാഹുവിന്റെ വകയായിരുന്നു ഛത്തിസ് ഗഢിന്റെ ആശ്വാസഗോള്‍. പൂളില്‍ ഒന്നാം സ്ഥാനക്കാരായാണ് മധ്യപ്രദേശ് ഹോക്കി അക്കാദമി ക്വാര്‍ട്ടര്‍ ഉറപ്പാക്കിയത്. പൂളില്‍ നിന്നും സി ആര്‍ പി എഫ് ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. പൂള്‍ ബിയിലെ അപ്രധാന മത്സരത്തില്‍ രാജസ്ഥാനെ 6-0ന് കര്‍ണാടക തകര്‍ത്തു. എം ജി യാഷിക, എച്ച് ആര്‍ അഞ്ജലി, ആര്‍ സുഷ്മിത, എന്‍ ആര്‍ സൗമ്യശ്രീ, കെ എസ് വിദ്യ, എം ദേവി എന്നിവര്‍ കര്‍ണാടകയ്ക്കായി ഗോളുകള്‍ നേടി. പൂള്‍ എയില്‍ ഭോപ്പാല്‍ ടീം എത്താത്തതിനാല്‍ കേരള ടീമിന് വാക്കോവര്‍ ലഭിച്ചു. ടൂര്‍ണമെന്റിലെ സെമിഫൈനല്‍ മത്സരങ്ങള്‍ ഈ മാസം 8 ന് നടക്കും. ഈ മാസം 9നാണ് ലൂസേഴ്‌സ് ഫൈനലും ഫൈനലും.