ലണ്ടൻ: ടോട്ടൻഹാം ഹോട്ട്സ്പറിൻ്റെ തുടർച്ചയായ പിഴവുകൾ മുതലെടുത്ത് വോൾവ്സ് 4-2 ന് വിജയിച്ചതോടെ പ്രീമിയർ ലീഗിൽ അവർ സുരക്ഷിതത്വത്തിലേക്ക് ഒരു പടി കൂടി അടുത്തെത്തി. ഈ വിജയത്തോടെ വോൾവ്സ് 35 പോയിന്റുമായി 16-ാം സ്ഥാനത്തേക്ക് ഉയർന്നു. വെസ്റ്റ് ഹാമിന് തുല്യ പോയിന്റാണെങ്കിലും ഗോൾ വ്യത്യാസത്തിൽ അവർ മുന്നിലാണ്. ഇനി ആറ് മത്സരങ്ങൾ ബാക്കിനിൽക്കെ തരംതാഴ്ത്തൽ മേഖലയിൽ നിന്ന് 14 പോയിന്റ് അകലെയാണ് വോൾവ്സ്.

മറുവശത്ത്, ടോട്ടൻഹാം അവരുടെ അവസാന ആറ് മത്സരങ്ങളിൽ നാലാമത്തെ തോൽവി ഏറ്റുവാങ്ങി. ഇത് പരിശീലകൻ ആംഗെ പോസ്റ്റെകോഗ്ലോയ്ക്ക മേൽ സമ്മർദ്ദം വർദ്ധിപ്പിക്കുന്നു. ടീം ഇപ്പോൾ 15-ാം സ്ഥാനത്തേക്ക് താഴുകയും ചെയ്തു – വോൾവ്സിനേക്കാൾ വെറും രണ്ട് പോയിന്റ് മാത്രം മുന്നിലാണ് സ്പർസ് ഇപ്പോൾ.
വോൾവ്സ് മത്സരത്തിൽ ഇന്ന് വളരെ വേഗത്തിൽ ലീഡ് നേടി. ടോട്ടൻഹാം ഗോൾകീപ്പർ ഗുഗ്ലിയെൽമോ വികാരിയോയുടെ മോശം ക്ലിയറൻസിന് ശേഷം 85-ാം സെക്കൻഡിൽ റയാൻ ഐറ്റ്-നൗരി ഗോൾ നേടി. ആദ്യ പകുതിക്ക് തൊട്ടുമുന്‍പ് വികാരിയോ തടുത്തിട്ട പന്ത് സഹതാരം ജെഡ് സ്പെൻസിൻ്റെ ദേഹത്ത് തട്ടി വലയിൽ കയറിയതോടെ ടോട്ടൻഹാമിന് ഒരു സെൽഫ് ഗോളും വഴങ്ങേണ്ടി വന്നു.
59-ാം മിനിറ്റിൽ മാത്തിസ് ടെൽ ഒരു ഭാഗ്യ ഗോളിന്റെ സഹായത്തോടെ ടോട്ടൻഹാമിന് ഒരു പ്രതീക്ഷ നൽകി. എന്നാൽ ക്രിസ്റ്റ്യൻ റോമേറോയുടെ പിഴവ് ഉടൻ തന്നെ വോൾവ്സിന് മൂന്നാം ഗോൾ സമ്മാനിച്ചു – ജോർഗൻ സ്ട്രാൻഡ് ലാർസനാണ് ഗോൾ നേടിയത്. 85-ാം മിനിറ്റിൽ റിച്ചാർലിസൺ ടോട്ടൻഹാമിനായി ഒരു ഗോൾ മടക്കിയെങ്കിലും, ലൂക്കാസ് ബെർഗ്‌വാളിൻ്റെ ഒരു പിഴവ് കുൻഹയ്ക്ക് വോൾവ്സിൻ്റെ വിജയം ഉറപ്പിക്കാൻ അവസരം നൽകി.