റിയൽ മാഡ്രിഡിനായുള്ള ചാമ്പ്യൻസ് ലീഗ് അരങ്ങേറ്റത്തിൽത്തന്നെ ഇംഗ്ലണ്ട് താരം ട്രെന്റ് അലക്സാണ്ടർ-അർനോൾഡിന് പരിക്ക്. മാഴ്സെയ്ക്കെതിരായ മത്സരത്തിൻ്റെ നാലാം മിനിറ്റിൽ തന്നെ താരത്തിൻ്റെ പേശികൾക്ക് പരിക്കേറ്റു. തുടർന്ന്, മത്സരം പൂർത്തിയാക്കാനാവാതെ അർനോൾഡിന് കളം വിടേണ്ടി വന്നു. താരം ഇടത് കാൽ മുട്ടിൽ പിടിച്ച് വേദനയോടെ ഇരിക്കുന്നത് സഹതാരങ്ങളെയും ആരാധകരെയും ഒരുപോലെ ആശങ്കയിലാഴ്ത്തി.

പരിക്ക് ഗുരുതരമല്ലെന്ന് റയൽ മാഡ്രിഡ് മാനേജർ സാബി അലോൺസോ മത്സരശേഷം സ്ഥിരീകരിച്ചു. “ഞങ്ങൾ വിചാരിച്ചത്ര മോശമല്ല പരിക്ക്, എങ്കിലും കൂടുതൽ പരിശോധനകൾക്കായി കാത്തിരിക്കണം,” അലോൺസോ പറഞ്ഞു. വരും ദിവസങ്ങളിൽ കൂടുതൽ മെഡിക്കൽ പരിശോധനകൾക്ക് വിധേയനാകേണ്ടി വരും.
നവംബർ 4-ന് ആൻഫീൽഡിൽ ലിവർപൂളിനെതിരായ മത്സരത്തിൽ അർനോൾഡിൻ്റെ പങ്കാളിത്തം ഇതോടെ സംശയത്തിലായി.
സ്കാൻ റിപ്പോർട്ടുകൾ നല്ല വാർത്ത നൽകുമെന്ന് മാഡ്രിഡ് പ്രതീക്ഷിക്കുന്നു, അതേസമയം സ്വന്തം തട്ടകത്തിൽ എതിരാളിയായി കളിക്കാൻ അർനോൾഡ് വരുമോ എന്ന് ലിവർപൂൾ ആരാധകർ ആകാംഷയോടെ കാത്തിരിക്കുകയാണ്.