തിയാഗോ മോട്ടയുമായി ബന്ധം വേർപെടുത്താനും സീസണിന്റെ ശേഷിക്കുന്ന കാലയളവിൽ ഇഗോർ ട്യൂഡറിനെ താൽക്കാലിക പരിശീലകനായി നിയമിക്കാനും യുവന്റസ് തീരുമാനിച്ചു. ഫിയോറന്റീനയോട് 3-0 ന് തോറ്റതും കോപ്പ ഇറ്റാലിയ, സൂപ്പർകോപ്പ ഇറ്റാലിയാന എന്നിവയിൽ നിന്ന് നേരത്തെ പുറത്തായതും ഉൾപ്പെടെയുള്ള യുവന്റസിന്റെ മോശം ഫോമിനെ തുടർന്നാണ് തീരുമാനം.

തുടക്കത്തിൽ മോട്ടയെ പിന്തുണച്ചെങ്കിലും, യുവന്റസ് ഡയറക്ടർ ക്രിസ്റ്റ്യാനോ ജിയൂണ്ടോളി, “നിങ്ങളെ തിരഞ്ഞെടുത്തതിൽ ഞാൻ ലജ്ജിക്കുന്നു.” എന്ന് മോട്ടയോട് പറഞ്ഞതായാണ് റിപ്പോർട്ട്.
മോട്ടയുടെ കീഴിൽ, യുവന്റസ് 42 മത്സരങ്ങളിൽ നിന്ന് 18 വിജയങ്ങളും 16 സമനിലകളും 8 തോൽവികളും ആണ് നേടിയത്. 43% മാത്രമായിരുന്നു വിജയ നിരക്ക്. ഇത് ക്ലബ് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കുകളിൽ ഒന്നാണ്.
മുൻ യുവന്റസ് കളിക്കാരനും മുൻ മാഴ്സെ പരിശീലകനുമായ ട്യൂഡർ ഉടൻ ചുമതലയേൽക്കുമെന്ന് പ്രതീക്ഷിക്കുന്നു. അടുത്ത സീസണിലേക്കുള്ള ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പാക്കുമോ എന്നതിനെ ആശ്രയിച്ചിരിക്കും അദ്ദേഹത്തിന്റെ ഭാവി.