അമേരിക്കയിൽ നടക്കുന്ന ഫിഫ ക്ലബ്ബ് ലോകകപ്പ് കളിക്കാൻ ഇംഗ്ലണ്ട് താരത്തെ അനുവദിക്കുന്നതിനായി ട്രെൻ്റ് അലക്സാണ്ടർ-അർനോൾഡിനെ നേരത്തെ സ്വന്തമാക്കാൻ ലിവർപൂളുമായി റയൽ മാഡ്രിഡ് ധാരണയിലെത്തി. ജൂൺ 30 ന് ലിവർപൂളുമായുള്ള കരാർ അവസാനിക്കുന്നതിന് ഒരു മാസം മുമ്പ് റൈറ്റ് ബാക്കിനെ ടീമിലെത്തിക്കാൻ സ്പാനിഷ് വമ്പന്മാർ 10 ദശലക്ഷം യൂറോ നൽകും.

മാഡ്രിഡുമായി ആറ് വർഷത്തെ കരാർ ഒപ്പുവച്ച 26 കാരൻ, ആദ്യം ഫ്രീ ട്രാൻസ്ഫറിലാണ് ചേരാനിരുന്നത്. എന്നാൽ ഈ നീക്കത്തിലൂടെ അൽ ഹിലാൽ (ജൂൺ 18), പച്ചുക്ക (ജൂൺ 22), റെഡ് ബുൾ സാൽസ്ബർഗ് (ജൂൺ 26) എന്നിവർക്കെതിരായ മാഡ്രിഡിൻ്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങളിൽ അദ്ദേഹത്തിന് കളിക്കാൻ കഴിയും. ഈ തുക അദ്ദേഹത്തിൻ്റെ ശേഷിക്കുന്ന വേതനവും ബോണസുകളും നൽകാനുള്ള ലിവർപൂളിൻ്റെ ബാധ്യത കുറയ്ക്കും.
ഈ ആഴ്ച ആദ്യം ധാരണയായെങ്കിലും ലിവർപൂളിൻ്റെ കിരീടധാരണ ആഘോഷങ്ങൾക്കിടെ ഒരു കാർ ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി 79 പേർക്ക് പരിക്കേറ്റ ദാരുണ സംഭവത്തെത്തുടർന്ന് ഈ കരാർ പ്രഖ്യാപിക്കുന്നത് വൈകുക ആയിരുന്നു.
നേരത്തെ ജനുവരിയിൽ 40 ദശലക്ഷം യൂറോയ്ക്ക് അലക്സാണ്ടർ-അർനോൾഡിനെ സ്വന്തമാക്കാൻ മാഡ്രിഡ് ശ്രമിച്ചിരുന്നെങ്കിലും പ്രീമിയർ ലീഗ് കിരീട പോരാട്ടത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ലിവർപൂൾ അത് നിരസിച്ചു.
ക്ലബ്ബ് ലോകകപ്പ് ടീമുകൾക്കായി ഫിഫ പുതുതായി അംഗീകരിച്ച ജൂൺ 1 മുതൽ 10 വരെയുള്ള രജിസ്ട്രേഷൻ വിൻഡോ, അലക്സാണ്ടർ-അർനോൾഡിനെ രജിസ്റ്റർ ചെയ്യാൻ മാഡ്രിഡിനെ അനുവദിക്കും. ജൂലൈ വരെ കാത്തിരുന്നെങ്കിൽ അദ്ദേഹത്തിന് നോക്കൗട്ട് ഘട്ടത്തിൽ മാത്രമേ കളിക്കാൻ കഴിയുമായിരുന്നുള്ളൂ.
354 മത്സരങ്ങളിൽ നിന്ന് 23 ഗോളുകളും 92 അസിസ്റ്റുകളും രണ്ട് ലീഗ് കിരീടങ്ങൾ, ഒരു ചാമ്പ്യൻസ് ലീഗ്, എഫ്എ കപ്പ്, കാരബാവോ കപ്പ് എന്നിവയുൾപ്പെടെ നിരവധി ട്രോഫികളും നേടിയാണ് അലക്സാണ്ടർ-അർനോൾഡ് ലിവർപൂൾ വിടുന്നത്.